വാഷിംഗ്ടൺ: അമേരിക്കയിൽ ഇന്ധനവില കുതിച്ചുയരുന്നു. 2023 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ പെട്രോൾ വില. ചൊവ്വാഴ്ചത്തെ കണക്ക...
വാഷിംഗ്ടൺ: അമേരിക്കയിൽ ഇന്ധനവില കുതിച്ചുയരുന്നു. 2023 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ പെട്രോൾ വില. ചൊവ്വാഴ്ചത്തെ കണക്കനുസരിച്ച് ഒരു ഗാലൻ റെഗുലർ പെട്രോളിൻ്റെ ശരാശരി വില 3.79 ഡോളറായി വർധിച്ചു. ഫെബ്രുവരി 28-ന് ഇറാനെതിരെയുള്ള യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ഇത് 2.98 ഡോളറായിരുന്നു. അമേരിക്കൻ ഓട്ടോമൊബൈൽ അസോസിയേഷൻ (AAA) ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്.
ഡീസൽ വിലയിലും വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗാലന് ശരാശരി 5.04 ഡോളറാണ് ചൊവ്വാഴ്ചത്തെ നിരക്ക്. 2022 ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. 2022 ജൂണിലായിരുന്നു അമേരിക്കയിൽ ഇന്ധനവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ (5.01 ഡോളർ) എത്തിയിരുന്നത്.
യുദ്ധം ആരംഭിച്ചതോടെ ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഏതാണ്ട് പൂർണ്ണമായും തടസ്സപ്പെട്ടതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. ആഗോളതലത്തിൽ വിതരണം ചെയ്യുന്ന എണ്ണയുടെ 20 ശതമാനവും കടന്നുപോകുന്നത് ഈ പാതയിലൂടെയാണ്.
അന്താരാഷ്ട്ര വിപണിയിലും എണ്ണവില കുത്തനെ ഉയർന്നു. ഒരു മാസം മുമ്പ് ബാരലിന് 66 ഡോളറായിരുന്ന ബ്രെൻ്റ് ക്രൂഡ് ഓയിൽ വില ചൊവ്വാഴ്ച 103 ഡോളറിലെത്തി. വരും ദിവസങ്ങളിലും വില വർധിക്കാനാണ് സാധ്യതയെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
Key Words : Fuel Prices Hike, USA, Iran War

COMMENTS