400 people were killed and approximately 250 were injured as Pakistan hit Kabul Hospital
കാബൂള്‍ : അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ ഒരു ആശുപത്രിക്ക് നേരെ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ കുറഞ്ഞത് 400 പേര്‍ കൊല്ലപ്പെടുകയും 250 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതു.
പ്രാദേശിക സമയം രാത്രി 9 മണിയോടെ ലഹരിവിമുക്ത കേന്ദ്രത്തിന് നേരെയാണ് വ്യോമാക്രമണം ഉണ്ടായതെന്നും 2,000 കിടക്കകളുള്ള കേന്ദ്രത്തിന്റെ വലിയൊരു ഭാഗം തകര്‍ന്നതായും അഫ്ഗാനിസ്ഥാന്‍ ഡെപ്യൂട്ടി ഗവണ്‍മെന്റ് വക്താവ് ഹംദുള്ള ഫിത്രത് പറഞ്ഞു.
അഫ്ഗാന്‍ സര്‍ക്കാരിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് പാകിസ്ഥാന്‍ തള്ളിക്കളഞ്ഞു. കാബൂളില്‍ ഒരു ആശുപത്രിയും ലക്ഷ്യമിട്ടിട്ടില്ലെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കി.
'ഭീതി പടര്‍ത്തുന്നതിനായി പാകിസ്ഥാന്‍ ആശുപത്രികളെയും സിവിലിയന്‍ കേന്ദ്രങ്ങളെയും ലക്ഷ്യം വെക്കുകയാണ്' എന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ വക്താവ് സബീഹുള്ള മുജാഹിദ് കുറ്റപ്പെടുത്തി.
'പാകിസ്ഥാന്‍ സൈനിക ഭരണകൂടം വീണ്ടും അഫ്ഗാനിസ്ഥാന്റെ വ്യോമാതിര്‍ത്തി ലംഘിക്കുകയും കാബൂളിലെ ലഹരിവിമുക്ത ആശുപത്രി ലക്ഷ്യമിടുകയും ചെയ്തു. ചികിത്സയിലായിരുന്ന നിരവധി പേര്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്,' അദ്ദേഹം എക്‌സില്‍ കുറിച്ചു.
'ഞങ്ങള്‍ ഈ കുറ്റകൃത്യത്തെ ശക്തമായി അപലപിക്കുന്നു. ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കപ്പെട്ട എല്ലാ തത്വങ്ങള്‍ക്കും വിരുദ്ധവും മാനവികതയ്ക്കെതിരായ കുറ്റകൃത്യവുമാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാബൂളിലെയും കിഴക്കന്‍ പ്രവിശ്യയായ നംഗര്‍ഹാറിലെയും സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ സൈന്യം കൃത്യമായ വ്യോമാക്രമണം നടത്തിയതായി പാകിസ്ഥാന്‍ വാര്‍ത്താവിനിമയ മന്ത്രി അത്താവുള്ള തരാര്‍ പറഞ്ഞു.
കാബൂളിലെ രണ്ട് സ്ഥലങ്ങളിലെ സാങ്കേതിക സഹായ സംവിധാനങ്ങളും വെടിക്കോപ്പ് സംഭരണ കേന്ദ്രങ്ങളും നശിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. 'അഫ്ഗാന്‍ താലിബാന്‍ ഭരണകൂടം അവരുടെ ഭീകര ഗ്രൂപ്പുകളെ പിന്തുണയ്ക്കാന്‍ ഉപയോഗിക്കുന്ന അടിസ്ഥാന സൗകര്യങ്ങളെ മാത്രമാണ് കൃത്യമായി ലക്ഷ്യം വെച്ചത്,' അദ്ദേഹം എക്‌സില്‍ കുറിച്ചു.
അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള അതിര്‍ത്തിയില്‍ വെടിവയ്പ്പുണ്ടായതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ ആക്രമണം നടന്നത്. വെടിവയ്പ്പില്‍ അഫ്ഗാനിസ്ഥാനില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. വര്‍ഷങ്ങള്‍ക്കിടയിലുണ്ടായ ഏറ്റവും മാരകമായ പോരാട്ടം ഇപ്പോള്‍ മൂന്നാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്.
ഫെബ്രുവരി അവസാനത്തില്‍ അഫ്ഗാനിസ്ഥാന്‍ നടത്തിയ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളെത്തുടര്‍ന്നാണ് പോരാട്ടം ആരംഭിച്ചത്. പാകിസ്ഥാന്‍ നേരത്തെ നടത്തിയ വ്യോമാക്രമണങ്ങളില്‍ സിവിലിയന്മാര്‍ കൊല്ലപ്പെട്ടതിന് മറുപടിയായാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്ന് അഫ്ഗാന്‍ പറഞ്ഞിരുന്നു.
ഒക്ടോബറില്‍ ഖത്തറിന്റെ മധ്യസ്ഥതയില്‍ ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ ഈ പോരാട്ടത്തോടെ ലംഘിക്കപ്പെട്ടു. പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് അഫ്ഗാനിസ്ഥാനുമായി തങ്ങള്‍ 'തുറന്ന യുദ്ധത്തിലാണ്' എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഫെബ്രുവരി അവസാന വാരം മുതല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമായിരുന്നു. പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തിന് മറുപടിയായി അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയതോടെയാണ് സ്ഥിതി വഷളായത്.


COMMENTS