ന്യൂഡൽഹി: ബംഗ്ലാദേശിലെ ഇടക്കാല ഭരണകൂടത്തിൻ്റെ തലവനായിരുന്ന മുഹമ്മദ് യൂനുസിൻ്റെ വിടവാങ്ങൽ പ്രസംഗം ഇന്ത്യയെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ളതാണെ...
ന്യൂഡൽഹി: ബംഗ്ലാദേശിലെ ഇടക്കാല ഭരണകൂടത്തിൻ്റെ തലവനായിരുന്ന മുഹമ്മദ് യൂനുസിൻ്റെ വിടവാങ്ങൽ പ്രസംഗം ഇന്ത്യയെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ളതാണെന്ന ചർച്ചകൾ ശക്തം. ബി.എൻ.പി.യുടെ നേതൃത്വത്തിൽ താരിഖ് റഹ്മാൻ്റെ സർക്കാർ അധികാരമേൽക്കുന്നതിന് മുന്നോടിയായി നടത്തിയ 25 മിനിറ്റ് നീണ്ട പ്രസംഗത്തിലാണ് വിവാദമായ പരാമർശങ്ങൾ ഉണ്ടായത്.
ഇന്ത്യയുടെ പേര് പരാമർശിക്കാതെ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ (സെവൻ സിസ്റ്റേഴ്സ്) കുറിച്ച് യൂനുസ് സംസാരിച്ചു. നേപ്പാൾ, ഭൂട്ടാൻ എന്നിവരോടൊപ്പം ഈ മേഖലയ്ക്ക് ബംഗ്ലാദേശിലെ സമുദ്രം വഴി വലിയ സാമ്പത്തിക സാധ്യതകൾ ഉണ്ടെന്നായിരുന്നു അദ്ദേഹത്തിൻ്റെ വാദം.
ബംഗ്ലാദേശ് ഇനി ആരുടെയും ഉപദേശങ്ങൾക്കോ നിർദ്ദേശങ്ങൾക്കോ വിധേയമായ 'അധീന വിദേശനയം' പിന്തുടരില്ലെന്നും, സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ പ്രാപ്തമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ഇന്ത്യയുമായുള്ള മുൻ സർക്കാരിൻ്റെ ബന്ധത്തെ പരോക്ഷമായി വിമർശിക്കുന്നതാണെന്ന് വിലയിരുത്തപ്പെടുന്നു. ചൈനയുടെ സഹായത്തോടെയുള്ള ടീസ്റ്റാ നദീ പദ്ധതിയടക്കമുള്ളവയുടെ പുരോഗതിയും മുഹമ്മദ് യൂനുസ് എടുത്തുപറഞ്ഞു. ഏതൊരു ആക്രമണത്തെയും നേരിടാൻ സൈന്യത്തെ നവീകരിക്കാൻ തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി.
ബംഗ്ലാദേശിനെ മേഖലയിലെ പ്രധാന വ്യാപാര കേന്ദ്രമായി ഉയർത്തിക്കാട്ടിയ അദ്ദേഹം, ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗത്തെ ഒരു സാമ്പത്തിക വിപുലീകരണ മേഖലയായി കാണുന്ന രീതിയിലുള്ള പരാമർശങ്ങൾ നടത്തി. യൂനുസിൻ്റെ 18 മാസത്തെ ഭരണകാലത്ത് ഇന്ത്യയുമായുള്ള ബന്ധം ഏറെ വഷളായിരുന്നു. ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളും ഇന്ത്യക്കെതിരായ നിലപാടുകളും ഇതിന് കാരണമായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനകം വഷളായ ഇന്ത്യ-ബംഗ്ലദേശ് ബന്ധത്തിൽ പുതിയ അസ്വസ്ഥതകൾക്ക് ഇത് കാരണമായേക്കാമെന്നാണ് റിപ്പോർട്ടുകൾ.
Key Words : Muhammed Yunus, Farewell Speech, India


COMMENTS