കൊച്ചി: 2024-ലെ തൃശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (എസ്ഐടി) റിപ്പോർട്ട് ക്രൈംബ്രാഞ്ച് എഡിജിപിക്ക് കൈമാ...
കൊച്ചി: 2024-ലെ തൃശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (എസ്ഐടി) റിപ്പോർട്ട് ക്രൈംബ്രാഞ്ച് എഡിജിപിക്ക് കൈമാറി. പൂരദിവസമുണ്ടായ സംഭവവികാസങ്ങളിൽ ഉദ്യോഗസ്ഥതല ഗൂഢാലോചനയില്ലെന്ന് വ്യക്തമാക്കുന്ന, തിരുവമ്പാടി ദേവസ്വത്തിൻ്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളാണ് പ്രധാനമായും കുറ്റപ്പെടുത്തുന്നത്.
പൂരം ബോധപൂർവം അലങ്കോലപ്പെടുത്താൻ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗൂഢാലോചന നടന്നിട്ടില്ലെന്നാണ് റിപ്പോർട്ട്. മഠത്തിൽ വരവ് സമയത്ത് പൊലീസ് ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്നും സുരക്ഷയുടെ ഭാഗമായുള്ള നിയന്ത്രണങ്ങൾ മാത്രമാണുണ്ടായതെന്നും അന്വേഷണ സംഘം കണ്ടെത്തി. പൂരത്തിൻ്റെ സുഗമമായ നടത്തിപ്പിന് വിഘാതമാകുന്ന രീതിയിൽ ഏകപക്ഷീയമായ തീരുമാനങ്ങൾ തിരുവമ്പാടി ദേവസ്വം കൈക്കൊണ്ടതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. മുൻവർഷങ്ങളിലും ഇവർ പൊലീസുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.
സംഭവത്തിന് പിന്നിൽ മറ്റെന്തെങ്കിലും ആസൂത്രിത നീക്കമുണ്ടോ എന്ന കാര്യത്തിൽ എഡിജിപി തലത്തിലുള്ള ഉന്നതതല യോഗത്തിന് ശേഷമേ അന്തിമ തീരുമാനം എടുക്കൂ. സി.സി.ടി.വി ദൃശ്യങ്ങളുടെയും ഫോണുകളുടെയും ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ഇനിയും ലഭ്യമാകും.
തിരഞ്ഞെടുപ്പും അടുത്ത പൂരവും അടുത്തിരിക്കുന്നതിനാൽ സർക്കാർ പെട്ടെന്ന് ഒരു അന്തിമ തീരുമാനത്തിലെത്താൻ സാധ്യതയില്ലെന്നാണ് സൂചന. നേരത്തെ എഡിജിപി അജിത് കുമാർ സമർപ്പിച്ച റിപ്പോർട്ടിലും സമാനമായി ദേവസ്വത്തെ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ അന്ന് കൊച്ചിൻ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ തിരുവമ്പാടി ദേവസ്വവും ബി.ജെ.പിയും ചേർന്ന് ഗൂഢാലോചന നടത്തിയതായി ആരോപിച്ചിരുന്നു.
Key Words : Thrissur Pooram Issue, Thiruvambadi Devaswom - SIT report


COMMENTS