തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽകാലത്തിന് സമാനമായ അന്തരീക്ഷം. കൊടുംവേനലില്‍ അനുഭവപ്പെടുന്ന ചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. വരും ദിവസങ്ങ...
തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽകാലത്തിന് സമാനമായ അന്തരീക്ഷം. കൊടുംവേനലില്‍ അനുഭവപ്പെടുന്ന ചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലും താപനിലയില്‍ വർധനവ് ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പും ഉണ്ട് . 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില മിക്ക ജില്ലകളിലും വർധിക്കാൻ സാധ്യതയുണ്ട്.
ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന ജില്ലയായ പാലക്കാട് ഇപ്പോള്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നു. പാലക്കാട് കൂടാതെ കണ്ണൂർ തൃശ്ശൂർ ജില്ലകളിലും ഉയർന്ന തോതിലുള്ള ചൂടാണ് അനുഭവപ്പെടുന്നത്. ശരാശരി 37-39 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് മധ്യകേരളത്തിലെ മറ്റു ജില്ലകളില്‍ അനുഭവപ്പെടുന്നത്. താപനിലയെക്കാള്‍ കൂടുതല്‍ ചൂടായിരിക്കും ഇപ്പോള്‍ അനുഭവപ്പെടുക. അന്തരീക്ഷത്തില്‍ ഈർപ്പം കൂടുതലായതാണ് ചൂട് അധികമായി അനുഭവപ്പെടാൻ കാരണമാകുന്നത്.
ചൂട് വർധിക്കുന്നത് മൂലം നിർജലീകരണം സംഭവിക്കാനും സൂര്യാതപത്തിനും സാധ്യതയേറെയാണ്. സംസ്ഥാനത്ത് ചൂട് കഠിനമാകുന്നതിനൊപ്പം അള്‍ട്രാവയലറ്റ് രശ്മികളുടെ തോതും അപകടകരമായ രീതിയില്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന യുവി ഇൻഡക്സ് രേഖപ്പെടുത്തിയത് ഇടുക്കിയിലാണ് (07). കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളില്‍ സൂചിക 6 രേഖപ്പെടുത്തി.
യുവി ഇൻഡക്സ് 6-7 വരെ എന്നത് മഞ്ഞ അലർട്ട് വിഭാഗത്തില്‍ ഉള്‍പ്പെടുന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കാൻ പകല്‍ 10 മണി മുതല്‍ 3 മണി വരെ പ്രത്യേകം ശ്രദ്ധിക്കണം. പുറംജോലി ചെയ്യുന്നവർ, മത്സ്യത്തൊഴിലാളികള്‍, ബൈക്ക് യാത്രക്കാർ, ചർമ്മ-നേത്ര രോഗങ്ങളുള്ളവർ എന്നിവർക്ക് അതീവ ജാഗ്രത ആവശ്യമാണ്.
വെയിലത്ത് ഇറങ്ങുമ്പോള്‍ കുട, തൊപ്പി, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കുന്നതിനൊപ്പം ശരീരം പൂർണ്ണമായും മറയ്ക്കുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാനും ശ്രമിക്കുക. മലമ്പ്രദേശങ്ങളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും യുവി തോത് കൂടുതലായിരിക്കും. ആകാശം തെളിഞ്ഞുനില്‍ക്കുന്ന സാഹചര്യത്തിലും ജലാശയങ്ങള്‍ക്ക് സമീപവും സൂര്യരശ്മികളുടെ പ്രതിഫലനം മൂലം യുവി പ്രഭാവം വർധിക്കാൻ സാധ്യതയുണ്ട്. യാത്രയ്ക്കിടയില്‍ കൃത്യമായ ഇടവേളകളില്‍ തണലില്‍ വിശ്രമിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാൻ സഹായിക്കും.
Key Words : Heat, Kerala Weather Update


COMMENTS