കൊച്ചി: ദ കേരള സ്റ്റോറി 2 - ഗോസ് ബിയോണ്ട്' ('The Kerala Story 2 - Goes Beyond') എന്ന സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെ...
കൊച്ചി: ദ കേരള സ്റ്റോറി 2 - ഗോസ് ബിയോണ്ട്' ('The Kerala Story 2 - Goes Beyond') എന്ന സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജി പരിഗണിക്കുകയും നിർമാതാക്കൾക്കും സെൻസർ ബോർഡിനും നോട്ടീസ് അയക്കാൻ ഉത്തരവിടുകയും ചെയ്തു. കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശിയായ ശ്രീദേവ് നമ്പൂതിരിയാണ് ഹർജി നൽകിയത്.
സിനിമയുടെ ടീസറിലും ട്രെയിലറിലും കേരളത്തെ മോശമായി ചിത്രീകരിക്കുന്നുവെന്നും ഇത് വർഗീയ ചേരിതിരിവിനും ക്രമസമാധാന പ്രശ്നങ്ങൾക്കും കാരണമാകുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇതര സംസ്ഥാനങ്ങളിലെ സ്ത്രീകളെ മതം മാറ്റുന്നതായി ട്രെയിലറിൽ കാണിക്കുമ്പോഴും സിനിമയ്ക്ക് 'കേരള സ്റ്റോറി' എന്ന് പേര് നൽകിയത് കേരളത്തെ അപകീർത്തിപ്പെടുത്താനാണെന്ന് ഹർജിക്കാരൻ വാദിക്കുന്നു.
ടീസറിലെ "അബ് സഹേങ്കെ നഹി... ലഡേങ്കെ" (ഇനി സഹിക്കില്ല... പോരാടും) എന്ന മുദ്രാവാക്യം പ്രകോപനപരമാണെന്നും ഹർജിയിൽ പറയുന്നു. സിനിമയുടെ നിർമാതാക്കളായ സൺഷൈൻ പിക്ചേഴ്സിനോടും, സെൻസർ ബോർഡിനോടും കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തോടും വിശദീകരണം തേടിയ കോടതി, ഹർജി വീണ്ടും ഫെബ്രുവരി 24 ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി.
ഈ സിനിമ ഫെബ്രുവരി 27-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്നത്. സിനിമയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും ശക്തമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ചൊവ്വാഴ്ചത്തെ കോടതി വിധിയിലായിരിക്കും സിനിമയുടെ റിലീസ് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുക.
Key Words : The Kerala Story 2 , Petition , High Court , Censor certificate


COMMENTS