ന്യൂഡൽഹി: ഇറാനും അമേരിക്കയും തമ്മിലുള്ള പരോക്ഷ ആണവ ചർച്ചകളുടെ ഏറ്റവും പുതിയ ഘട്ടം കഴിഞ്ഞ് തൊട്ടടുത്ത ദിവസമാണ് ഇറാനുനേരെയുള്ള അമേരിക്കയുടെയും...
ന്യൂഡൽഹി: ഇറാനും അമേരിക്കയും തമ്മിലുള്ള പരോക്ഷ ആണവ ചർച്ചകളുടെ ഏറ്റവും പുതിയ ഘട്ടം കഴിഞ്ഞ് തൊട്ടടുത്ത ദിവസമാണ് ഇറാനുനേരെയുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങൾ ഉണ്ടായിരിക്കുന്നത്. അമേരിക്കയുമായുള്ള ചർച്ചകൾക്കിടയിൽ ഇറാൻ ആക്രമിക്കപ്പെടുന്നത് ഇത് രണ്ടാം തവണയാണെന്ന് ഇറാൻ്റെ ഔദ്യോഗിക മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം ജൂണിൽ ഇസ്രായേലുമായുണ്ടായ 12 ദിവസത്തെ സംഘർഷത്തിനൊടുവിൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കൻ ആക്രമണം ഉണ്ടായ സാഹചര്യമാണ് അവർ ഇതിന് ഉദാഹരണമായി പറയുന്നത്. വെള്ളിയാഴ്ച ജനീവയിൽ നടന്ന ചർച്ചകൾക്ക് ശേഷം ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ശുഭപ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.
നയതന്ത്രത്തിന് മുൻഗണന നൽകുകയാണെങ്കിൽ ഒരു കരാർ "കൈയെത്തും ദൂരത്താണ്" എന്ന് അദ്ദേഹം പറഞ്ഞു. "പരസ്പരമുള്ള ആശങ്കകൾ പരിഹരിക്കാനും താൽപ്പര്യങ്ങൾ സംരക്ഷിക്കാനും കഴിയുന്ന സമാനതകളില്ലാത്ത ഒരു ഉടമ്പടിയിൽ എത്താൻ നമുക്ക് ചരിത്രപരമായ അവസരമുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, ചർച്ചകളിലെ പുരോഗതിയിൽ താൻ സംതൃപ്തനല്ലെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചത്. "ഞങ്ങൾ ഒരിക്കലും ആണവായുധം നിർമ്മിക്കില്ല എന്ന പ്രധാനപ്പെട്ട വാക്ക് പറയാൻ അവർ ആഗ്രഹിക്കുന്നില്ല," ട്രംപ് പറഞ്ഞു. ഇറാന് ഒരിക്കലും ആണവായുധ പദ്ധതി ഉണ്ടാകില്ലെന്ന് സമ്മതിപ്പിക്കാനാണ് വാഷിംഗ്ടൺ ശ്രമിക്കുന്നത്. എന്നാൽ തങ്ങളുടെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമാണെന്ന ഇറാൻ്റെ വാദത്തെ ട്രംപ് ഇപ്പോഴും സംശയത്തോടെയാണ് കാണുന്നത്.
അതിനിടെ, ശനിയാഴ്ച ഇറാനിലുണ്ടായ പുതിയ ആക്രമണങ്ങൾക്ക് പകരം വീട്ടാൻ ടെഹ്‌റാൻ തയ്യാറെടുക്കുന്നതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ആഴ്ചകളിൽ അമേരിക്ക മിഡിൽ ഈസ്റ്റിലേക്ക് സൈനിക സന്നാഹങ്ങൾ നീക്കിയതോടെ, ഏതൊരു ആക്രമണത്തിനും തങ്ങൾ തിരിച്ചടി നൽകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി മുന്നറിയിപ്പ് നൽകിയിരുന്നു. "തങ്ങളുടേത് ലോകത്തിലെ ഏറ്റവും കരുത്തുറ്റ സൈന്യമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ആവർത്തിച്ച് പറയുന്നു. എന്നാൽ ഈ കരുത്തുറ്റ സൈന്യത്തിന് ചിലപ്പോൾ അത്ര കഠിനമായ പ്രഹരമേൽക്കും, അതിന് ശേഷം അവർക്ക് എഴുന്നേൽക്കാൻ പോലും കഴിയില്ല," കഴിഞ്ഞയാഴ്ച ഖമേനി പറഞ്ഞു. "അവരുടെ യുദ്ധക്കപ്പലിനേക്കാൾ അപകടകാരി, ആ യുദ്ധക്കപ്പലിനെ കടലിന്റെ അടിത്തട്ടിലേക്ക് അയക്കാൻ ശേഷിയുള്ള ആയുധമാണ്," എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
Key Words : Iran Attacked, America, Israel, War

COMMENTS