ന്യൂഡൽഹി: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ന്യൂഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി...
ന്യൂഡൽഹി: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ന്യൂഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന ഈ കൂടിക്കാഴ്ചയിൽ സാമൂഹികം, വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം തുടങ്ങിയ വിവിധ വിഷയങ്ങൾ ചർച്ചയായി.
'മനുഷ്യർക്കൊപ്പം' എന്ന പ്രമേയത്തിൽ കാന്തപുരം നടത്തിയ കേരളയാത്രയ്ക്കിടെ വിവിധ മേഖലകളിൽ നിന്ന് ഉയർന്നുവന്ന ജനകീയ ആവശ്യങ്ങൾ അദ്ദേഹം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
നിർത്തലാക്കിയ മൗലാനാ ആസാദ് നാഷണൽ ഫെല്ലോഷിപ്പ് പുനഃസ്ഥാപിക്കണമെന്നും ന്യൂനപക്ഷ വിദ്യാഭ്യാസ പദ്ധതികൾ മെച്ചപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വഖഫ് ബോർഡുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ആശങ്കകൾ പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അലിഗഢ് മുസ്ലിം സർവകലാശാലയുടെ മലപ്പുറം സെന്റർ വികസനം, ദക്ഷിണേന്ത്യയിലെ തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ട്രെയിൻ സർവീസുകൾ എന്നിവയും ചർച്ചയായി. അന്താരാഷ്ട്ര തലത്തിൽ സമാധാനം ഉറപ്പുവരുത്തുന്നതിൽ പ്രധാനമന്ത്രി നടത്തുന്ന നയതന്ത്ര ഇടപെടലുകളെ ഗ്രാൻഡ് മുഫ്തി അഭിനന്ദിച്ചു. വരാനിരിക്കുന്ന റമദാൻ മാസത്തോടനുബന്ധിച്ചുള്ള പ്രത്യേക സന്ദേശവും അദ്ദേഹം പ്രധാനമന്ത്രിക്ക് കൈമാറി.
കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ചർച്ചയായില്ലെന്നും രാജ്യത്തിന്റെ പുരോഗതിക്കായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി, എസ്‌വൈഎസ് പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Key Words: Indian Grand Mufti Kanthapuram A.P. Abubakar Musliyar, Prime Minister Narendra Modi


COMMENTS