കോഴിക്കോട് : പാളയത്തെ ജയലക്ഷ്മി സിൽക്സിൽ ചൊവ്വാഴ്ച വൈകിട്ടുണ്ടായ വൻ തീപിടിത്തത്തിൽ കോടികളുടെ നഷ്ടമുണ്ടായതായി പ്രാഥമിക കണക്കുകൾ. വിഷു, റംസാൻ ...
കോഴിക്കോട് : പാളയത്തെ ജയലക്ഷ്മി സിൽക്സിൽ ചൊവ്വാഴ്ച വൈകിട്ടുണ്ടായ വൻ തീപിടിത്തത്തിൽ കോടികളുടെ നഷ്ടമുണ്ടായതായി പ്രാഥമിക കണക്കുകൾ. വിഷു, റംസാൻ വിപണികൾ ലക്ഷ്യമിട്ട് എത്തിച്ച വൻ തുണിശേഖരം കത്തിനശിച്ചതാണ് നഷ്ടത്തിൻ്റെ ആക്കം കൂട്ടിയത്. ഇന്നലെ രാത്രി പടർന്നുതുടങ്ങിയ തീ ഇന്ന് രാവിലെ പുലർച്ചയോടെയാണ് പൂർണമായും അണയ്ക്കാനായത്.
കൃത്യമായ കണക്കുകൾ തിട്ടപ്പെടുത്തിയിട്ടില്ലെങ്കിലും, മൂന്ന് നിലകളിലായി സൂക്ഷിച്ചിരുന്ന വസ്ത്രങ്ങൾ പൂർണ്ണമായും നശിച്ചതിനാൽ വലിയ സാമ്പത്തിക നഷ്ടമാണ് കണക്കാക്കുന്നത്. 2023 ഏപ്രിലിൽ ഇതേ സ്ഥാപനത്തിലുണ്ടായ തീപിടിത്തത്തിൽ ഏകദേശം 4 കോടി രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു; ഇത്തവണ അതിലും വലിയ നഷ്ടമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ജില്ലാ ഫയർ ഓഫീസർ ഇതിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും. ചൊവ്വാഴ്ച വൈകിട്ട് 6 മണിയോടെയാണ് മൂന്നാം നിലയുടെ പിൻഭാഗത്ത് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ 150-ഓളം ജീവനക്കാരെയും 300-ഓളം ഉപഭോക്താക്കളെയും സുരക്ഷിതമായി ഒഴിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. എയർപോർട്ടിൽ നിന്നുള്ളതടക്കം നിരവധി ഫയർ യൂണിറ്റുകൾ ഏകദേശം മൂന്ന് മണിക്കൂറിലധികം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. പുക ശ്വസിച്ചതിനെത്തുടർന്ന് അസ്വസ്ഥത പ്രകടിപ്പിച്ച അഞ്ച് ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
2023ൽ സ്ഥാപനം നവീകരിച്ചതിന് ശേഷം ഫയർ അലാറവും ഫയർ ഫൈറ്റിംഗ് സംവിധാനവും സജ്ജീകരിച്ചിരുന്നു എന്നാണ് ജീവനക്കാരുടെ വാക്കുകൾ. അലറാം മുഴങ്ങിയിരുന്നെങ്കിലും മറ്റുള്ള സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിച്ചോ എന്ന് അന്വേഷണത്തിലൂടെയെ കണ്ടെത്താനാകൂ. തീപിടിത്തത്തിൽ ആളപായമുണ്ടാകാത്തത് ആശ്വാസമായി. ജയലക്ഷ്മി ടെക്‌സ്റ്റൈൽസിൻ്റെ ഉടമകളായ സഞ്ജയ് കമ്മത്ത്, ഗോവിന്ദ് കമ്മത്ത് എന്നിവർ കോഴിക്കോട്ടേക്ക് ഇന്ന് എത്തും.
Key Words : Fire breaks out, Jayalakshmi


COMMENTS