ന്യൂഡൽഹി: അമേരിക്ക തുടരുന്ന കടുത്ത സാമ്പത്തിക സമ്മർദ്ദങ്ങൾക്കും തീരുവ വർദ്ധനവിനും ഇടയിൽ ഇന്ത്യയുടെ ബ്രിക്സ് നയം വ്യക്തമാക്കി വിദേശകാര്യ മന്ത...
ന്യൂഡൽഹി: അമേരിക്ക തുടരുന്ന കടുത്ത സാമ്പത്തിക സമ്മർദ്ദങ്ങൾക്കും തീരുവ വർദ്ധനവിനും ഇടയിൽ ഇന്ത്യയുടെ ബ്രിക്സ് നയം വ്യക്തമാക്കി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഇന്ത്യ ഈ വർഷം അധ്യക്ഷത വഹിക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയുടെ ലോഗോയും വെബ്സൈറ്റും ഡൽഹിയിൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയുടെ കടുത്ത സാമ്പത്തിക സമ്മർദ്ദങ്ങൾക്കിടയിലും ആഗോള ക്ഷേമം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളുമായി ഇന്ത്യ മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. ആഗോളതലത്തിൽ സാമ്പത്തിക അനിശ്ചിതത്വങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ബ്രിക്സ് ഒരു പ്രധാന വേദിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നവീകരണം, സഹകരണം, സുസ്ഥിരത, കരുത്ത് എന്നിവയാണ് ഉച്ചകോടിയുടെ പ്രധാന പ്രമേയമെന്ന് അദ്ദേഹം പറഞ്ഞു. ആഗോള രാഷ്ട്രീയത്തിലും സമ്പദ്‌വ്യവസ്ഥയിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങളെ നേരിടാൻ ഈ നാല് ഘടകങ്ങൾ അനിവാര്യമാണെന്നും ജയശങ്കർ വ്യക്തമാക്കി. വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലെ ദേശീയ മുൻഗണനകൾ കണക്കിലെടുത്ത്, സംഭാഷണവും സഹകരണവും പ്രായോഗിക പ്രതികരണങ്ങളും പ്രോത്സാഹിപ്പിക്കുന്ന പ്രധാന വേദിയായി ബ്രിക്സ് തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യ, ചൈന, ബ്രസീൽ, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, യുഎഇ, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തുമെന്നാണ് വിവരം. ജനുവരി ഒന്നിനാണ് ബ്രസീലിൽ നിന്ന് ഇന്ത്യ ഈ വർഷത്തെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നിവയാണ് ബ്രിക്സിന്റെ സ്ഥാപകാംഗങ്ങൾ.
Key Words : S. Jaishankar, USA


COMMENTS