കൊൽക്കത്ത: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അജി...
കൊൽക്കത്ത: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അജിത് പവാർ മരിക്കാൻ ഇടയായ വിമാന അപകടത്തിൽ ദുരൂഹതയുണ്ടെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് ആരോപിച്ചു.
എൻഡിഎയുമായുള്ള സഖ്യം ഉപേക്ഷിക്കാൻ അജിത് പവാർ തയ്യാറെടുക്കവെയാണ് അപകടമുണ്ടായതെന്നും വിഷയത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും മമതാ ബാനർജി പറഞ്ഞു. അജിത് പവാറിന്റെ മരണത്തിലെ അനുശോചന പരിപാടിയിലായിരുന്നു മമതയുടെ പ്രതികരണം. അജിത് പവാറിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയ മമത, കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നുവെന്നും പറഞ്ഞിരുന്നു. സംഭവത്തിൽ കോൺഗ്രസും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ന് രാവിലെ ബാരാമതിയിലുണ്ടായ വിമാന അപകടത്തിലാണ് അജിത് പവാർ മരിച്ചത്. ബാരാമതിയിലെ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനം തെന്നിമാറിയായിരുന്നു അപകടം. അജിത് പവാറിനൊപ്പമുണ്ടായിരുന്നവരും പൈലറ്റും ഉൾപ്പടെ അഞ്ച് പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. സംഭവത്തിൽ മരണത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര പൊലീസ് അറിയിച്ചിട്ടുണ്ട്. അപകട സ്ഥലത്തെ അവശിഷ്ടങ്ങൾ അധികൃതർ സൂക്ഷമമായി പരിശോധിക്കുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്തിട്ടുണ്ട്. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സും വിശദമായി പരിശോധിക്കും.
അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ പൈലറ്റുമാരുടെ അവസാന സംഭാഷണങ്ങൾ അടങ്ങിയ കോക്ക് പിറ്റ് വോയിസ് റെക്കോർഡറും എടിസിയുമായി നടത്തിയ ആശയവിനിമയങ്ങളും പരിശോധിക്കും. വിമാന അപകടത്തിന് കാരണം മോശം കാലാവസ്ഥയാണെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ലാൻഡിങ്ങിന് മുന്നോടിയായി ദൂരകാഴ്ച മങ്ങുന്നതായി പൈലറ്റ് അറിയിച്ചതായാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. മുംബൈയിൽനിന്ന് ഇന്ന് രാവിലെ എട്ടിന് പുറപ്പെട്ട വിമാനം 8.45ഓടെ അപകടത്തിൽപ്പെടുകയായിരുന്നു.
Key Words : Mamata Banerjee, Ajit Pawar's death, Baramati Plane Crash


COMMENTS