ന്യൂഡൽഹി: ഇറാനിലെ ഭീതിജനകമായ സാഹചര്യങ്ങൾ വിവരിച്ച് ഇന്ത്യൻ സംഘം നാട്ടിൽ തിരിച്ചെത്തി. ശനിയാഴ്ച പുലർച്ചെ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര ...
ന്യൂഡൽഹി: ഇറാനിലെ ഭീതിജനകമായ സാഹചര്യങ്ങൾ വിവരിച്ച് ഇന്ത്യൻ സംഘം നാട്ടിൽ തിരിച്ചെത്തി. ശനിയാഴ്ച പുലർച്ചെ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ വിദ്യാർത്ഥികളും പ്രൊഫഷണലുകളും ഉൾപ്പെടെയുള്ളവരാണ് അവിടെ അനുഭവിച്ച ദുരിതങ്ങൾ പങ്കുവെച്ചത്.തെരുവുകളിൽ കത്തുന്ന തീകുണ്ഡങ്ങൾ, രാത്രികാലങ്ങളിൽ പൊട്ടിപ്പുറപ്പെടുന്ന അക്രമാസക്തമായ പ്രതിഷേധങ്ങൾ, പൂർണ്ണമായും വിച്ഛേദിക്കപ്പെട്ട ഇന്റർനെറ്റ് സൗകര്യങ്ങൾ...അങ്ങനെ ഒരുപാടുണ്ടായിരുന്നു അവർക്ക് പറയാൻ.
സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 2025 ഡിസംബർ അവസാനത്തോടെ ആരംഭിച്ച പ്രതിഷേധങ്ങൾ പിന്നീട് സർക്കാരിനെതിരായ വൻ പ്രക്ഷോഭങ്ങളായി മാറുകയായിരുന്നു. ഇതേത്തുടർന്ന് ഇറാനിൽ ഉണ്ടായ കടുത്ത നിയന്ത്രണങ്ങളും വാർത്താവിനിമയ ബന്ധം തകരാറിലായതും അവിടെയുള്ള ഇന്ത്യക്കാരെ വലിയ ആശങ്കയിലാക്കി.
പുലർച്ചെ മൂന്ന് മണിയോടെ ഷിറാസ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ എം.ബി.ബി.എസ് വിദ്യാർത്ഥിയായ അർഷ് സെഹ്റ വിമാനത്താവളത്തിന് പുറത്തെത്തിയപ്പോൾ വികാരാധീനമായ രംഗങ്ങളാണ് അരങ്ങേറിയത്. 'ഇന്റർനെറ്റ് ഇല്ലാതിരുന്നതിനാൽ പുറംലോകത്ത് എന്ത് സംഭവിക്കുന്നുവെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. യാതൊരു മുന്നറിയിപ്പും ലഭിച്ചില്ല,' അർഷ് പറഞ്ഞു. ഇന്ത്യൻ എംബസിയുടെ നിർദ്ദേശപ്രകാരം കുടുംബം ടിക്കറ്റ് ബുക്ക് ചെയ്തതിനെത്തുടർന്നാണ് അർഷ് നാട്ടിലേക്ക് മടങ്ങിയത്.
ഇറാനിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നേരത്തെ തന്നെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും ടെഹ്റാനിലെ ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധപ്പെടണമെന്നും മന്ത്രാലയം ഇന്ത്യക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സാധ്യമായവർ രാജ്യം വിടണമെന്നും ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കിയിരുന്നു.
നിലവിൽ ടെഹ്റാനിൽ അന്താരാഷ്ട്ര കോളിംഗ് സൗകര്യങ്ങൾ പുനഃസ്ഥാപിച്ചു തുടങ്ങിയതായും സാഹചര്യം സാവധാനം സാധാരണ നിലയിലേക്ക് മടങ്ങുന്നതായും മടങ്ങിയെത്തിയവർ സൂചിപ്പിച്ചു. എങ്കിലും ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ നിരവധി ഇന്ത്യക്കാർ അവിടെ തുടരുന്നുണ്ട്.
Key Words : Indians, Iran Protest


COMMENTS