തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയെത്തുടർന്ന് എൽ.ഡി.എഫിലെ പ്രധാന കക്ഷികളായ സിപിഎമ്മും സിപിഐയും തമ്മിലുള്ള കലഹം തുട...
തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയെത്തുടർന്ന് എൽ.ഡി.എഫിലെ പ്രധാന കക്ഷികളായ സിപിഎമ്മും സിപിഐയും തമ്മിലുള്ള കലഹം തുടരുന്നു.
പുതുവർഷത്തിലും ഭിന്നത രൂക്ഷമായി തുടരുകയാണ്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി മുഖ്യമന്ത്രി പിണറായി വിജയൻറെ പുതിയ കൂട്ടുകെട്ട് സിപിഐ രൂക്ഷമായി എതിർക്കുകയാണ്. വെള്ളാപ്പള്ളി അല്ല എൽഡിഎഫ് എന്നും ബിനോയ് പറയുന്നുണ്ട്. അയ്യപ്പ സംഗമ വേദിയിൽ മുഖ്യമന്ത്രിയുടെ കാറിൽ വെള്ളാപ്പള്ളിയെ കൊണ്ടുപോയതും സിപിഐ എതിർക്കുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെതിരെ നടപടിയെടുക്കാതെ പാർട്ടി സംരക്ഷിച്ചത് പരാജയത്തിന് പ്രധാന കാരണമായെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ വിമർശനമുയർന്നു. കോൺഗ്രസ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോലും നടപടിയെടുത്തപ്പോൾ സിപിഎം അനാവശ്യമായ ന്യായീകരണങ്ങൾ നൽകി പത്മകുമാറിനെ പിന്തുണച്ചത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകിയെന്ന് അവർ വിലയിരുത്തി.
ശബരിമലയുമായി ബന്ധപ്പെട്ട് ഉയർന്ന സ്വർണ്ണക്കവർച്ചാ ആരോപണങ്ങളും സർക്കാരിന്റെയും പാർട്ടിയുടെയും പ്രതിരോധവും ജനവിശ്വാസം നഷ്ടപ്പെടുത്താൻ കാരണമായെന്ന് സിപിഐ ആരോപിച്ചു.
പരാജയത്തിന്റെ യഥാർത്ഥ കാരണങ്ങൾ പരിശോധിക്കുന്നതിന് പകരം സിപിഎം വസ്തുതകൾ മറച്ചുവെക്കാൻ ശ്രമിക്കുകയാണെന്നും സിപിഐ നേതാക്കൾ വിമർശിച്ചു.
തിരഞ്ഞെടുപ്പ് ഫലം ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമല്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കിയത്. വോട്ടിങ് ശതമാനം പരിശോധിക്കുമ്പോൾ 60 നിയമസഭാ മണ്ഡലങ്ങളിൽ ഇപ്പോഴും എൽ.ഡി.എഫ് മുന്നിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
യു.ഡി.എഫും ബി.ജെ.പിയും ചേർന്ന് വർഗീയ പ്രചാരണങ്ങളിലൂടെ വോട്ട് പിടിക്കാൻ ശ്രമിച്ചതാണ് പരാജയത്തിന് വഴിവെച്ചതെന്ന് സിപിഎം കരുതുന്നു. സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്താതിരിക്കാൻ ബോധപൂർവമായ കള്ളപ്രചാരണങ്ങൾ നടന്നതായും അവർ വിലയിരുത്തി.
കീഴ്ഘടകങ്ങളിൽ ചിലയിടങ്ങളിൽ നേതാക്കളും പ്രവർത്തകരും തമ്മിലുള്ള ഏകോപനമില്ലായ്മയും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിച്ചു. തിരുത്തൽ നടപടികളുമായി മുന്നോട്ട് പോകാനാണ് പാർട്ടി തീരുമാനം.
തിരഞ്ഞെടുപ്പ് തിരിച്ചടിയിൽ സർക്കാരിന്റെയും ചില നേതാക്കളുടെയും സമീപനങ്ങളെ സിപിഐ ശക്തമായി കുറ്റപ്പെടുത്തുമ്പോൾ, യു.ഡി.എഫ്-ബി.ജെ.പി കൂട്ടുകെട്ടിന്റെ പ്രചാരണങ്ങളെയും സംഘടനാപരമായ പോരായ്മകളെയും പഴിചാരാനാണ് സിപിഎം ശ്രമിക്കുന്നത്. ഈ ഭിന്നത വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിൽ എൽ.ഡി.എഫിന് വലിയ വെല്ലുവിളിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.


COMMENTS