കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലക്ക് പുറത്തടക്കം കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ ആർഎംപി. നിലവിൽ വടകരയിൽ മത്സരിച്ച് വിജയിച്ച പാർട്ടിക്ക്...
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലക്ക് പുറത്തടക്കം കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ ആർഎംപി. നിലവിൽ വടകരയിൽ മത്സരിച്ച് വിജയിച്ച പാർട്ടിക്ക് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്ന് ജില്ലകളിലായി 32 അംഗങ്ങളുണ്ട്. ഒഞ്ചിയത്തും ഏറാമലയിലും യുഡിഎഫ് സഹായത്തോടെ ഭരിക്കുന്ന പാർട്ടിക്ക് തൃശൂരിൽ അഞ്ചും പാലക്കാട് രണ്ടും അംഗങ്ങളുണ്ട്. ഇതിൽ തൃശൂരിലെ നാല് സ്ഥാനാർഥികൾ മൂന്ന് മുന്നണികളോടും പോരാടിയാണ് ജയിച്ചത്.
കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ച പാർട്ടിക്ക് ബ്ലോക്കിലും ഒരംഗമുണ്ട്. തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് മത്സരിച്ചെങ്കിലും ആർഎംപി സ്ഥാനാർഥികൾക്ക് വിജയിക്കാനായില്ല.
സിപിഎം ആറുമാസത്തെ ആയുസ് മാത്രം പ്രവചിച്ച ആർഎംപി, മൂന്ന് തവണ തുടർച്ചയായി ഒഞ്ചിയം പഞ്ചായത്ത് ഭരിക്കുകയാണ്; ഒപ്പം ഏറാമലയും. കഴിഞ്ഞ തവണ വടകരയിൽ വിജയിക്കുകയും ചെയ്തു. ഈ വളർച്ച മറ്റു ജില്ലകളിലേക്കും വ്യാപിക്കുകയാണ്. ഒരു ജില്ലയിൽ മാത്രം ഒതുങ്ങുന്ന പാർട്ടി എന്നതിനപ്പുറം ഒരു സംസ്ഥാന പാർട്ടിയായി ആർഎംപി വളർന്നു കഴിഞ്ഞു.
ഈ പശ്ചാത്തലത്തിലാണ് യുഡിഎഫിലെ അസോസിയേറ്റ് അംഗമായ തങ്ങൾ കൂടുതൽ സീറ്റ് ആവശ്യപ്പെടുന്നതെന്ന് കെ.കെ. രമ എംഎൽഎ പറഞ്ഞു. തൃശൂർ ജില്ലയിലെ കുന്നംകുളവും പാലക്കാട് ജില്ലയിലെ ഒറ്റപ്പാലവുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനു പുറമേ കോഴിക്കോട് ജില്ലയിലെ നാദാപുരം, പേരാമ്പ്ര മണ്ഡലങ്ങളിലും തങ്ങൾക്ക് വലിയ സ്വാധീനമുണ്ട്. മുന്നണി തങ്ങളുടെ ആവശ്യം ന്യായമായ രീതിയിൽ പരിഗണിക്കും എന്നാണ് പ്രതീക്ഷയെന്നും രമ പറഞ്ഞു.
Key Words : Assembly Elections, RMP, Vadakara

COMMENTS