കൊച്ചി: രാജ്യം മുഴുവൻ ശ്രദ്ധ നേടിയ നടിയെ ആക്രമിച്ച കേസിൽ ഇന്ന് വിധി. മലയാള സിനിമാ ലോകത്തെ പിടിച്ചുകുലുക്കിയ കേസിൽ എറണാകുളം പ്രിൻസിപ്പൾ സെഷൻസ...
കൊച്ചി: രാജ്യം മുഴുവൻ ശ്രദ്ധ നേടിയ നടിയെ ആക്രമിച്ച കേസിൽ ഇന്ന് വിധി. മലയാള സിനിമാ ലോകത്തെ പിടിച്ചുകുലുക്കിയ കേസിൽ എറണാകുളം പ്രിൻസിപ്പൾ സെഷൻസ് കോടതിയാണ് വിധിപറയുന്നത്. എട്ട് വർഷം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേസിൽ ഇന്ന് പുറപ്പെടുവിക്കുന്നത്.
2017 ഫെബ്രുവരി 17-ന് രാത്രിയാണ് കൊച്ചിയിൽ വാഹനത്തിനുള്ളിൽ വെച്ച് നടി ആക്രമിക്കപ്പെടുന്നത്. കേസിൽ നടൻ ദിലീപ് അടക്കം പത്തുപേരാണ് പ്രതി പട്ടികയിലുള്ളത്. പൾസർ സുനിയെന്ന് അറിയപ്പെടുന്ന സുനിൽ എൻ.എസാണ് കേസിലെ ഒന്നാം പ്രതി. ഷൂട്ടിങ്ങിനായി തൃശ്ശൂരിൽനിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു നടി. ഇതിനിടെ ക്വട്ടേഷൻ പ്രകാരം അവരെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യം പകർത്തിയെന്നാണ് കേസ്.
സംഭവമുണ്ടായി തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ പൾസർ സുനി ഉൾപ്പെടെയുള്ളവർ പോലീസിന്റെ പിടിയിലായി. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിൽ ജൂലായിലാണ് നടൻ ദിലീപ് അറസ്റ്റിലായത്. മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഗൂഡാലോചന, തെളിവുനശിപ്പിക്കൽ എന്നീ വകുപ്പുകളാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്.
കേസിലെ പ്രതികൾ
1 പൾസർ സുനി
2മാർട്ടിൻ ആന്റണി,
3 ബി. മണികണ്ഠൻ,
4 വി പി വിജീഷ്,
5 എച്ച് സലിം (വടിവാൾ സലിം)
6 പ്രദീപ് ,
7 ചാർലി തോമസ്,
8 നടൻ ദിലീപ് (പി ഗോപാലകൃഷ്ണൻ),
9 സനിൽകുമാർ (മേസ്തിരി സനിൽ)
2018 മാർച്ച് എട്ടിനാണ് കേസിൽ വിചാരണ നടപടികൾ ആരംഭിച്ചത്. നീണ്ട എട്ടുവർഷം കൊണ്ടാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ നടപടികൾ പൂർത്തിയാക്കിയത്. കോവിഡ് ലോക്ഡൗൺമൂലം രണ്ടുവർഷത്തോളം വിചാരണ തടസ്സപ്പെട്ടു. വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി നൽകിയ സമയപരിധിയൊന്നും പാലിക്കാൻ കഴിഞ്ഞില്ല. അതിജീവിത ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കസ്റ്റഡിയിലിരിക്കെ തുറന്നുപരിശോധിക്കപ്പെട്ടതും വിവാദമായി.
പ്രോസിക്യൂഷൻ സാക്ഷികളുടെ വിസ്താരം കഴിഞ്ഞവർഷം സെപ്റ്റംബറിൽ പൂർത്തിയായതാണ്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെയാണ് അവസാനം വിസ്തരിച്ചത്. 109 ദിവസമെടുത്തു ഇത് പൂർത്തിയാക്കാൻ. തുടർന്ന് പ്രതിഭാഗം സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കി ഈ വർഷം ആദ്യത്തോടെ വിധി പ്രസ്താവിക്കുമെന്നായിരുന്നു കരുതിയത്.എന്നാൽ, നടപടിക്രമം നീണ്ടുപോയതോടെ അന്തിമവിധിപ്രസ്താവവും നീണ്ടുപോവുകയായിരുന്നു.
Key Words : Verdict, Actress Attack Case, Dileep


COMMENTS