ജമ്മു: രാജ്യം നടുങ്ങിയ പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഇന്ന് കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ പ്രത്യേക എൻഐഎ കോടതിയിലാണ് ...
ജമ്മു: രാജ്യം നടുങ്ങിയ പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഇന്ന് കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ പ്രത്യേക എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ ഏപ്രിൽ 22-ന് നടന്ന ആക്രമണത്തിൽ 25 വിനോദസഞ്ചാരികളും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി കച്ചവടക്കാരും ഫോട്ടോഗ്രാഫർമാരും അടക്കം 350-ഓളം പ്രദേശവാസികളെ എൻഐഎ ചോദ്യം ചെയ്തിരുന്നു. കേസിൽ ജൂൺ 22-ന് പഹൽഗാം സ്വദേശികളായ പർവേസ് അഹമ്മദ് ജോത്തർ, ബഷീർ അഹമ്മദ് ജോത്തർ എന്നിവർ അറസ്റ്റിലായി. ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള പാക്കിസ്ഥാൻ ഭീകരർക്ക് ഭക്ഷണവും താമസസൗകര്യവും നൽകി സഹായിച്ചു എന്നതായിരുന്നു ഇവർക്കെതിരെയുള്ള കുറ്റം.
ആക്രമണത്തിൽ പങ്കെടുത്ത സുലൈമാൻ (ഫൈസൽ ജാട്ട്), അഫ്ഗാൻ, ജിബ്രാൻ എന്നീ മൂന്ന് ഭീകരരെ ജൂലൈ 22-ന് ശ്രീനഗറിലെ ദച്ചിഗാം വനമേഖലയിൽ നടന്ന 'ഓപ്പറേഷൻ മഹാദേവ്' എന്ന സൈനിക നടപടിയിലൂടെ വധിച്ചിരുന്നു. ഇവർ പാക്കിസ്ഥാൻ സ്വദേശികളാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
സംഭവത്തിന് ദൃക്സാക്ഷിയായ ഒരു നാട്ടുകാരന്റെ മൊഴി കേസിൽ നിർണ്ണായകമായി. ഭീകരർക്ക് സഹായം നൽകിയ പർവേസും ബഷീറും ഭീകരരുടെ സാധനങ്ങൾ സൂക്ഷിക്കുകയും പിന്നീട് അവർക്ക് കൈമാറുകയും ചെയ്തതായും മറ്റു ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. കേസിൽ നിർണ്ണായക തെളിവുകളായി ഉപയോഗിച്ച വെടിയുണ്ടകളും അന്വേഷണ സംഘം സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിരുന്നു.
Key Words : Pahalgam Terror Attack Case, NIA , Chargesheet


COMMENTS