ന്യൂഡൽഹി: ഇൻഡിഗോ വിമാനങ്ങൾ വ്യാപകമായി റദ്ദാക്കിയതുമൂലമുണ്ടായ പ്രതിസന്ധിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രസർക്കാർ. യാത്രക്കാർക്ക് വൻ ബുദ്ധ...
ന്യൂഡൽഹി: ഇൻഡിഗോ വിമാനങ്ങൾ വ്യാപകമായി റദ്ദാക്കിയതുമൂലമുണ്ടായ പ്രതിസന്ധിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രസർക്കാർ. യാത്രക്കാർക്ക് വൻ ബുദ്ധിമുട്ടുണ്ടാക്കിയ ഈ സംഭവത്തിന് ഉത്തരവാദികളായവർ വലിയ വില നൽകേണ്ടി വരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരാപുരാം മോഹൻ നായിഡു മുന്നറിയിപ്പ് നൽകി.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിക്ക് രൂപം നൽകിയിട്ടുണ്ടെന്നും, എവിടെയാണ് പിഴവ് സംഭവിച്ചതെന്ന് കണ്ടെത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിമാന സർവീസുകൾ എത്രയും വേഗം സാധാരണ നിലയിലാക്കാനും യാത്രക്കാർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കാനുമാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൈലറ്റുമാരുടെ ജോലി സമയം ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ഫ്‌ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ ചട്ടങ്ങൾ നടപ്പിലാക്കിയതിനെ തുടർന്നാണ് ഇൻഡിഗോയിൽ പ്രതിസന്ധി രൂക്ഷമായത്. എന്നാൽ, എയർ ഇന്ത്യ, സ്‌പൈസ് ജെറ്റ്, ആകാശ തുടങ്ങിയ മറ്റ് വിമാനക്കമ്പനികൾ പുതിയ നിയമങ്ങളുമായി പൊരുത്തപ്പെട്ട് സുഗമമായി പ്രവർത്തിക്കുമ്പോൾ, ഇൻഡിഗോയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയും മാനേജ്‌മെന്റിലെ പിഴവുകളുമാണ് പ്രശ്‌നം വഷളാക്കിയതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ സർവീസുകൾ താളംതെറ്റിയത് ഡൽഹി, ചെന്നൈ, കൊച്ചി, ശ്രീനഗർ തുടങ്ങി വിവിധ വിമാനത്താവളങ്ങളിൽ വലിയ ഗതാഗതക്കുരുക്കിനും യാത്രക്കാരുടെ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. ബുധനാഴ്ച ഇൻഡിഗോയുടെ 20 ശതമാനത്തിൽ താഴെ വിമാനങ്ങൾ മാത്രമാണ് കൃത്യസമയത്ത് സർവീസ് നടത്തിയത്.
അതേസമയം, യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ് ക്ഷമാപണം നടത്തി. ഡിസംബർ പത്തിനും 15-നും ഇടയിൽ സർവീസുകൾ പൂർണമായും സാധാരണ നിലയിലാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
Key Words : IndiGo Flight, Central Government , Inquiry


COMMENTS