ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസുകൾ വ്യാപകമായി തടസ്സപ്പെട്ട സംഭവത്തിൽ കടുത്ത നടപടിയുമായി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ). ഇൻഡിഗോയുടെ പ...
ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസുകൾ വ്യാപകമായി തടസ്സപ്പെട്ട സംഭവത്തിൽ കടുത്ത നടപടിയുമായി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ). ഇൻഡിഗോയുടെ പ്രവർത്തനങ്ങളിൽ മേൽനോട്ടം വഹിക്കാൻ ചുമതലപ്പെടുത്തിയിരുന്ന നാല് ഫ്‌ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്‌പെക്ടർമാരെ ഡിജിസിഎ പിരിച്ചുവിട്ടു. പൈലറ്റുമാരുടെ ജോലിസമയം സംബന്ധിച്ച പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ ഇൻഡിഗോയുടെ തയ്യാറെടുപ്പുകൾ പരിശോധിക്കുന്നതിൽ ഇവർ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് നടപടി.
കഴിഞ്ഞ ആഴ്ച ഇൻഡിഗോ വിമാനങ്ങൾ വലിയ തോതിൽ റദ്ദാക്കുകയും വൈകുകയും ചെയ്തത് യാത്രക്കാരെ വലച്ചിരുന്നു. ഇതിനെത്തുടർന്ന് ഡിജിസിഎയുടെ മേൽനോട്ടത്തിനെതിരെയും വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കരാർ അടിസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന നാല് ഉദ്യോഗസ്ഥരെ അടിയന്തരമായി പിരിച്ചുവിട്ടത്. ഡെപ്യൂട്ടി ചീഫ് എഫ്.ഒ.ഐ ഋഷി രാജ് ചാറ്റർജി, സീനിയർ എഫ്.ഒ.ഐ സീമ ഝംനാനി, എഫ്.ഒ.ഐമാരായ അനിൽ കുമാർ പൊഖ്രിയാൽ, പ്രിയം കൗശിക് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന പൈലറ്റുമാരുടെ വിശ്രമവും ജോലിസമയവും സംബന്ധിച്ച പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ ഇൻഡിഗോ പരാജയപ്പെട്ടതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. പുതിയ നിയമങ്ങൾ പാലിക്കാൻ ആവശ്യമായ പൈലറ്റുമാർ ലഭ്യമല്ലാതിരുന്നതാണ് സർവീസുകളെ ബാധിച്ചത്.
സംഭവത്തിൽ ഇൻഡിഗോയുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി കേന്ദ്ര വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡു വ്യക്തമാക്കി. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സർവീസുകൾ വെട്ടിച്ചുരുക്കാൻ ഇൻഡിഗോയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, പ്രശ്‌നപരിഹാരത്തിനായി ഫെബ്രുവരി 10 വരെ ചില നിയമങ്ങളിൽ ഡിജിസിഎ ഇൻഡിഗോയ്ക്ക് താൽക്കാലിക ഇളവുകൾ അനുവദിച്ചിട്ടുണ്ട്.
പ്രതിസന്ധിയുടെ കാരണങ്ങളെക്കുറിച്ച് പഠിക്കാൻ ഡിജിസിഎയുടെ നാലംഗ സമിതി അന്വേഷണം നടത്തിവരികയാണ്.രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ വിമാനങ്ങൾ തുടർച്ചയായി റദ്ദാക്കപ്പെട്ടത് വ്യോമയാന മേഖലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നതിലെ ആസൂത്രണപ്പിഴവാണ് ഇതിന് കാരണമെന്ന് ഇൻഡിഗോ അധികൃതർ സമ്മതിച്ചിട്ടുണ്ട്.
Key Words : IndiGo Flight Crisis, DGCA


COMMENTS