കറുത്ത ഹാസ്യം (Black Comedy) ശ്രീനിവാസൻ സിനിമകളുടെ മുദ്രയാണ്. ജീവിതത്തിലെ പച്ചയായ യാഥാർത്ഥ്യങ്ങളെയും മനുഷ്യസഹജമായ പരാജയങ്ങളെയും പരിഹാസത്തി...
കറുത്ത ഹാസ്യം (Black Comedy) ശ്രീനിവാസൻ സിനിമകളുടെ മുദ്രയാണ്. ജീവിതത്തിലെ പച്ചയായ യാഥാർത്ഥ്യങ്ങളെയും മനുഷ്യസഹജമായ പരാജയങ്ങളെയും പരിഹാസത്തിൻ്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്നതിൽ ശ്രീനിക്ക് ഒരു പകരക്കാരനില്ല.
കറുത്ത ഹാസ്യം കേവലം ചിരിക്കാനുള്ള ഒരു ഉപാധിയായിട്ടല്ല, മറിച്ച് സമൂഹത്തിൻ്റെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടാനുള്ള ആയുധമായിട്ടാണ് ശ്രീനിവാസൻ ഉപയോഗിച്ചത്.
പട്ടിണിയും തൊഴിലില്ലായ്മയും ചിരിയായി മാറുമ്പോൾ
മലയാളിയുടെ ദാരിദ്ര്യത്തെയും തൊഴിലില്ലായ്മയെയും ഇത്രത്തോളം ഫലപ്രദമായി പരിഹസിച്ച മറ്റൊരു തിരക്കഥാകൃത്ത് ഇല്ല. 'നാടോടിക്കാറ്റ്', 'പട്ടണപ്രവേശം' തുടങ്ങിയ സിനിമകളിൽ ദാസനും വിജയനും അനുഭവിക്കുന്ന പട്ടിണി കറുത്ത ഹാസ്യത്തിലൂടെയാണ് അവതരിപ്പിക്കുന്നത്. ഗൾഫിൽ പോകാൻ ശ്രമിക്കുന്നതും ഒടുവിൽ ചെന്നൈ കടപ്പുറത്ത് എത്തുന്നതും ചിരിയുണർത്തുമെങ്കിലും അതിന് പിന്നിൽ വലിയൊരു അതിജീവനത്തിൻ്റെ നോവുണ്ട്.
സ്വയം നന്നാകാൻ ശ്രമിക്കാതെ മറ്റുള്ളവരുടെ മുന്നിൽ മാന്യനായി ചമയുന്ന മധ്യവർഗ മലയാളിയെ അദ്ദേഹം ക്രൂരമായി പരിഹസിച്ചു. 'സന്ദേശം' എന്ന സിനിമ ഇതിന് ഉത്തമ ഉദാഹരണമാണ്. രാഷ്ട്രീയത്തിൻ്റെ പേരിൽ സ്വന്തം വീട്ടിൽ അടിയുണ്ടാക്കുന്ന സഹോദരങ്ങളും, അവരെ നോക്കി നെടുവീർപ്പിടുന്ന അച്ഛനും മലയാളിയുടെ രാഷ്ട്രീയ അന്ധതയെ തുറന്നുകാട്ടുന്ന കറുത്ത ഹാസ്യമാണ്.
അപകർഷതാബോധവും മനുഷ്യസഹജമായ വീഴ്ചകളും എങ്ങനെ കറുത്ത ഹാസ്യത്തിലേക്കുള്ള വഴി തുറക്കുമെന്നതിന് ഉദാഹരണമാണ് വടക്കു നോക്കിയന്ത്രം.
മനുഷ്യൻ്റെ ശാരീരികമായ കുറവുകളെയോ സാമ്പത്തികമായ പിന്നാക്കാവസ്ഥയെയോ ആധാരമാക്കി രൂപപ്പെടുന്ന അപകർഷതാബോധത്തെ ശ്രീനിവാസൻ ഹാസ്യമാക്കി മാറ്റുന്നത് ഇവിടെ കാണാം.
'തൻ്റെ നിറത്തിലും ഉയരത്തിലും ആത്മവിശ്വാസമില്ലാത്ത തളത്തിൽ ദിനേശൻ എന്ന കഥാപാത്രം, മലയാള സിനിമയിലെ ഏറ്റവും മികച്ച ബ്ലാക്ക് കോമഡി ട്രാക്കുകളിൽ ഒന്നാണ്. ഇത് പ്രേക്ഷകനെ ചിരിപ്പിക്കുമെങ്കിലും ഒടുവിൽ വലിയൊരു സങ്കടത്തിലാണ് എത്തിക്കുന്നത്.
സാമൂഹിക അനാചാരങ്ങളും ആന്ധവിശ്വാസങ്ങളും
ജാതിവ്യവസ്ഥയെയും അനാചാരങ്ങളെയും അദ്ദേഹം നിശിതമായി വിമർശിച്ചു. 'ചിന്താവിഷ്ടയായ ശ്യാമള' എന്ന ചിത്രത്തിൽ ഭക്തിയും അന്ധവിശ്വാസവും ഒരാളുടെ കുടുംബത്തെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്നത് വളരെ ലളിതമായും എന്നാൽ ഗൗരവതരമായും അദ്ദേഹം അവതരിപ്പിച്ചു.
ശ്രീനിവാസൻ്റെ സംഭാഷണങ്ങൾ പലപ്പോഴും ഒരു 'ഇരട്ടമുനയുള്ള വാൾ' പോലെയാണ്. കേൾക്കുമ്പോൾ ലളിതമെന്ന് തോന്നുമെങ്കിലും അവ സമൂഹത്തിന് നേരെയുള്ള വലിയ ചോദ്യങ്ങളാണ്. " പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്" എന്ന സന്ദേശത്തിലെ ഡയലോഗ് ഇന്നും ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യമായി നിലനിൽക്കുന്നു.
ചിരിപ്പിക്കുക മാത്രമല്ല, ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ് ശ്രീനിവാസൻ്റെ ഹാസ്യം. നോവിനെ ചിരിയുമായി കലർത്തുന്ന ആ മാന്ത്രികതയാണ് അദ്ദേഹത്തെ മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തിക്കുന്നത്.


COMMENTS