കൊച്ചി: തമ്മനത്ത് ജല അതോറിറ്റിയുടെ കുടിവെള്ള ടാങ്ക് തകർന്ന സംഭവത്തിൽ കുടിവെള്ള വിതരണം തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ അടിയന്തര നടപടികൾ സ്...
കൊച്ചി: തമ്മനത്ത് ജല അതോറിറ്റിയുടെ കുടിവെള്ള ടാങ്ക് തകർന്ന സംഭവത്തിൽ കുടിവെള്ള വിതരണം തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാൻ ദുരന്ത നിവാരണ നിയമ പ്രകാരമാണ് നടപടികൾ സ്വീകരിക്കുക എന്നും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിൽ മന്ത്രി വ്യക്തമാക്കി.
രണ്ട് കമ്പാർട്ടുമെൻ്റുകളായി നിർമ്മിച്ചിട്ടുള്ള ടാങ്കിൻ്റെ ഒരു കമ്പാർട്ട്മെൻ്റിനാണ് നാശം സംഭവിച്ചത്. 68 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള രണ്ട് കമ്പാർട്ട്മെൻ്റുകളും പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ടായിരുന്നു. അടിയന്തരമായി ഇത് അടയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ച് വരികയാണ്. ആലുവ, മരട് എന്നിവിടങ്ങളിൽ നിന്നായിരുന്നു ടാങ്കിലേക്ക് വെള്ളം ലഭിച്ചിരുന്നത്. ഇതിൽ മരടിൽ നിന്നുള്ള വെള്ളം, നിലവിൽ തകർന്ന കമ്പാർട്ട്മെൻ്റിലേക്കായിരുന്നു എത്തിയിരുന്നത്. ഇത് രണ്ടാമത്തെ കമ്പാർട്ട്മെൻ്റിലേക്ക് തിരിച്ച് വിടേണ്ടതുണ്ട്. ഇതിന് പുറമേ രണ്ടാമത്തെ കമ്പാർട്ട്മെൻ്റിലും ചെറിയ തോതിലുള്ള ചോർച്ച ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത് കൂടി പരിഹരിച്ച ശേഷമായിരിക്കും കുടിവെള്ള വിതരണം പുനരാരംഭിക്കുക.
പമ്പിംഗ് സിസ്റ്റം വീണ്ടും പ്രവർത്തനക്ഷമമായ ശേഷം കുടിവെള്ള വിതരണത്തിൻ്റെ സമയക്രമത്തിൽ മാറ്റം വരുത്തും. രാവിലെ മൂന്ന് മുതൽ അഞ്ച് വരെയും ഒൻപത് മുതൽ 11 വരെയും വൈകിട്ട് മൂന്ന് മുതൽ അഞ്ച് വരെയുമാകും പമ്പിംഗ് നടത്തുക.
നേരത്തെ 1.35 കോടി ലിറ്റർ വെള്ളം സംഭരിക്കാൻ കഴിഞ്ഞിടത്ത് ഇപ്പോൾ 68 ലക്ഷം ലിറ്റർ മാത്രമാണ് സംഭരിക്കാനാകൂ. ഇത് പരിഹരിക്കുന്നതിൻ്റെ ഭാഗമായി രണ്ടാമത്തെ കമ്പാർട്ട്മെൻ്റിൽ സംഭരിക്കുന്ന വെള്ളത്തിൻ്റെ അളവ് നാല് മീറ്ററിൽ നിന്ന് 4.2 മീറ്ററാക്കി വർദ്ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതുവഴി 85 ലക്ഷം ലിറ്റർ വെള്ളം വരെ ഈ കമ്പാർട്ട്മെൻ്റിൽ സംഭരിക്കാൻ ആകും.
നിലവിലത്തെ സാഹചര്യത്തിൽ വിദൂര പ്രദേശങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിന് ബുദ്ധിമുട്ടുകൾ നേരിടും. ഇവിടങ്ങളിലേക്ക് ടാങ്കർ ലോറികൾ വഴി കുടിവെള്ളം എത്തിക്കാനാണ് തീരുമാനം. ഇതിന് വേണ്ട വാഹനങ്ങൾ ആർ.ടി.ഒ യുടെ സഹായത്തോടെ ലഭ്യമാക്കും. ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഓൺലൈനായി യോഗം ചേരും. ടാങ്കർ ലോറികൾക്ക് എത്തിപ്പെടാൻ സാധിക്കാത്ത പ്രദേശങ്ങളിലെ ജനങ്ങൾക്ക് കുടിവെള്ളം ഉറപ്പാക്കുന്നതിനായി അവിടങ്ങളിൽ 5,000 ലിറ്ററോ 10,000 ലിറ്ററോ ശേഷിയുള്ള ടാങ്കുകൾ സ്ഥാപിക്കും. കൊച്ചി കോർപ്പറേഷൻ, ചേരാനെല്ലൂർ ഗ്രാമ പഞ്ചായത്ത് എന്നിവരാണ് ടാങ്കർ സ്ഥാപിക്കേണ്ട പ്രദേശങ്ങൾ കണ്ടെത്തുന്നത്. ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ നേതൃത്വത്തിലായിരിക്കും പ്രവർത്തനങ്ങൾ നടക്കുന്നത്. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ മനോജിനാണ് ഏകോപന ചുമതല.
തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് പണം ഈടാക്കേണ്ടതില്ലെന്ന് ജല അതോറിറ്റിക്ക് യോഗത്തിൽ നിർദ്ദേശം നൽകിയിട്ടുണ്ട്. പച്ചാളത്ത് നിർമ്മാണം പൂർത്തിയായ കുടിവെള്ള സംഭരണി പ്രവർത്തനക്ഷമമാക്കിയാൽ പച്ചാളം, വടുതല ഭാഗങ്ങളിലെ കുടിവെള്ള വിതരണം സുഖമമാക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എറണാകുളം ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ ഹൈബി ഈഡൻ എം.പി, ഉമ്മ തോമസ് എം.എൽ.എ, ടി.ജെ വിനോദ് എം.എൽ.എ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ. മനോജ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Key Words : Thammanam Water Tank Collapse, Minister Roshi Augustine


COMMENTS