കൊച്ചി : തദ്ദേശ തെരഞ്ഞെടുപ്പിലെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെതിരെ എറണാകുളം ജില്ലാ പഞ്ചായത്ത് കടമക്കുടി ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി...
കൊച്ചി : തദ്ദേശ തെരഞ്ഞെടുപ്പിലെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെതിരെ എറണാകുളം ജില്ലാ പഞ്ചായത്ത് കടമക്കുടി ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന കോണ്‍ഗ്രസിലെ എല്‍സി ജോര്‍ജ് നല്‍കിയ ഹർജി ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങിയ സാഹചര്യത്തില്‍ കോടതിയ്ക്ക് ഇക്കാര്യത്തില്‍ ഇടപെടാനാവില്ലെന്ന് ജസ്റ്റിസ് പി.വി കുഞ്ഞിക്കണ്ണന്‍ വ്യക്തമാക്കി. നിലവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും അഭിഭാഷകയുമാണ് എല്‍സി ജോര്‍ജ്.
ഡമ്മി സ്ഥാനാര്‍ഥിയായി ആരും പത്രിക നല്‍കാത്തതിനാല്‍ യു.ഡി.എഫിന് നിലവില്‍ സ്ഥാനാര്‍ഥിയില്ലാത്ത അവസ്ഥയിലാണ്. ഇവിടെ സി.പി.എമ്മും ബി.ജെ.പിയും തമ്മിലാകും പോരാട്ടം. കഴിഞ്ഞ ദിവസമാണ് എല്‍സി ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പത്രിക തള്ളിയത്. എല്‍സിയെ നിര്‍ദേശിച്ച് പത്രികയില്‍ ഒപ്പിട്ടത് ഡിവിഷന് പുറത്തുള്ള വോട്ടറാണ്.
ഇവര്‍ നല്‍കിയ മൂന്ന് സെറ്റ് പത്രികകളിലും പുറമേ നിന്നുള്ള വോട്ടര്‍മാരാണ് നിര്‍ദേശിച്ചുകൊണ്ട് ഒപ്പിട്ടിരിക്കുന്നത്. ഇതാണ് പത്രിക തള്ളാന്‍ കാരണം. എന്നാല്‍ റിട്ടേണിങ് ഓഫിസര്‍ പത്രിക പരിശോധിച്ച് അനുമതി നല്‍കിയതാണെന്നും പിഴവുണ്ടായിരുന്നെങ്കില്‍ അപ്പോള്‍ തന്നെ ചൂണ്ടിക്കാട്ടാമായിരുന്നുവെന്നും ഹർജിക്കാരി വാദിച്ചു.
അതേസമയം, ഹർജിയില്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് സ്ഥാര്‍ഥിക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുപ്പ് ട്രിബ്യൂണലിനെ സമീപിക്കാവുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
Key Words : High Court, UDF Candidate, Kadamakudi


COMMENTS