ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ ഇസ്ലാമാബാദ് ജുഡിഷ്യല്‍ കോംപ്ലക്‌സിന് സമീപം കാറിലുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ കുറഞ്ഞത് 12 പേര്‍ കൊല്ലപ്പെടുകയും ...
ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ ഇസ്ലാമാബാദ് ജുഡിഷ്യല്‍ കോംപ്ലക്‌സിന് സമീപം കാറിലുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ കുറഞ്ഞത് 12 പേര്‍ കൊല്ലപ്പെടുകയും 25-ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ഭൂരിഭാഗവും അഭിഭാഷകരാണ്. പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിലാണ് സ്‌ഫോടനം നടന്നതെന്നും ചാവേര്‍ ആക്രമണമായിരുന്നുവെന്നും പാക് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ന് ഇസ്ലാമാബാദ് ജില്ലാ കോടതിയുടെ പ്രവേശന കവാടത്തിന് സമീപം തിരക്കേറിയ സമയത്താണ് സ്‌ഫോടനം നടന്നത്. സംഭവം കോടതി വളപ്പിലുണ്ടായിരുന്ന അഭിഭാഷകര്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. സ്‌ഫോടന ശബ്ദം ആറ് കിലോമീറ്റര്‍ അകലെ വരെ കേള്‍ക്കാന്‍ കഴിഞ്ഞു.
സംഭവത്തിന്റെ നിരവധി വീഡിയോകളില്‍ കത്തിയെരിഞ്ഞ വാഹനത്തില്‍ നിന്ന് തീജ്വാലകളും പുകപടലങ്ങളും ഉയരുന്നത് കാണാം. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങള്‍ക്കും സ്‌ഫോടനത്തില്‍ കേടുപാടുകള്‍ സംഭവിച്ചു. പരിക്കേറ്റവരില്‍ ഭൂരിഭാഗവും കോടതിയില്‍ ജോലി ചെയ്യുന്ന അഭിഭാഷകരും ജീവനക്കാരുമാണ്. ഇത് ഒരു ചാവേര്‍ ആക്രമണമാണെന്നാണ് പോലീസ് സംശയിക്കുന്നത്.
'ഞാന്‍ കാര്‍ പാര്‍ക്ക് ചെയ്ത് കോംപ്ലക്‌സില്‍ പ്രവേശിച്ചയുടന്‍ ഗേറ്റില്‍ ഒരു വലിയ ശബ്ദം കേട്ടു... ഗേറ്റിന് സമീപം രണ്ട് മൃതദേഹങ്ങള്‍ കിടക്കുന്നതും നിരവധി കാറുകള്‍ക്ക് തീപിടിച്ചതും ഞാന്‍ കണ്ടു,' അഭിഭാഷകനായ റുസ്തം മാലിക് എഎഫ്പിയോട് പറഞ്ഞു.
സ്‌ഫോടനത്തിന് പിന്നില്‍ അഫ്ഗാനിസ്ഥാനെയാണ് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് കുറ്റപ്പെടുത്തിയത്. രാജ്യം 'യുദ്ധാവസ്ഥയിലാണ്' എന്നും അദ്ദേഹം പറഞ്ഞു. 'നമ്മള്‍ യുദ്ധാവസ്ഥയിലാണ്. പാകിസ്ഥാന്‍ സൈന്യം അഫ്ഗാന്‍-പാക് അതിര്‍ത്തിയിലോ ബലൂചിസ്ഥാനിലോ മാത്രമാണ് പോരാടുന്നതെന്ന് കരുതുന്നവര്‍ക്ക് ഇസ്ലാമാബാദ് ജില്ലാ കോടതികളിലെ ചാവേര്‍ ആക്രമണം ഒരു ഉണര്‍ത്തുവിളിയായിരിക്കണം. ഇത് മുഴുവന്‍ പാകിസ്ഥാന്റെയും യുദ്ധമാണ്. ജനങ്ങളുടെ സുരക്ഷയ്ക്കായി സൈന്യം എല്ലാ ദിവസവും ത്യാഗം ചെയ്യുന്നു,' ആസിഫ് ട്വീറ്റ് ചെയ്തു.
പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ചാവേര്‍ സ്‌ഫോടനത്തെ ശക്തമായി അപലപിക്കുകയും ദുഃഖിതരായ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.
ഈ സ്‌ഫോടനം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്, തെക്കന്‍ വസീറിസ്ഥാനിലെ കാഡറ്റ് കോളേജ് വാനയില്‍ തെഹ്‌രീകെ താലിബാന്‍ പാകിസ്ഥാന്‍ ടത്തിയ ആക്രമണം പാകിസ്ഥാന്‍ സുരക്ഷാ സേന തകര്‍ത്തിരുന്നുവെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓപ്പറേഷനില്‍ രണ്ട് ടിടിപി തീവ്രവാദികളെ വധിച്ചു. കോളേജ് ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ടിടിപി പറഞ്ഞു.
ഈ സംഭവം 2014-ലെ പെഷവാറിലെ സൈനിക സ്‌കൂളില്‍ താലിബാന്‍ നടത്തിയ ആക്രമണത്തിന്റെ ഓര്‍മ്മകള്‍ തിരികെ കൊണ്ടുവന്നു. അന്ന് 154 പേരാണ് കൊല്ലപ്പെട്ടത്. പെഷവാറിലെ 2014-ലെ ആക്രമണം ആവര്‍ത്തിക്കാന്‍ വേണ്ടിയാണ് അക്രമികള്‍ ശ്രമിച്ചതെന്ന് പാകിസ്ഥാന്‍ സൈന്യം പറഞ്ഞു.
കുറേ വര്‍ഷങ്ങളായി പാകിസ്ഥാനെ ഭീഷണിപ്പെടുത്തുന്ന ഒരു ഘടകമാണ് തെഹ്‌രീകെ താലിബാന്‍ പാകിസ്ഥാന്‍. ഇത് പാകിസ്ഥാന്‍ താലിബാന്‍ എന്നും അറിയപ്പെടുന്നു. താലിബാന്‍ കാബൂളില്‍ തിരിച്ചെത്തിയതിന് ശേഷം പാകിസ്ഥാനില്‍ ടിടിപിയുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്.
ടിടിപി നേതാക്കള്‍ക്ക് അഫ്ഗാനിസ്ഥാന്‍ അഭയം നല്‍കുന്നുവെന്ന് ഇസ്ലാമാബാദ് ആരോപിക്കുന്നതിനാല്‍ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാകാനുള്ള ഒരു പ്രധാന കാരണമാണ് ഈ സംഭവം.
ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം ഒരു ഹ്യുണ്ടായ് കാര്‍ പൊട്ടിത്തെറിച്ച് 10 പേര്‍ കൊല്ലപ്പെട്ടതിന് തൊട്ടടുത്ത ദിവസമാണ് ഇസ്ലാമാബാദില്‍ ഈ സ്‌ഫോടനം നടന്നിരിക്കുന്നത്.
പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ജയ്ഷ്-എ-മുഹമ്മദ്, അന്‍സര്‍ ഗസ്വത്ത്-ഉല്‍-ഹിന്ദ് എന്നിവ ഉള്‍പ്പെട്ട ഒരു ഭീകരസംഘത്തെ തകര്‍ക്കുകയും 2,900 കിലോഗ്രാം ഐഇഡി നിര്‍മ്മാണ സാമഗ്രികള്‍ പോലീസ് പിടിച്ചെടുക്കുകയും ചെയ്ത ദിവസം കൂടിയാണ് ഇന്ത്യയില്‍ സ്‌ഫോടനം നടന്നത്.
Key Words: Car Explodes, Pakistan, Massive Blast


COMMENTS