ഗാസാ സിറ്റി: തെക്കന്‍ ഗാസയിലെ ഒരു സഹായ വിതരണ കേന്ദ്രത്തിന് സമീപം ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ 50ലധികം പലസ്തീന്‍ നിവാസികള്‍ കൊല്ല...
ഗാസാ സിറ്റി: തെക്കന്‍ ഗാസയിലെ ഒരു സഹായ വിതരണ കേന്ദ്രത്തിന് സമീപം ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ 50ലധികം പലസ്തീന്‍ നിവാസികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഖാന്‍ യൂനിസിലെ സഹായ കേന്ദ്രത്തിന് സമീപം ജനക്കൂട്ടത്തിന് നേരെ ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ത്തതായി ഹമാസ് നടത്തുന്ന സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു. 200 ലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചുവരികയാണെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു. ഗാസയിലെ സഹായ വിതരണ കേന്ദ്രങ്ങള്‍ക്ക് സമീപം മിക്കവാറും എല്ലാ ദിവസവും നടക്കുന്ന വെടിവയ്പ്പുകളില്‍ ഏറ്റവും പുതിയതും മാരകവുമായ ഒന്നാണിത്.
ഖാന്‍ യൂനിസിന് കിഴക്കുള്ള ഒരു ജംഗ്ഷനു സമീപമുള്ള ഒരു പ്രദേശത്ത് ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ക്കുകയും ഷെല്ലാക്രമണം നടത്തുകയും ചെയ്തതായി ദൃക്സാക്ഷികള്‍ പറഞ്ഞു. വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ (ഡബ്ല്യുഎഫ്പി) വിതരണ കേന്ദ്രത്തില്‍ നിന്നു ഭക്ഷണത്തിനുള്ള മാവ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ ആയിരക്കണക്കിന് പലസ്തീന്‍ നിവാസികള്‍ ഒത്തുകൂടിയിരുന്നു. ഇതിനടുത്ത് ഒരു സമൂഹ അടുക്കളയും ഉണ്ടായിരുന്നു.
ഇസ്രായേലി ഡ്രോണുകള്‍ രണ്ട് മിസൈലുകള്‍ ജനക്കൂട്ടത്തിനു നേരേ തൊടുത്തുവിട്ടുവെന്നും തൊട്ടുപിന്നാലെ 500 മീറ്റര്‍ അകലെ ഉണ്ടായിരുന്ന ഒരു ഇസ്രായേലി ടാങ്കില്‍ നിന്ന് ജനക്കൂട്ടത്തിലേക്ക് ഒരു ഷെല്‍ വന്നു വീണുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. ആഴ്ചകളായി ഇസ്രായേലി സൈനിക നടപടികള്‍ തുടരുന്ന ബാനി സുഹൈല പട്ടണത്തിലേക്കുള്ള ഒരു പ്രധാന റോഡിന് സമീപമാണ് ജനക്കൂട്ടം ഒത്തുകൂടിയത്.
പ്രദേശത്തെ പ്രധാന മെഡിക്കല്‍ കേന്ദ്രമായ നാസര്‍ ആശുപത്രിയില്‍ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞു. കിടക്കകള്‍ ഇല്ലാത്തതിനാല്‍ പരിക്കേറ്റവരെ നിലത്തു കിടത്തിയിരിക്കുകയാണ്. കുറഞ്ഞത് 50 പേര്‍ കൊല്ലപ്പെട്ടുവെന്ന് ഗാസയിലെ സിവില്‍ ഡിഫന്‍സ് ഏജന്‍സി വക്താവ് മഹ്മൂദ് ബസ്സാല്‍ എഎഫ്പിയോട് പറഞ്ഞു.
'ഖാന്‍ യൂനിസിന്റെ പ്രദേശത്ത് കുടുങ്ങിയ സഹായ വിതരണ ട്രക്കിന് സമീപത്തുണ്ടായിരുന്ന ഐഡിഎഫ് സൈനികര്‍ക്ക് ചുറ്റും ജനം തടിച്ചുകൂടിയതോടെയാണ് വെടിവച്ചതെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. സംഭവം അവലോകനം ചെയ്തുവരികയാണെന്നും പ്രസ്താവന തുടരുന്നു. നിരവധി പേര്‍ മരിച്ചതായി ലോകാരോഗ്യ സംഘടനയുടെ ട്രോമ സര്‍ജനും എമര്‍ജന്‍സി ഓഫീസറുമായ താനോസ് ഗര്‍ഗവാനിസ് പറഞ്ഞു.
തെക്കന്‍ ഗാസയിലും മധ്യ ഗാസയിലും ഇസ്രായേലിന്റെയും യുഎസിന്റെയും പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ (ജിഎച്ച്എഫ്) നടത്തുന്ന സഹായ വിതരണ കേന്ദ്രങ്ങള്‍ക്ക് സമീപം സമീപ ദിവസങ്ങളില്‍ വെടിവയ്പ്പ് പതിവായിരിക്കുകയാണ്. ഇസ്രായേലി സൈനികര്‍ക്കു പുറമേ, പ്രദേശത്തുള്ള തോക്കുധാരികള്‍ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്.
അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളെ ഗാസയിലേക്ക് കടക്കാന്‍ ഇസ്രായേല്‍ അനുവദിക്കുന്നില്ല. പ്രാദേശിക സമയം വൈകുന്നേരം ആറു മണി കഴിഞ്ഞാല്‍ സഹായ വിതരണ കേന്ദ്രങ്ങളിലേക്ക് പോകരുതെന്ന് ഐഡിഎഫ് പലസ്തീന്‍ നിവാസികളോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഭക്ഷ്യ ക്ഷാമം രൂക്ഷമായതിനാല്‍ ജനം പരക്കം പായുകയാണ്.
ഗാസയിലേക്ക് സഹായം എത്തിക്കാന്‍ ഒരു ദിവസം ഏകദേശം 100 ട്രക്കുകള്‍ വരെ ഇസ്രായേല്‍ അനുവദിച്ചിട്ടുണ്ട്. ഇതൊന്നും ഗാസയിലെ പട്ടിണി മാറ്റാന്‍ പര്യാപ്തമാവുന്നില്ല. സഹായ കേന്ദ്രങ്ങളെ മരണക്കെണികളാണെന്ന് ഹമാസ് പറയുന്നത്.
ഭക്ഷണത്തിന് ക്ഷാമം നേരിടുന്ന ഒരു ജനതയ്ക്കിടയില്‍ നടക്കുന്ന കൊള്ളയും ക്രിമിനല്‍ സംഘങ്ങളുടെ അഴിഞ്ഞാട്ടവും ജനങ്ങളെ ചൊല്‍പ്പടിയിലാക്കാനുള്ള ഹമാസിന്റെ ശ്രമങ്ങളും സ്ഥിതി കൂടുതല്‍ വഷളാക്കുകയാണ്. പട്ടിണി മാറ്റാനായി നല്കുന്ന സഹായങ്ങള്‍ ഹമാസ് തട്ടിയെടുക്കുന്നതും ഗാസയിലെ വേദനിപ്പിക്കുന്ന കാഴ്ചയായി മാറുകയാണ്.
പലസ്തീനികളെ ഗാസയുടെ തെക്കന്‍ പ്രദേശങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനുള്ള ഇസ്രായേല്‍ സര്‍ക്കാരിന്റെ പദ്ധതിയും വലിയ പ്രതിസന്ധിക്ക് ഇടയാക്കുന്നുണ്ട്.
ഇസ്രായേല്‍ ഭക്ഷണത്തെ ആയുധമാക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ മേധാവി വോള്‍ക്കര്‍ ടര്‍ക്ക് ആരോപിച്ചു. വെടിവയ്പ്പിനെക്കുറിച്ച് പൂര്‍ണ്ണ അന്വേഷണം നടത്തണമെന്ന് വോള്‍ക്കര്‍ ടര്‍ക്ക് ആവശ്യപ്പെട്ടു.
2023 ഒക്ടോബര്‍ ഏഴിന് ഇസ്രായേലിനെതിരെ ഹമാസിന്റെ നേതൃത്വത്തില്‍ അതിര്‍ത്തി കടന്നുള്ള ആക്രമണം നടത്തിയതിന് മറുപടിയായി ഇസ്രായേല്‍ ഗാസയില്‍ സൈനിക നടപടി ആരംഭിച്ചിട്ട് 20 മാസമായി. ആക്രമണത്തില്‍ ഏകദേശം 1,200 പേര്‍ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തു. അതിനുശേഷം ഗാസയില്‍ 55,297 ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Summary: More than 50 Palestinian residents have been killed and many wounded in Israeli military shelling near an aid distribution center in southern Gaza. UN human rights chief Volker Turk has accused Israel of using food as a weapon. Volker Turk called for a full investigation into the shooting.
COMMENTS