എന്‍ പ്രഭാകരന്‍ ദുബായ് : ഇസ്രായേല്‍-ഇറാന്‍ ഏറ്റുമുട്ടല്‍ ഏറ്റവും അപകടകരമായ തലത്തിലേക്കു കടന്നു. ഇറാന്റെ എണ്ണപ്പാടങ്ങളിലും ഇസ്രായേല്‍ ആക്രമണം...
എന്‍ പ്രഭാകരന്‍
ശനിയാഴ്ച ഇസ്രായേലി ആക്രമണത്തില്‍ തീപിടുത്തമുണ്ടായതിനെത്തുടര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ വാതക പാടമായ സൗത്ത് പാര്‍സ് വാതക പാടത്ത് ഇസ്രായേല്‍ ഡ്രോണുകള്‍ ബോംബു വര്‍ഷിച്ചു. ഇവിടെ വന്‍ അഗ്നിബാധയുണ്ടായി. ഉത്പാദനം തടസ്സപ്പെട്ടുവെന്ന് അര്‍ദ്ധ-ഔദ്യോഗിക തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ എണ്ണ, വാതക മേഖലയ്ക്ക് നേരെയുള്ള ആദ്യത്തെ ഇസ്രായേല്‍ ആക്രമണമാണിത്. ഖത്തറുമായി സംയുക്ത ഉടമസ്ഥാവകാശമുള്ള എണ്ണപ്പാടമാണിത്.
ഇതിനു പുറമേ, ഇസ്രായേല്‍ നടത്തിയ ഏറ്റവും പുതിയ ആക്രമണങ്ങളില്‍ തലസ്ഥാനത്തെ ഷഹ്റാന്‍ എണ്ണ സംഭരണശാല തകര്‍ന്നതായി ഇറാനിയന്‍ എണ്ണ മന്ത്രാലയം അറിയിച്ചു. ഇവിടെ ഇന്ധനത്തിന്റെ അളവ് കൂടുതലായിരുന്നില്ല, സ്ഥിതിഗതികള്‍ പൂര്‍ണ്ണമായും നിയന്ത്രണത്തിലാണെന്ന് ഇറാന്‍ എണ്ണ മന്ത്രാലയം വ്യക്തമാക്കി.
ആക്രമണത്തിന്റെ ആദ്യ ദിവസം ഇറാന്റെ എണ്ണ, വാതക മേഖലകളെ ഇസ്രായേല്‍ ഒഴിവാക്കിയിരുന്നു. എന്നിട്ടു പോലും വെള്ളിയാഴ്ച എണ്ണ വില 9 ശതമാനം വര്‍ദ്ധിച്ചിരുന്നു. ഇറാനെ സാമ്പത്തികമായും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണമെന്ന് ഇതോടെ വ്യക്തമാവുകയാണ്.
ഇറാന്റെ തെക്കന്‍ ബുഷെര്‍ പ്രവിശ്യയിലാണ് സൗത്ത് പാര്‍സ് പാടം സ്ഥിതി ചെയ്യുന്നത്. ഇറാനിലെ വാതക ഉല്‍പാദനത്തിന്റെ സിംഹഭാഗവും ഇവിടെയാണ് നടക്കുന്നത്. ആക്രമണത്തില്‍ തീപിടിത്തമുണ്ടായെങ്കിലും അണച്ചുവെന്ന് ഇറാനിയന്‍ എണ്ണ മന്ത്രാലയം അറിയിച്ചു. സൗത്ത് പാര്‍സിലെ ഫേസ് 14 ലെ നാല് യൂണിറ്റുകളില്‍ ഒന്നിലാണ് തീപിടിത്തമുണ്ടായത്.
(ഇറാന്‍ പ്രതിവര്‍ഷം ഏകദേശം 275 ബില്യണ്‍ ക്യുബിക് മീറ്റര്‍ (ബിസിഎം) വാതകം ഉത്പാദിപ്പിക്കുന്നുണ്ട്. ഇതു വാങ്ങാന്‍ ഇടയ്ക്ക് ഇന്ത്യ പദ്ധതിയിട്ടിരുന്നുവെങ്കിലും അമേരിക്കയുടെ എതിര്‍പ്പും പാകിസ്ഥാന്റെ നിസ്സഹകരണവും കാരണം നടന്നില്ല.) ആഗോള വാതക ഉല്‍പാദനത്തിന്റെ ഏകദേശം 6.5 ശതമാനമാണ് ഇവിടുത്തെ ഉത്പാദനം. ഉപരോധങ്ങള്‍ കാരണം വാതകം കയറ്റുമതി ചെയ്യാന്‍ കഴിയാത്തതിനാല്‍ ആഭ്യന്തരമായി ഉപയോഗിക്കുന്നു.
ഖത്തര്‍ ഇൗ ഫീല്‍ഡിനെ നോര്‍ത്ത് ഫീല്‍ഡ് എന്ന് വിളിക്കുന്നു. എക്‌സോണ്‍, ഷെല്‍ തുടങ്ങിയ ആഗോള കമ്പനികളുടെ സഹായത്തോടെ ഖത്തര്‍ ഈ ഫീല്‍ഡില്‍ നിന്ന് 77 ദശലക്ഷം ടണ്‍ ദ്രവീകൃത വാതകം ഉത്പാദിപ്പിക്കുകയും യൂറോപ്പിലേക്കും ഏഷ്യയിലേക്കും വിതരണം ചെയ്യുകയും ചെയ്യുന്നു.
ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്ന് ടെഹ്റാനിലായിരുന്നു. ഇസ്രായേലി മിസൈല്‍ ഒരു റെസിഡന്‍ഷ്യല്‍ സമുച്ചയത്തില്‍ ഇടിച്ചുകയറി 29 കുട്ടികള്‍ ഉള്‍പ്പെടെ 60 പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഇസ്രായേലിലെ ഒരു വീടിന് സമീപം നേരത്തെ നടന്ന മറ്റൊരു ആക്രമണത്തില്‍ മൂന്ന് സ്ത്രീകള്‍ കൊല്ലപ്പെടുകയും പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനു മറുപടിയാണ് ഈ റെസിഡന്‍ഷ്യല്‍ സമുച്ചയത്തില്‍ നടത്തിയ ആക്രണമെന്നാണ് കരുതപ്പെടുന്നത്.
മറുപടിയായി ഗലീലി മേഖലയിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സ്ഥിരീകരിച്ചു.
ടെല്‍ അവീവില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഇസ്രായേലിലെ ക്രൊയേഷ്യന്‍ കോണ്‍സല്‍, ഭാര്യ എന്നിവര്‍ക്ക് നിസ്സാര പരിക്കേറ്റു. അവര്‍ താമസിച്ചിരുന്ന കെട്ടിടം തകര്‍ന്നതായി ക്രൊയേഷ്യന്‍ വിദേശകാര്യ മന്ത്രി ഗോര്‍ഡന്‍ ഗ്രിലിക് റാഡ്മാന്‍ സ്ഥിരീകരിച്ചു. അവരുടെ പരിക്കുകള്‍ ജീവന് ഭീഷണിയല്ലെന്ന് അദ്ദേഹം ആശ്വാസം പ്രകടിപ്പിച്ചു. സാധാരണക്കാര്‍ക്കും നയതന്ത്ര സ്വത്തുക്കള്‍ക്കും നേരെയുള്ള ആക്രമണങ്ങളെ അദ്ദേഹം അപലപിച്ചു.
സംഘര്‍ഷത്തിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍:
> ഇറാനില്‍ ഇസ്രായേലി ആക്രമണങ്ങളുടെ ആദ്യ രണ്ട് ദിവസങ്ങളില്‍ ആകെ 78 പേര്‍ മരിച്ചു. കെട്ടിടങ്ങള്‍ നിലംപൊത്തി. ടെഹ്റാനില്‍ നിന്ന് ആവര്‍ത്തിച്ചുള്ള മിസൈല്‍ വിക്ഷേപണങ്ങളെത്തുടര്‍ന്ന് സൈനിക നടപടി ശക്തമാക്കിയെന്നാണ് ഇസ്രായേല്‍ പറയുന്നത്. ടെല്‍ അവീവ് ഉള്‍പ്പെടെ ഇസ്രായേലിന്റെ പല ഭാഗങ്ങളിലും സ്ഫോടന ശബ്ദങ്ങള്‍ കേട്ടു.
> ഇറാനെതിരെ വന്‍തോതിലുള്ള വ്യോമാക്രമണത്തിന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിട്ടു. ആണവ സൗകര്യങ്ങള്‍, സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്കു പുറമേ, പ്രധാന നേതാക്കളെയും ഉന്നം വയ്ക്കാന്‍ ഇസ്രായേലി സൈന്യത്തിനു നിര്‍ദ്ദേശമുണ്ട്.
> ഇതുവരെ നടന്നത് ഇനി നടക്കാന്‍ പോകുന്നതുമായി താരതമ്യം ചെയ്താല്‍ ഒന്നുമല്ലെന്നാണ് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് പറയുന്നത്. ടെഹ്‌റാന്‍ കത്തിയെരിയുമെന്നാണ് കാറ്റ്‌സിന്റെ ഭീഷണി.
> തിരിച്ചടിയില്‍, ഇറാന്‍ നാല് ഘ്ട്ടങ്ങളിലായി ഏകദേശം 200 ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഇസ്രായേലി ലക്ഷ്യങ്ങളിലേക്ക് തൊടുത്തുവിട്ടു. യുഎസ് പ്രതിരോധ സംവിധാനങ്ങളുടെ സഹായത്തോടെ മിക്കതും തടഞ്ഞുവെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു.
> ഇസ്രയേലിന്റെ സഖ്യകക്ഷികളുടേത് ഉള്‍പ്പെടെ, തങ്ങളുടെ മിസൈലുകള്‍ തടയുന്നതില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഏതൊരു വിദേശ സൈനിക താവളവും ലക്ഷ്യവും ആക്രമിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ആക്രമണം ഉണ്ടായിരുന്നിട്ടും, ശനിയാഴ്ചയോടെ ടെല്‍ അവീവ് ബീച്ചുകള്‍ തിരക്കിലായിരുന്നു, താമസക്കാര്‍ പൊതു ഇടങ്ങളിലേക്ക് മടങ്ങി.
> അമേരിക്കയുമായുള്ള ആണവ നിരായുധീകരണ ചര്‍ച്ചകള്‍ ഇറാന്‍ അവസാനിപ്പിച്ചുവെന്ന് മദ്ധ്യസ്ഥത വഹിച്ചിരുന്ന ഒമാന്‍ അറിയിച്ചു. 'ക്രൂരമായ ഇസ്രായേലി വ്യോമാക്രമണങ്ങള്‍' തുടരുമ്പോള്‍ ചര്‍ച്ചകളുമായി മുന്നോട്ട് പോകുന്നത് 'ന്യായീകരിക്കാനാവില്ല' എന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്ചി പറഞ്ഞു. 'ഈ സാഹചര്യങ്ങളില്‍ സംഭാഷണം തുടരുന്നത് അര്‍ത്ഥശൂന്യമാണ്. വാഷിംഗ്ടണിന്റെ മൗനം യുദ്ധത്തില്‍ അവരുടെ പങ്കാളിത്തത്തെ സൂചിപ്പിക്കുന്നു' എന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് കൂട്ടിച്ചേര്‍ത്തു.
> 'ഗാസയിലെ വംശഹത്യ'യില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഇസ്രായേലിന്റെ നടപടിയെന്ന് എര്‍ദോഗന്‍ പറഞ്ഞു. സംഘര്‍ഷം മേഖലയിലുടനീളം കുടിയേറ്റ തരംഗങ്ങള്‍ക്ക് കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പ്രാദേശിക സ്ഥിരതയ്ക്ക് ഏറ്റവും വലിയ ഭീഷണി നെതന്യാഹുവിന്റെ സര്‍ക്കാരാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
> നെതന്യാഹു തീക്കളിയാണ് നടത്തുന്നതെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയാനുമായും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍ ആരോപിച്ചു. 'ആണവ ചര്‍ച്ചകള്‍ അട്ടിമറിക്കാനും' നെതന്യാഹു ശ്രമിക്കുന്നുവെന്ന് ആരോപിച്ചു.
> ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) ഉച്ചകോടിയില്‍, സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിന് 'സംവാദത്തിനും നയതന്ത്രത്തിനും' ഇന്ത്യ ആഹ്വാനം ചെയ്തു. ഇറാനെതിരായ ഇസ്രായേല്‍ ആക്രമണങ്ങളെ ചൈനയുടെ നേതൃത്വത്തിലുള്ള സംഘം ശക്തമായി അപലപിച്ചതിന് ശേഷമാണ് ഇന്ത്യയുടെ പ്രതികരണം വന്നത്. പ്രസ്താവനയെ പിന്തുണയ്ക്കുന്നതില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു, പകരം സംയമനത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.> ആക്രമണങ്ങള്‍ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 'വ്യക്തമായ പിന്തുണ' ഉണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു അവകാശപ്പെട്ടു.
Summary: Israel attacks Iranian oil field, 60 killed in Iran, seven in Israel, counterattacks continue. Israeli Prime Minister Netanyahu claimed that the attacks had the 'clear support' of US President Donald Trump.
COMMENTS