ന്യൂഡൽഹി: ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് തിരിച്ചടിയെന്നോണം പഞ്ചാബ്, ഗുജറാത്ത്, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമി...
ന്യൂഡൽഹി: ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് തിരിച്ചടിയെന്നോണം പഞ്ചാബ്, ഗുജറാത്ത്, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തിയ മിസൈൽ ആക്രമണ ശ്രമങ്ങൾ ഇന്ത്യ പരാജയപ്പെടുത്തി.
ഹാർപ്പി ഡ്രോണുകളും എസ്-400 മിസൈൽ പ്രതിരോധ സംവിധാനവും ഉപയോഗിച്ചാണ് ഇന്ത്യ
പാക് ആക്രമണത്തെ നിർവീര്യമാക്കിയത്.
ഇന്ത്യയിലെ
15 നഗരങ്ങളെ ലക്ഷ്യം വച്ചു പാകിസ്ഥാൻ മിസൈലുകൾ തൊടുത്തിരുന്നു. എല്ലാം ഇന്ത്യ നിർവീര്യമാക്കി.
ഇതിനു തിരിച്ചടിയായി പാകിസ്ഥാൻ്റെ വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യ തകർത്തു.
1
പാകിസ്ഥാനിലെ നാല് ഭീകര ക്യാമ്പുകളിലും പാക് അധീന കശ്മീരിലെ അഞ്ച് ഭീകര ക്യാമ്പുകളിലും ഇന്ത്യൻ സൈന്യം കൃത്യമായ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യയ്‌ക്കെതിരെ സൈനിക നടപടിക്ക് ശ്രമം നടന്നത്.
സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിടരുതെന്നുമുള്ള ഇന്ത്യയുടെ മുന്നറിയിപ്പുകൾ പാകിസ്ഥാൻ അവഗണിച്ചു. ബുധനാഴ്ച വൈകിയും വ്യാഴാഴ്ച പുലർച്ചെയും 15 ഇന്ത്യൻ നഗരങ്ങൾക്ക് നേരെ മിസൈലുകൾ പ്രയോഗിച്ചു.
ഇതോടെയാണ് ഇന്ത്യ തിരിച്ചടിച്ചത്. ലാഹോർ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിലെ പാക് വ്യോമ പ്രതിരോധ റഡാറുകൾ പ്രവർത്തനരഹിതമാക്കിയാണ് ഇന്ത്യ പ്രതികരിച്ചത്.
ജമ്മു കശ്മീർ, പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ രാജ്യത്തിന്റെ വടക്ക്, പടിഞ്ഞാറൻ ഭാഗങ്ങളിലെ 15 നഗരങ്ങളിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു പാക് ആക്രമണ ശ്രമം.
പാകിസ്ഥാൻ്റെ ആക്രമണ ശ്രമങ്ങൾ ഇന്നലെ രാത്രി വൈകിയും ഇന്ന് പുലർച്ചെയും പരാജയപ്പെട്ടതായി സർക്കാർ അറിയിച്ചു.
ശ്രീനഗർ, പത്താൻകോട്ട്, അമൃത്സർ, ലുധിയാന, ചണ്ഡീഗഡ് തുടങ്ങിയ സ്ഥലങ്ങളിലെ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ പാക്കിസ്ഥാൻ ശ്രമിച്ചതിന് മറുപടിയായി ലാഹോർ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിലെ പാകിസ്ഥാൻ വ്യോമ പ്രതിരോധ റഡാറുകളും സംവിധാനങ്ങളും ഇന്ത്യൻ സൈന്യം തകർത്തതായി സർക്കാർ അറിയിച്ചു .
പാകിസ്ഥാൻ നടത്തിയ ആക്രമണങ്ങളുടെ അതേ മേഖലയിലായിരുന്നു (അതേ തീവ്രതയോടെ) ഇന്ത്യൻ സേനയുടെ മറുപടി.
ഡ്രോണുകളും മിസൈലുകളും പാക് സൈന്യം ഉപയോഗിച്ചു.
പാക് വ്യോമ പ്രതിരോധ കേന്ദ്രങ്ങൾ തകർക്കാൻ ഇന്ത്യ ഹാർപ്പി ഡ്രോണുകൾ ഉപയോഗിച്ചതായും , തുടർന്ന് ഇന്ത്യ റഷ്യൻ നിർമ്മിത എസ്-400 പ്രതിരോധ സംവിധാനം ഉപയോഗിച്ച് തങ്ങളുടെ നഗരങ്ങളെ ലക്ഷ്യം വച്ചുള്ള മിസൈലുകൾ വെടിവെച്ചിട്ടതായും വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ടു ചെയ്തു.
നശിപ്പിക്കപ്പെട്ട പാക് ഡ്രോണുകളുടെയും മിസൈലുകളുടെയും അവശിഷ്ടങ്ങൾ ശേഖരിച്ചു വരികയാണെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഓപ്പറേഷൻ സിന്ദൂർ എന്ന രഹസ്യനാമത്തിലെ ആക്രമണം ബുധനാഴ്ച പുലർച്ചെ 1.05 ന് ആരംഭിച്ച് 25 മിനിറ്റ് ദൈർഘ്യമുള്ളതായിരുന്നു. ഹാമർ സ്മാർട്ട് ബോംബുകൾ മുതൽ SCALP മിസൈലുകൾ വരെയുള്ള 24 യുദ്ധോപകരണങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ഭീകര ഗ്രൂപ്പുകളുടെ ആസ്ഥാനങ്ങളും പരിശീലന ക്യാമ്പുകളും ഇന്ത്യ നശിപ്പിച്ചിരുന്നു.
ആക്രമണങ്ങളിൽ നൂറിലധികം ഭീകരർ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ഉച്ചയ്ക്ക് പറഞ്ഞു.
ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ഏതൊരു ആക്രമണവും കൂടുതൽ ആക്രമണങ്ങൾക്ക് കാരണമാകുമെന്ന് പാകിസ്ഥാന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പാകിസ്ഥാന്റെ നടപടികളുടെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ സിന്ദൂർ "തുടരുന്നു" എന്ന് പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു.
ഇതേസമയം, പഹൽഗാം ആക്രമണത്തിന് ശേഷം 24 മണിക്കൂറിനുള്ളിൽ പാകിസ്ഥാൻ അതിർത്തി കടന്നുള്ള വെടിവയ്പ്പിന്റെയും ഷെല്ലാക്രമണത്തിന്റെയും തീവ്രത വർദ്ധിപ്പിച്ചു. കുപ്വാര, ബാരാമുള്ള, ഉറി, പൂഞ്ച്, മെന്ദാർ, രജൗരി മേഖലകളിൽ അതിർത്തി കടന്ന് മോർട്ടാറുകളും ഭാരമേറിയ കാലിബർ പീരങ്കി ഷെല്ലുകളും പാകിസ്ഥാൻ പ്രയോഗിക്കുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു.
മൂന്ന് സ്ത്രീകളും അഞ്ച് കുട്ടികളും ഉൾപ്പെടെ 16 സാധാരണക്കാർ ഇതുവരെ കൊല്ലപ്പെട്ടു.
ഒരു ഇന്ത്യൻ സൈനികനും കൊല്ലപ്പെട്ടുവെന്ന് സർക്കാർ പറഞ്ഞു.
Keywords : India, Pakistan, Border, Missile attack, Operation Sindur
COMMENTS