കോഴിക്കോട് : ഗവ. മെഡിക്കല്‍ കോളജ് പിഎംഎസ്എസ്വൈ ബ്ലോക്ക് അത്യാഹിത വിഭാഗത്തിലെ എംആര്‍ഐ സ്‌കാനിങ്ങിന്റെ സെര്‍വര്‍ റൂമിലുണ്ടായ പൊട്ടിത്തെറിയില്...
കോഴിക്കോട് : ഗവ. മെഡിക്കല്‍ കോളജ് പിഎംഎസ്എസ്വൈ ബ്ലോക്ക് അത്യാഹിത വിഭാഗത്തിലെ എംആര്‍ഐ സ്‌കാനിങ്ങിന്റെ സെര്‍വര്‍ റൂമിലുണ്ടായ പൊട്ടിത്തെറിയില്‍ ഇന്ന് വിശദമായ അന്വേഷണം നടക്കും.
ഷോര്‍ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്‍ജിനീയറിങ് വിഭാഗം സ്ഥലത്തെത്തി പരിശോധന തുടങ്ങി. ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ യഥാര്‍ഥ കാരണം വ്യക്തമാകുകയുള്ളുവെന്നു പ്രിന്‍സിപ്പല്‍ ഡോ. കെ.ജി.സജിത്ത് കുമാര്‍ പറഞ്ഞു.
പൊട്ടിത്തെറിയും അതോടൊപ്പം പുകയും ഉയര്‍ന്നതോടെ പെട്ടെന്നുതന്നെ അത്യാഹിത വിഭാഗത്തില്‍നിന്നു രോഗികളെ പുറത്തേക്കു മാറ്റുകയായിരുന്നു. ഇതിനിടെ അഞ്ചു മൃതദേഹങ്ങള്‍ അധികൃതര്‍ മോര്‍ച്ചറിയിലേക്കു മാറ്റിയിട്ടുണ്ട്. ഗംഗ (34), ഗംഗാധരന്‍ (70), വെന്റിലേറ്ററിലായിരുന്ന ഗോപാലന്‍ (65), സുരേന്ദ്രന്‍ (59), നസീറ (44) എന്നിവരുടെ മൃതദേഹങ്ങളാണു മാറ്റിയത്. ഇവരുടെ മരണം പുകശ്വസിച്ചാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതിനെ തുടർന്ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തു. അഞ്ചുപേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തും.
അപകടം മൂലമാണോ എന്ന് ആശുപത്രി അധികൃതര്‍ വ്യക്തത വരുത്തിയിട്ടില്ല.
രോഗികള്‍ ശ്വാസം മുട്ടി മരിച്ചെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ കാരണം സ്ഥിരീകരിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് ഇന്നു യോഗം ചേരും.
ഇന്നലെ രാത്രി 7.40നായിരുന്നു ആശുപത്രിയില്‍ പൊട്ടിത്തെറിയുണ്ടായത്. ഇതോടെ മെഡിക്കല്‍ കോളജ് അധികൃതരും പൊലീസും നാട്ടുകാരും ചേര്‍ന്നു രോഗികളെ അടിയന്തിരമായി പുറത്തേക്കു മാറ്റി. വെള്ളിമാടുകുന്നില്‍നിന്നും ബീച്ചില്‍നിന്നു 3 യൂണിറ്റ് അഗ്‌നിരക്ഷാസേന എത്തിയാണ് പുക നിയന്ത്രണവിധേയമാക്കിയത്. അത്യാഹിതവിഭാഗത്തില്‍ ഉണ്ടായിരുന്നവര്‍ അടക്കം 30 രോഗികളെ നഗരത്തിലെ മറ്റ് ആശുപത്രികളിലേക്കും ബാക്കിയുള്ളവരെ മെഡിക്കല്‍ കോളജിലെ തന്നെ മറ്റു വാര്‍ഡുകളിലേക്കും മാറ്റി. അത്യാഹിതവിഭാഗം പൊലീസ് പൂര്‍ണമായും അടച്ചു.
മെഡിക്കല്‍ കോളജിലെ അത്യാഹിതവിഭാഗം ബീച്ച് ആശുപത്രിയിലേക്കു താല്‍ക്കാലികമായി മാറ്റി.
അതേസമയം, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ യുപിഎസ് റൂമില്‍ പുക പടര്‍ന്ന സംഭവത്തെ തുടര്‍ന്ന് എമര്‍ജന്‍സി വിഭാഗത്തിലെ മുഴുവന്‍ രോഗികളെയും അടിയന്തരമായി ചികിത്സയ്ക്കായി സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിയെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
യുപിഎസ് റൂമില്‍ നിന്ന് പുക പടര്‍ന്നുണ്ടായ സാഹചര്യത്തില്‍ വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ സാങ്കേതിക അന്വേഷണം നടത്തുമെന്നും സംഭവത്തെക്കുറിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Key Words: Explosion, Kozhikode Medical College
COMMENTS