In a complaint that should be summoned by giving notice, there was an ulterior motive behind the arrest of Shajan Skaria, says Com India
തിരുവനന്തപുരം: മറുനാടൻ മലയാളി ന്യൂസ് പോർട്ടൽ ചീഫ് എഡിറ്റർ ഷാജൻ സ്കറിയയെ വീടുകയറി ഷർട്ട് ധരിക്കാൻ പോലും അനുവദിക്കാതെ സൈബർ സി ഐയുടെ നേതൃത്വത്തിൽ പിടികൂടി കൊണ്ടുപോയതിനെ തിരേ നടപടി വേണമെന്ന് കോൺഫെഡറേഷൻ ഒഫ് ഓൺലൈൻ മീഡിയ (കോം ഇന്ത്യ ) ആവശ്യപ്പെട്ടു.
യൂട്യൂബിൽ ചെയ്ത വീഡിയോ വഴി അപകീർത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിലാണ് പൊലീസിന്റെ കാടൻ നടപടിയുണ്ടായത്.
നിയമ വിരുദ്ധ നടപടി സ്വീകരിച്ച സി.ഐയ്ക്കും പിന്നിൽ പ്രവർത്തിച്ചവർക്കും എതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി, വിജിലൻസ് ഡയറക്ടർ എന്നിവർക്ക് കോം ഇന്ത്യ ഭാരവാഹികൾ പരാതി നൽകി.
ഷാജൻ സ്കറിയോടുള്ള വ്യക്തിപരമായ വൈരാഗ്യവും ചില സാമ്പത്തിക - രാഷ്ട്രീയ ശക്തികളുടെ പ്രേരണയും രാത്രിയിൽ നടന്ന ഈ അറസ്റ്റിന് പിന്നിലുണ്ടെന്ന് കോം ഇന്ത്യ പരാതിയിൽ പറയുന്നു.
സിഐയുടെ മൊബൈൽ ഫോൺ - വാട്സ് ആപ്പ് സന്ദേശങ്ങൻ സഹിതം കസ്റ്റഡിയിലെടുത്ത് വിജിലൻസ് പരിശോധിക്കണമെന്ന് കോം ഇന്ത്യ ആവശ്യപ്പെട്ടു.
അപകീർത്തി കേസിൽ നോട്ടീസ് നൽകി വിളിച്ചു വരുത്താമായിരുന്ന മാധ്യമ പ്രവർത്തകനെ അച്ഛനും അമ്മയ്ക്കും ഒപ്പം ഭക്ഷണം കഴിക്കുമ്പോൾ ഷർട്ട് ധരിക്കാൻ പോലും അനുവദിക്കാതെ ബലമായി പൊലീസ് ജീപ്പിൽ കയറ്റി കൊണ്ടു പോയതിന് പിന്നിൽ പ്രത്യക്ഷത്തിൽ തന്നെ പ്രത്യേക താൽപ്പര്യം വ്യക്തമാണെന്നും പരാതിയിൽ പറയുന്നു.
ഷാജൻ സ്കറിയയുടെ മാധ്യമ സ്ഥാപനമായ മറുനാടൻ മലയാളി കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം അംഗീകരിച്ച കോൺഫെഡറേഷൻ ഒഫ് ഓൺലൈൻ മീഡിയ (ഇന്ത്യ)യുടെ അംഗമാണ്.
ഈ സംഘടനയിൽ അംഗങ്ങളായ ഓൺലൈൻ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും വരുന്ന വാർത്തകൾ സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ അത് നൽകേണ്ടത് കാലിക്കറ്റ് സർവ്വകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. കെ കെ എൻ കുറുപ്പ് അദ്ധ്യക്ഷനായ, കേന്ദ്ര വാർത്താ മന്ത്രാലയം അംഗീകരിച്ച ഉന്നതസമിതിക്ക് മുൻപാകെയാണ്.
അവിടെയും പരിഗണിക്കപ്പെട്ടില്ലങ്കിൽ പരാതിക്കാർക്ക് നേരിട്ട് വാർത്താ വിതരണ മന്ത്രാലയത്തെ തന്നെ സമീപിക്കാവുന്ന സാഹചര്യവുമുണ്ട്. ഇതാണ് കേന്ദ്ര സർക്കാർ പുതുതായി നടപ്പാക്കിയ നിയമത്തിൽ പറയുന്നത്.
എന്നാൽ, ഷാജൻ സ്കറിയക്ക് എതിരെ പരാതി നൽകിയ യുവതി ഈ മാർഗ്ഗങ്ങൾ ഒന്നും തന്നെ സ്വീകരിക്കാതെയാണ് പരാതിയുമായി മുന്നോട്ട് പോയിരിക്കുന്നത്. ഇതും , ഷാജൻ സ്കറിയയെ കുടുക്കാനുള്ള ഗൂന്ധാലോചനയുടെ ഭാഗമാണെന്നാണ് കോം ഇന്ത്യ സംശയിക്കുന്നത്.
ഇതുപോലുള്ള പകപോക്കൽ രീതി പൊലീസ് പിന്തുടരുന്നത് മാധ്യമ പ്രവർത്തകർകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമാണ്. ഇതൊരിക്കലും അംഗീകരിക്കാൻ കഴിയാത്തതിന്നാലാണ് പരാതി നൽകാൻ തീരുമാനിച്ചതെന്ന് കോം ഇന്ത്യ പ്രസിഡൻ്റ് സാജ് കുര്യനും ജനറൽ സെക്രട്ടറി കെ കെ ശ്രീജിത്തും വ്യക്തമാക്കി.
2025 മാർച്ച് അവസാനവാരം സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിൽ , ഇഷ്ടപ്പെടാത്ത അഭിപ്രായമാണെങ്കിലും പറയാനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്.
സമൂഹമാധ്യമത്തിൽ ഉറുദു കവിത പോസ്‌റ്റ് ചെയ്‌തിന് രാജ്യസഭാ എംപിയായ ഇമ്രാൻ പ്രതാപ്ഗഡിക്കെതിരെ എടുത്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ഇത്തരമൊരു സുപ്രധാന നിർദ്ദേശം സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്.
ജസ്‌റ്റിസുമാരായ അഭയ് എസ് ഓക, ഉജ്ജൽ ഭുയാൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിച്ചേ മതിയാകൂവെന്ന ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.
ഷാജൻ സ്കറിയക്ക് എതിരെ, വാർത്തകളുടെ പേരിൽ എന്ത് നടപടി സ്വീകരിക്കണമെങ്കിലും പത്ത് ദിവസം മുൻപ് തന്നെ നോട്ടീസ് നൽകണമെന്ന ഉത്തരവ് ഹൈക്കോടതിയും നേരത്തെ തന്നെ പുറപ്പെടുവിച്ചിട്ടുള്ളതാണ്.
ഇതൊന്നും സൈബർ സെൽ ഇൻസ്പെക്ടർ പാലിച്ചിട്ടില്ലന്നും കോം ഇന്ത്യ നൽകിയ പരാതിയിൽ പറയുന്നു.
ഇക്കാര്യത്തിൽ സത്യസന്ധമായ അന്വേഷണം നടത്തി സൈബർ സെൽ സി.ഐയ്ക്ക് എതിരെയും നിയമ വിരുദ്ധ നീക്കങ്ങൾക്ക് സി.ഐയെ പ്രേരിപ്പിച്ചവർക്ക് എതിരെയും അന്വേഷണം നടത്തി നടപടി സ്വീകരിക്കും വരെ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് കോൺഫെഡറേഷൻ ഒഫ് ഓൺലൈൻ മീഡിയ തീരുമാനിച്ചിരിക്കുന്നത്.
Keyboard: Shajan Skariya, Com India, Online Media, Cyber cell
COMMENTS