തിരുവനന്തപുരം : ആമയൂർ കൂട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി റെജി കുമാറിന്റെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി. 2008 ല്‍ ഭാര്യ ലിസിയേയും നാ...
തിരുവനന്തപുരം : ആമയൂർ കൂട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി റെജി കുമാറിന്റെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി. 2008 ല്‍ ഭാര്യ ലിസിയേയും നാല് മക്കളേയും ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് സെഷൻസ് കോടതിയാണ് വധശിക്ഷ നല്‍കിയത്. പിന്നീട് ശിക്ഷ ഹൈക്കോടതിയും ശരിവച്ചിരുന്നു.
ജയിലിലെ നല്ല നടപ്പ് പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നടപടി. അതേസമയം കുറ്റകൃത്യത്തിന്റെ തീവ്രത കണക്കിലെടുത്ത് പ്രതി ജീവിതാവസാനം വരെ തടവുശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. 2008 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യ ലിസി (38), മക്കളായ അമലു (12), അമല്‍ (10), അമല്യ (എട്ട്), അമന്യ (മൂന്ന്) എന്നിവരെ കൊലപ്പെടുത്തിയെന്നാണ് കേസ്.
കൊലപാതകത്തിന് മുമ്പ് മൂത്തമകളായ അമലുവിനെ പ്രതി പല തവണ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ലിസിയും റെജികുമാറും പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു. പത്രപ്പരസ്യം കണ്ട് ആമയൂരില്‍ ഇവർ ടാപ്പിങ് ജോലിക്ക് എത്തിയതായിരുന്നു. അമലും അമന്യയും അച്ഛനമ്മമാരോടൊപ്പവും, അമലു, അമല്യ എന്നിവർ പാലാ രാമപുരം സെന്റ് ജോസഫ്‌സ് സ്‌കൂള്‍ ഹോസ്‌റ്റലിലുമാണ് താമസിച്ചിരുന്നത്. ഭാര്യയെയും മക്കളെയും മൂന്നു ഘട്ടമായി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.
Key Words: Supreme Court, Amayur Massacre, Death Sentence
COMMENTS