കൊച്ചി : നഗരത്തിലെ ഹോട്ടൽ മുറിയിൽ പൊലീസ് പരിശോധനയ്ക്കെത്തിയപ്പോൾ ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ഹാജരാകാൻ പൊലീസ് ഇന്ന് നോട്ടീസ് അയക...
കൊച്ചി : നഗരത്തിലെ ഹോട്ടൽ മുറിയിൽ പൊലീസ് പരിശോധനയ്ക്കെത്തിയപ്പോൾ ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ഹാജരാകാൻ പൊലീസ് ഇന്ന് നോട്ടീസ് അയക്കും. തൃശൂരിലെ വീട്ടിലേക്ക് അയക്കുന്ന നോട്ടീസിൽ, പരിശോധനയ്ക്കിടെ എന്തിന് ഓടിപ്പോയെന്ന് വിശദീകരിക്കണമെന്നും ആവശ്യപ്പെടും. ഒരാഴ്ചയ്ക്കകം ഹാജരാകണമെന്നാണ് നിർദേശം.
എന്നാൽ, ഷൈൻ ടോം ചാക്കോയ്ക്കെതിരെ നിലവിൽ കേസില്ലെന്ന് എസിപി അബ്ദുൾ സലാം വ്യക്തമാക്കി. ഹോട്ടലിലെ പരിശോധനയിൽ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഷൈനിന്റെ മൊബൈൽ ഫോണിന്റെ അവസാന ടവർ ലൊക്കേഷൻ തമിഴ്നാട്ടിൽ നിന്നാണ് ലഭിച്ചത്. ഇതിനാൽ, കേരളം വിട്ടതായാണ് പൊലീസ് സംശയിക്കുന്നത്.
ഹോട്ടലിൽ നിന്ന് ഷൈൻ ബൈക്കിൽ ഓടിപ്പോയതായും പിന്നീട് ബോൾഗാട്ടിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് പോയതായും പൊലീസ് വെളിപ്പെടുത്തി. അവിടെ മുറിയെടുത്ത ശേഷം പുലർച്ചെ മൂന്നോടെ ഓൺലൈൻ ടാക്സിയിൽ കടന്നുകളഞ്ഞതായാണ് വിവരം. സിസിടിവി ദൃശ്യങ്ങളിൽ വാഹനത്തിന്റെ നമ്പർ വ്യക്തമാകാതിരിക്കാൻ ശ്രദ്ധിച്ചതായും പൊലീസ് സംശയിക്കുന്നു. വെള്ള കാറിൽ താരം രക്ഷപ്പെട്ടതായാണ് സൂചന, എങ്കിലും ഇത് സ്ഥിരീകരിക്കേണ്ടതുണ്ട്.
ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി, ഷൈനിന്റെ മുറിയിൽ ലഹരി ഉപയോഗം നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് ഡാൻസാഫ് സംഘം ഹോട്ടലിൽ പരിശോധന നടത്തിയത്. പൊലീസ് എത്തിയ വിവരമറിഞ്ഞ ഷൈൻ, മൂന്നാം നിലയിലെ മുറിയുടെ ജനൽ വഴി ഇറങ്ങി ഓടുകയായിരുന്നു. ലഹരിമരുന്ന് കൈവശം വച്ചിരുന്നതിനാലാണ് ഓടിയതെന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ, മുറിയിൽ നിന്ന് തെളിവുകൾ ലഭിച്ചില്ല.
Key Words: Police Notice, Shine Tom Chacko
COMMENTS