തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിക്ക് കേരളത്തിൽ ഏർപ്പെടുത്തിയ ''ഊരുവിലക്ക്' പാർട്ടിയിൽ വലിയ പ്രതിഷേധങ്ങ...
തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിക്ക് കേരളത്തിൽ ഏർപ്പെടുത്തിയ ''ഊരുവിലക്ക്' പാർട്ടിയിൽ വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നു. സിപിഎമ്മിൽ കേന്ദ്ര ഘടകത്തെക്കാൾ ഏറ്റവും വലുത് കേരള ഘടകമാണെന്ന സൂചനയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽപങ്കെടുക്കുന്നതിൽ നിന്ന് ശ്രീമതിയെ വിലക്കിയതിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്നത്.
ഏതാനും ദിവസം മുൻപ് പാർട്ടി സംസ്ഥാന ഘടകത്തിന്റെ പുതിയ ഓഫീസ് മന്ദിരം ഉദ്ഘാടനത്തിന് ജനറൽ സെക്രട്ടറി എം എ ബേബിയെ മാറ്റിയിരുത്തിയതിന് പിന്നാലെയാണ് ശ്രീമതിക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
ഫലത്തിൽ ദേശീയ നേതൃത്വത്തെ അപ്രസക്തമാക്കുന്ന പ്രവൃത്തികളാണ് കേരളത്തിൽ നടക്കുന്നത്. കേന്ദ്ര കമ്മിറ്റി അംഗമായ ശ്രീമതിക്ക് കേരളത്തിലെ നേതൃയോഗങ്ങളിൽ പങ്കെടുക്കാൻ സംഘടനാ ചുമതല ഏറ്റെടുക്കാനോ കഴിയില്ലെന്നാണ് പിണറായി സെക്രട്ടേറിയറ്റ് യോഗത്തിൽ പ്രസ്താവന രൂപത്തിൽ പറഞ്ഞത്.
സിപിഎമ്മിൽ ഇങ്ങനെ സംഭവിക്കുക പതിവില്ലാത്തതാണ്. സിപിഎമ്മിന്റെ പാർട്ടി ഘടന അനുസരിച്ച് കേന്ദ്ര കമ്മിറ്റി അംഗത്തെ സംസ്ഥാന ഘടകത്തിന് വിലക്കാനും നിയന്ത്രിക്കാനോ കഴിയില്ല. എന്നിട്ടും കേരളത്തിൽ ഇങ്ങനെയെല്ലാം സംഭവിക്കുന്നതിന്റെ പിന്നിലെ കാരണം മുഖ്യമന്ത്രിയുടെ വൈരമാണെന്നാണ് പൊതു സംസാരം.
ഇത്തവണ പാർട്ടി കോൺഗ്രസിൽ മരുമകൻ മുഹമ്മദ് റിയാസിനെ കേന്ദ്ര കമ്മിറ്റിയിൽ എത്തിക്കാൻ പിണറായി ആഗ്രഹിച്ചിരുന്നു. പ്രായപരിധി വിഷയത്തിൽ പി കെ ശ്രീമതി കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിവാവുകയും ആസ്ഥാനത്ത് മരുമകൻ വരികയും ചെയ്യുമെന്നാണ് പിണറായി കണക്കുകൂട്ടിയിരുന്നത്.
എന്നാൽ, ഏതാണ്ട് ഒരു സർജിക്കൽ സ്ട്രൈക്കിലൂടെ തന്നെ ശ്രീമതി സിസിയിൽ സ്ഥാനം ഉറപ്പിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ അധ്യക്ഷ എന്ന നിലയിലാണ് ശ്രീമതിക്ക് കേന്ദ്ര കമ്മിറ്റിയിൽ ഇളവ് ലഭിച്ചത്.
മുഹമ്മദ് റിയാസ് കേന്ദ്ര കമ്മിറ്റിയിൽ എത്തുന്നതിന് എതിർത്തവരുടെ പിന്തുണയും ശ്രീമതിക്കുണ്ടായിരുന്നു. 75ന്റെ പ്രായപരിധി പിണറായിയും കടന്നിരുന്നു എന്ന് ശ്രീമതിയെ പിന്തുണച്ചവർ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, പാർട്ടി ഭരിക്കുന്ന ഏക സംസ്ഥാനത്തെ മുഖ്യമന്ത്രി എന്ന പരിഗണനയാണ് പോളിറ്റ് ബ്യൂറോയിൽ പിണറായിക്ക് അനുകൂലമായത്. മരുമകൻ റെ സാധ്യത ഇല്ലാതാക്കി ശ്രീമതി സിസിയിൽ എത്തിയത് പിണറായിയെ രോഷാകുലനാക്കിയിരുന്നു എന്നാണ് പാർട്ടിയിലെ പൊതു സംസാരം.
കഴിഞ്ഞ ആഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കാൻ ശ്രീമതി എത്തിയപ്പോൾ ഇത് പാടില്ലെന്നും ഇവിടെ നിങ്ങൾക്ക് പ്രത്യേക ഇളവൊന്നും നൽകിയിട്ടില്ലെന്നും പിണറായി തന്നെ പറയുകയായിരുന്നു.
തുടർന്ന് ശ്രീമതി പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബിയോടും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോടും സംസാരിച്ചിരുന്നു. അത്തരം വിലക്കുകൾ ഒന്നുമില്ലെന്നാണ് ഇരുവരും ശ്രീമതിയോട് പറഞ്ഞത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ശ്രീമതിയാണ് മുഹമ്മദ് റിയാസിന്റെ പാർട്ടിയിലെ സ്ഥാനക്കയറ്റം തടഞ്ഞതെന്ന ചിന്തയിലാണ് പിണറായി എന്നാണ് അറിയുന്നത്. പ്രായപരിധിയിൽ പാർട്ടി കോൺഗ്രസ് നൽകിയ ഇളവ് കേന്ദ്ര കമ്മിറ്റിയിൽ മാത്രമേ ബാധകമാകൂ എന്ന് പിണറായി അടിവരയിട്ട് പറഞ്ഞു.
ഇതിനോട് ആരും പ്രതികരിച്ചതുമില്ല. വെള്ളിയാഴ്ച നടന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ ശ്രീമതി പങ്കെടുത്തിരുന്നില്ല.
എന്നാൽ ശനിയാഴ്ച നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ അവർ പങ്കെടുക്കുകയും ചെയ്തു. പ്രായപരിധി നിമിത്തം കേന്ദ്ര കമ്മിറ്റിയിൽ നിന്ന് പുറത്തായ എ കെ ബാലൻ ഉൾപ്പെടെ സംസ്ഥാന സമിതിയിൽ ക്ഷണിതാക്കളാണ്.
അവരെല്ലാം യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ആ പരിഗണനയാണ് സംസ്ഥാന കമ്മിറ്റിയിൽ ശ്രീമതിക്ക് ലഭിച്ചത്.
പൊതുവേ കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്ക് സംസ്ഥാനത്ത് പാർട്ടി ഓരോ ചുമതല നൽകാറുണ്ട്. ശ്രീമതിക്ക് അത്തരം ചുമതല ഒന്നും നൽകിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ പ്രായപരിധിയുടെ അടിസ്ഥാനത്തിൽ ശ്രീമതി, ബാലൻ, ആനാവൂർ നാഗപ്പൻ എന്നിവരെ സംസ്ഥാന കമ്മിറ്റിയിൽ നിന്നും സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവാക്കിയിരുന്നു.
ഇതോടെ ശ്രീമതിയുടെ രാഷ്ട്രീയ ജീവിതത്തിന് ഏതാണ്ട് തിരശ്ശീല വീണു എന്നാണ് കരുതിയിരുന്നത്. അപ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ അവർ കേന്ദ്ര കമ്മിറ്റിയിൽ തുടർന്നതും മുഹമ്മദ് റിയാസിന്റെ സാധ്യത ഇല്ലാതായതും.
ഇതേസമയം, ശ്രീമതിയെപ്പോലെ മുതിർന്ന ഒരു നേതാവിനെ പാർട്ടി വേദിയിൽ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തിരിക്കുന്നു എന്നാണ് പാർട്ടിയിലെ പൊതുവികാരം. പാർട്ടിയുടെ ചരിത്രത്തിൽ ഇല്ലാത്ത അസാധാരണ നടപടിയാണ് മുഖ്യമന്ത്രി കൈക്കൊണ്ടത്.
പാർട്ടിയല്ല, താൻ പറയുന്നതാണ് നിയമം എന്ന് പിണറായി പരോക്ഷമായി അടിവരയിടുകയായിരുന്നു ഈ പ്രസ്ഥാവത്തിലൂടെ. തത്ക്കാലം പാർട്ടിയിൽ പിണറായി തന്നെയാണ് ശക്തൻ.
വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ പിണറായിയുടെ ശക്തി ക്ഷയിക്കുമെന്നും അപ്പോൾ തിരിച്ചടിക്കാം എന്നുമാണ് എതിർ ചേരിയുടെ തീരുമാനം. ഇനി ഒരു പക്ഷേ തിരഞ്ഞെടുപ്പിൽ സിപിഎം ജയിച്ചു കയറിയാൽ പിണറായിയെ ആർക്കും പിടിച്ചു കെട്ടാനും കഴിയില്ല.
Keywords : Kerala, CPM, pinarayi Vijayan, PS Srimathi, AKBalan
COMMENTS