A tourist was killed and 12 injured in a terrorist attack in Jammu and Kashmir's Pahalgam. Security forces and medical teams have reached the area.
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ വിനോദ സഞ്ചാരികൾ ഉൾപ്പെടെ 26 പേർ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രനാണ് മരിച്ച മലയാളി.
സുരക്ഷാ സേനയും മെഡിക്കല്‍ സംഘവും പ്രദേശത്ത് എത്തിയിട്ടുണ്ട്. തമിഴ്നാട്, കർണാടകം, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടവരിൽ ഏറെയും.
ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശിച്ചു. സൗദി അറേബ്യയിലുള്ള മോഡി ടെലിഫോണിലൂടെയാണ് അമിത് ഷായ്ക്കു നിര്‍ദ്ദേശം കൊടുത്തത്. ഇതനുസരിച്ച് അമിത് ഷാ രാത്രിയുടെ ശ്രീനഗറിൽ എത്തി. എല്ലാ ഏജന്‍സികളുമായും അടിയന്തര സുരക്ഷാ അവലോകന യോഗം അദ്ദേഹം വിളിച്ചിട്ടുണ്ട്.
പഹല്‍ഗാമിലെ ബൈസരന്‍ താഴ് വരയിലെ ഉയര്‍ന്ന പുല്‍മേടുകളില്‍ വെടിയൊച്ചകള്‍ കേട്ടതായി പ്രദേശവാസികള്‍ അറിയിച്ചു. കാല്‍നടയായോ കുതിരപ്പുറത്തോ മാത്രം എത്തിച്ചേരാവുന്ന പ്രദേശമാണിത്. ഭീകരര്‍ മറഞ്ഞിരുന്ന് ആക്രമിക്കുകയായിരുന്നു. കുറ്റിക്കാടുകളിൽ ഒളിച്ചിരുന്ന ഭീകരർ വിനോദസഞ്ചാരികൾക്ക് മുന്നിലേക്ക് വന്ന് തുരുതുരാ നിറയൊഴിക്കുകയായിരുന്നു. നിരവധി പേർ തത്ക്ഷണം വെടിയേറ്റ് മരിച്ചു.
ഇന്റലിജന്‍സ് ബ്യൂറോ മേധാവി തപന്‍ ദേകയും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനും ഉള്‍പ്പെടെയുള്ളവരുടെ യോഗം അമിത് ഷാ ഡല്‍ഹിയിലെ വീട്ടില്‍ വിളിച്ചു ചേര്‍ത്തു. സിആര്‍പിഎഫ് മേധാവി ജ്ഞാനേന്ദ്ര പ്രതാപ് സിംഗും ജമ്മു കശ്മീര്‍ ഡയറക്ടര്‍ ജനറല്‍ ഒഫ് പോലീസ് നളിന്‍ പ്രഭാതും ചില സൈനിക ഉദ്യോഗസ്ഥരും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ യോഗത്തില്‍ സംബന്ധിച്ചു. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായും ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുമായും ഷാ സംസാരിച്ചു.
കാടുകള്‍ക്കും തടാകങ്ങള്‍ക്കും വിശാലമായ പുല്‍മേടുകള്‍ക്കും പേരുകേട്ട പഹല്‍ഗാം കശ്മീരിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാണ്. എല്ലാ വേനല്‍ക്കാലത്തും ആയിരക്കണക്കിന് സന്ദര്‍ശകരാണ് ഇവിടെ എത്തുന്നത്.
ആക്രമണത്തെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി മോദി, ''തീവ്രവാദത്തിനെതിരെ പോരാടാനുള്ള സര്‍ക്കാരിന്റെ ദൃഢനിശ്ചയം അചഞ്ചലമാണെന്നും അത് കൂടുതല്‍ ശക്തമാകുമെന്നും'' പറഞ്ഞു.
ആക്രമണത്തെ 'മ്ലേച്ഛത' എന്ന് വിശേഷിപ്പിച്ച ഒമര്‍ അബ്ദുള്ള വിശ്വസിക്കാനാകാത്തവിധം ഞെട്ടിപ്പോയെന്നു പറഞ്ഞു. 'ഈ ആക്രമണത്തിന്റെ കുറ്റവാളികള്‍ മൃഗങ്ങളാണ്, മനുഷ്യത്വമില്ലാത്തവരും അവഹേളിക്കപ്പെടേണ്ടവരുമാണ്. അപലപിക്കാനുള്ള വാക്കുകളൊന്നും പോരാ. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഞാന്‍ എന്റെ അനുശോചനം അറിയിക്കുന്നു,' അദ്ദേഹം എക്സില്‍ പോസ്റ്റ് ചെയ്തു.
താഴ്വരയില്‍ വിനോദസഞ്ചാരം കൂടുതലുള്ള സമയത്തും ഈ വര്‍ഷത്തെ അമര്‍നാഥ് യാത്രയുടെ രജിസ്‌ട്രേഷന്‍ രാജ്യത്തുടനീളം നടക്കുമ്പോഴുമാണ് ആക്രമണം. 38 ദിവസത്തെ തീര്‍ത്ഥാടനം രണ്ട് റൂട്ടുകളില്‍ നിന്ന് ജൂലായ് മൂന്നു മുതല്‍ ആരംഭിക്കും - അനന്ത്‌നാഗ് ജില്ലയിലെ 48-കിലോമീറ്റര്‍ പഹല്‍ഗാം റൂട്ടും ഗന്ദേര്‍ബാല്‍ ജില്ലയിലെ മറ്റ് 14-കിലോമീറ്റര്‍ ബാല്‍ട്ടല്‍ റൂട്ടും തുറക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുകയാമ്.
അടുത്തിടെ ജമ്മു കശ്മീര്‍ സന്ദര്‍ശന വേളയില്‍, അമിത് ഷായുടെ അധ്യക്ഷതയില്‍ ഒരു ഉന്നതതല സുരക്ഷാ അവലോകന യോഗത്തില്‍, ജമ്മു ഡിവിഷനില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് തീവ്രവാദത്തെ പൂര്‍ണമായി ഉന്മൂലനം ചെയ്യാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു.
വിനോദസഞ്ചാരികള്‍ക്കെതിരായ ആക്രമണത്തെ അപലപിച്ച പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) മേധാവി മെഹബൂബ മുഫ്തി, 'ഇത്തരം അക്രമങ്ങള്‍ അംഗീകരിക്കാനാവില്ല, അപലപിക്കപ്പെടണം' എന്ന് പറഞ്ഞു.
കശ്മീര്‍ സന്ദര്‍ശിക്കാനെത്തിയ നിരായുധരായ നിരപരാധികളായ വിനോദസഞ്ചാരികളെയാണ് ഈ ഭീരുക്കളായ ഭീകരര്‍ ലക്ഷ്യമിട്ടതെന്ന് ബിജെപി നേതാവ് രവീന്ദര്‍ റെയ്‌ന പറഞ്ഞു.
Summary: A tourist was killed and 12 injured in a terrorist attack in Jammu and Kashmir's Pahalgam. Security forces and medical teams have reached the area.
COMMENTS