കോഴിക്കോട്: ഇനി എംടി ഇല്ലാത്ത കാലം. മലയാളത്തിന്റെ വിശ്വസാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ അക്ഷരങ്ങള്‍ക്കൊപ്പം ഓര്‍മ്മയായി അവശേഷിക്കും. ...
കോഴിക്കോട്: ഇനി എംടി ഇല്ലാത്ത കാലം. മലയാളത്തിന്റെ വിശ്വസാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ അക്ഷരങ്ങള്‍ക്കൊപ്പം ഓര്‍മ്മയായി അവശേഷിക്കും.
മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയില്‍ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്നും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.
മലയാള സാഹിത്യത്തെയും സിനിമയെയും പത്രപ്രവര്‍ത്തനത്തെയും ഒരുപോലെ സമ്പന്നമാക്കിയ ബഹുമുഖ പ്രതിഭയായിരുന്നു ജ്ഞാനപീഠ സമ്മാനിതനായ എം ടി വാസുദേവന്‍ നായരെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദുഖം പങ്കുവെച്ചു.
മലയാളിയുടെ മനസ്സറിഞ്ഞ മാന്ത്രികത്തൂലികയായിരുന്നു എംടിയെന്ന രണ്ടക്ഷരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മലയാളസാഹിത്യ, സാംസ്‌കാരിക മണ്ഡലത്തില്‍ വെളിച്ചം പകര്‍ന്നു കത്തിക്കൊണ്ടിരുന്ന വിളക്കാണ് അണഞ്ഞതെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും പ്രതികരിച്ചു.
ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യനെയാണ് നഷ്ടപ്പെട്ടതെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അഭിപ്രായപ്പെട്ടത്. എം ടിയെന്ന രണ്ടക്ഷരം മലയാള സാഹിത്യത്തിലെ ഹൃദയപക്ഷത്തിന്റെ അക്ഷര മുദ്രയായിരുന്നുവെന്നാണ് കെ പി സി സി അധ്യക്ഷന്‍ സുധാകരന്‍ പറഞ്ഞത്. മലയാളം ഉള്ളിടത്തോളം കാലം എം ടിക്ക് മരണമില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മലയാള കഥയെ, നോവല്‍ സാഹിത്യത്തെ കവിതയുടെ ലാവണ്യ ഭംഗിയിലേക്കടുപ്പിച്ച എഴുത്തുകാരനാണ് എംടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
Key Words: MT Vasudevan Nair
 

 
							     
							     
							     
							    
 
 
 
 
 
COMMENTS