At least 22 people were killed and more than 117 injured in an Israeli airstrike in central Beirut on Thursday. Israel's fight with Iran-backed
മാത്യു കെ തോമസ്
ദുബായ്: സെന്‍ട്രല്‍ ബെയ്റൂട്ടില്‍ വ്യാഴാഴ്ച ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെടുകയും 117ല്‍ പരം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ലെബനനിലെ ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള തീവ്രവാദികളുമായുള്ള ഇസ്രായേലിന്റെ പോരാട്ടം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്.
റാസ് അല്‍-നബായിലും ബുര്‍ജ് അബി ഹൈദര്‍ ഏരിയയിലും തകര്‍ന്ന രണ്ട് കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടകക്കുകയാണ്. 22 പേര്‍ കൊല്ലപ്പെടുകയും 117 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സെന്‍ട്രല്‍ ബെയ്റൂട്ടിലെ വ്യോമാക്രമണം ഇതുവരെ നടന്നതില്‍ ഏറ്റവും മാരകമെന്നാണ് റിപ്പോര്‍ട്ട്.
ആക്രമണത്തില്‍ രണ്ട് റെസിഡന്‍ഷ്യല്‍ സമുച്ചയങ്ങളില്‍ ഒരു എട്ടു നില കെട്ടിടം പൂര്‍ണമായി തകര്‍ന്നു. മറ്റൊന്നിന്റെ താഴത്തെ നിലകള്‍ തകര്‍ന്നു.
തങ്ങളുടെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനായ വാഫിഖ് സഫയെ കൊല്ലാനുള്ള ശ്രമം പരാജയപ്പെട്ടതായി ആക്രമണത്തിനു ശേഷം ഹിസ്ബുള്ളയുടെ അല്‍ മനാര്‍ ടിവി റിപ്പോര്‍ട്ട് ചെയ്തു. ലക്ഷ്യം വെച്ച രണ്ട് കെട്ടിടങ്ങളിലും സഫ ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ദിവസം ഹിസ്ബുള്ള ഇസ്രയേലിലേക്ക് നിരവധി റോക്കറ്റുകളും മിസൈലുകളും തൊടുത്തിരുന്നു. ഇതിനു തിരിച്ചടി കൂടിയാണ് ഈ ആക്രമണം. ഹിസ്ബുള്ള തങ്ങളുടെ റോക്കറ്റ് ആക്രമണം ഇസ്രായേലിനുള്ളില്‍ കൂടുതല്‍ ജനവാസമുള്ള പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്.
തെക്കന്‍ ലെബനനില്‍ ഐക്യരാഷ്ട്രസഭയുടെ സമാധാന സേനാംഗങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ സേന വെടിയുതിര്‍ക്കുകയും അവരില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനു പിന്നാലെയാണ് ഈ ആക്രമണം. ഇൗ സംഭവത്തില്‍ ഇസ്രായേലിന്റെ അംബാസഡറെ വിളിച്ചുവരുത്തി ഇറ്റലി പ്രതിഷേധിച്ചിരുന്നു.
ഹിസ്ബുള്ളയുടെ ആക്രമണങ്ങളില്‍ ഇതുവരെ 28 സിവിലിയന്മാരും 39 ഇസ്രായേല്‍ സൈനികരും കൊല്ലപ്പെട്ടു. യുണിഫില്‍ എന്നറിയപ്പെടുന്ന ലെബനനിലെ യുഎന്‍ സമാധാന സേനയുടെ ആസ്ഥാനവും കെട്ടിടങ്ങളും ഇസ്രായേല്‍ സേന ആവര്‍ത്തിച്ച് ആക്രമിക്കുന്നതായി പരാതിയുണ്ട്.
ലെബനനിലെ നഖൗറ പട്ടണത്തിലെ സേനയുടെ ആസ്ഥാനത്തുള്ള ഒരു നിരീക്ഷണ ഗോപുരത്തിന് നേരെ ഇസ്രായേല്‍ ടാങ്ക് 'നേരിട്ട്' വെടിയുതിര്‍ക്കുകയായിരുന്നുവെന്നും സമാധാന സേനാംഗങ്ങള്‍ താമസിക്കുന്നതിന് സമീപമുള്ള ഒരു ബങ്കര്‍ സൈനികര്‍ ആക്രമിച്ചതായും വാഹനങ്ങള്‍ക്കും ആശയവിനിമയ സംവിധാനത്തിനും കേടുപാടുകള്‍ വരുത്തിയതായും യുണിഫില്‍ പ്രസ്തവനയില്‍ അറിയിച്ചു.
ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ട് യുണിഫില്‍ സൈനികരും ഇന്തോനേഷ്യക്കാരാണെന്ന് ഇറ്റലിയുടെ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി പറഞ്ഞു. വ്യാഴാഴ്ച തെക്കന്‍ ലെബനനിലെ യുഎന്‍ ബേസില്‍ വെടിവയ്പ്പ് നടത്തിയതായി ഇസ്രായേല്‍ സൈന്യം സമ്മതിച്ചിരുന്നു.
ഡസന്‍ കണക്കിന് രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരത്തിലധികം സമാധാന സേനാംഗങ്ങളാണ് ഇവിടെയുള്ളത്. 1978 ലെ യുദ്ധത്തിനു ശേഷം തെക്കന്‍ ലെബനനില്‍ നിന്ന് ഇസ്രായേല്‍ സൈന്യത്തെ പിന്‍വലിക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ സൃഷ്ടിച്ചതാണ് ഈ സേന. ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള 2006 ലെ യുദ്ധത്തെത്തുടര്‍ന്ന് ഐക്യരാഷ്ട്രസഭ അതിന്റെ ദൗത്യം വിപുലീകരിച്ചിരുന്നു. അതിര്‍ത്തിയില്‍ സ്ഥാപിച്ചിട്ടുള്ള ബഫര്‍ സോണില്‍ പട്രോളിംഗ് നടത്തുന്നതും സമാധാന സേനയാണ്.
2006ലെ യുദ്ധം അവസാനിപ്പിച്ച ശേഷം യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം ലംഘിച്ച് അതിര്‍ത്തിയില്‍ ഹിസ്ബുള്ള തീവ്രവാദ അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിച്ചതായി ഇസ്രായേല്‍ ആരോപിക്കുന്നു. ഫ്രാന്‍സ്, സ്‌പെയിന്‍, ജോര്‍ദാന്‍ തുടങ്ങി നിരവധി രാജ്യങ്ങളും ഇസ്രായേല്‍ ആക്രമണത്തെ അപലപിച്ചു. ഇവിടെ ഇറ്റലിയുടെ ആയിരത്തോളം സൈനികരുണ്ട്.
വ്യാഴാഴ്ച, മധ്യ ഗാസയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് അഭയം നല്‍കുന്ന ഒരു സ്‌കൂളിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവിടെ ഹമാസ് ഭീകരര്‍ ഒളിത്താവളമാക്കിയിരുന്നതായി ഇസ്രായേല്‍ സൈന്യം പറഞ്ഞു. സാധാരണക്കാരെ മറയാക്കിയാണ് ഭീകരര്‍ ഇസ്രയേലിനെതിരേ പോരാടുന്നത്.
COMMENTS