മേപ്പാടി: വയനാട്ടിൽ മുണ്ടക്കൈ ചൂരൽമല പ്രദേശത്തുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ നിരവധിപേർ മരിച്ചു. നാനൂറോളം കുടുംബങ്ങളെയാണ് ഉരുൾപൊട്ടൽ ബാധിച്ചത്...
മേപ്പാടി: വയനാട്ടിൽ മുണ്ടക്കൈ ചൂരൽമല പ്രദേശത്തുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ നിരവധിപേർ മരിച്ചു. നാനൂറോളം കുടുംബങ്ങളെയാണ് ഉരുൾപൊട്ടൽ ബാധിച്ചത്. ഇതുവരെ 63 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട് . നിരവധിപേരെ കാണാതായിട്ടുണ്ട്. വയനാടിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഉരുൾപൊട്ടലാണ് ഇതെന്ന് നാട്ടുകാർ പറയുന്നു.
വെളുപ്പിന് രണ്ടു മണിയോടെയായിരുന്നു ഉരുൾപൊട്ടൽ. നാട്ടുകാർ രക്ഷാ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കെ 4.10 ന് വീണ്ടും അതിശക്തമായ ഉരുൾപൊട്ടൽ ഉണ്ടായി.
ചൂരൽമല ടൗണിന്റെ പകുതിയോളം ഭാഗം ഒലിച്ചുപോയി. ഇവിടുത്തെ സ്കൂൾ വെള്ളക്കെട്ടിൽ മുങ്ങി.
മുണ്ടക്കൈ - ചൂരൽമല പാലം ഒലിച്ചു പോയത് രക്ഷാ ദൗത്യത്തിന് കടുത്ത വെല്ലുവിളിയായി. പലസ്ഥലങ്ങളിലും രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിയാത്ത സ്ഥിതിയാണ്.
ദേശീയ ദുരന്ത നിവാരണ സേനയുടെ 20 അംഗങ്ങൾ പ്രദേശത്തേക്ക് പോയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൂടുതൽ എൻഡിആർഎഫ് സംഘങ്ങൾ വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും വാഹനങ്ങളും കുത്തൊഴുക്കിൽ പെട്ടുപോയി. ഇവിടെ പുഴ തന്നെ ഗതി മാറി ഒഴുകുകയാണ്.
മന്ത്രിമാരായ കേളു, രാജൻ എന്നിവർ വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
അപകടത്തിൽ പെട്ടവരെ ഹെലികോപ്റ്റർ മാർഗ്ഗം രക്ഷപ്പെടുത്തണമെന്ന് ടി സിദ്ദീഖ് എംഎൽഎ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ദേശീയ ആരോഗ്യ ദൗത്യം വയനാട്ടിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. 96 56 93 86 89, 80 86 01 08 89 എന്നിവയാണ് നമ്പറുകൾ. അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി ഈ നമ്പറുകളിൽ ബന്ധപ്പെടാം.
COMMENTS