അഭിനന്ദ് ന്യൂഡൽഹി : 400 സീറ്റ് എന്ന അതിമോഹവുമായി ലോക്സഭ തിരഞ്ഞെടുപ്പിന് ഇറങ്ങിയ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാതെ വിയർക്കുമ്പോൾ രാജ്യം വീണ്...
അഭിനന്ദ്
ന്യൂഡൽഹി : 400 സീറ്റ് എന്ന അതിമോഹവുമായി ലോക്സഭ തിരഞ്ഞെടുപ്പിന് ഇറങ്ങിയ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാതെ വിയർക്കുമ്പോൾ രാജ്യം വീണ്ടും കൂട്ടുകക്ഷി ഭരണത്തിന്റെ കുരുക്കിലേക്ക് വീഴുന്നു.
ഏറ്റവുംവലിയ ഒറ്റകക്ഷിയാണെങ്കിലും ഒറ്റയ്ക്ക് ഭരിക്കാൻ ബിജെപിക്ക് കഴിയില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂട്ടുകക്ഷികളെ കൂട്ടുപിടിക്കേണ്ട അവസ്ഥയിലാണ് ബിജെപി.
ആന്ധ്രയിലെ തെലുങ്കുദേശം നേതാവ് ചന്ദ്രബാബു നായിഡുവും ബീഹാറിലെ ജനതാദൾ യു തലവനും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറുമാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമായതോടെ കിംഗ് മേക്കർ റോളിൽ എത്തിയിരിക്കുന്നത്.
ചന്ദ്രബാബു നായിഡുവിനെയും നിതീഷ് കുമാറിനെയും ഇതിനകം നരേന്ദ്രമോഡിയും അമിത് ഷായും പലതവണ വിളിച്ചു കഴിഞ്ഞു. ഇരുവർക്കും വമ്പൻ ഓഫറുകളാണ് ബിജെപി മുന്നോട്ടുവച്ചിരിക്കുന്നത്. ആന്ധ്ര നിയമസഭ തിരഞ്ഞെടുപ്പിലും വിജയിച്ചു കയറിയിരിക്കുകയാണ് നായിഡു. അദ്ദേഹത്തിൻറെ സത്യപ്രതിജ്ഞയ്ക്ക് എത്തുമെന്ന് മോഡി അങ്ങോട്ട് കയറി പറഞ്ഞിരിക്കുകയാണ്.
നിലവിൽ ഇരുവരും ബിജെപി നയിക്കുന്ന എൻഡിഎയുടെ ഒപ്പമാണ്. എവിടെ വേണമെങ്കിലും കളം മാറി ചവിട്ടാൻ ഒരു മടിയുമില്ലാത്ത നേതാക്കളാണ് നായിഡുവും നിതീഷും. അത് അവർ മുൻകാലങ്ങളിൽ പലവട്ടം തെളിയിച്ചിട്ടുള്ളതാണ്.
ഇന്ത്യ സഖ്യത്തിൽ നിന്ന് ശരത് പവാറും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും നിതീഷിനെയും നായിഡുവിനെയും ഫോണിൽ ബന്ധപ്പെട്ടിരുന്നു.
ബദൽ സർക്കാർ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ മുന്നണിയും നടത്തുകയാണ്. ഇരു നേതാക്കൾക്കും ഇന്ത്യ മുന്നണിയും വലിയ ഓഫറുകൾ നൽകിയതായാണ് വിവരം.
നിതീഷിന് ഉപ പ്രധാനമന്ത്രി പദം വരെ ഇന്ത്യ മുന്നണി വാഗ്ദാനം ചെയ്തതാണ് പുറത്തു വരുന്ന വിവരം. ആന്ധ്രയ്ക്ക് പ്രത്യേക പാക്കേജ് ഉൾപ്പെടെ പല വാഗ്ദാനങ്ങളും നൽകിയിട്ടുണ്ട്. ഇത് അറിഞ്ഞ ബിജെപി നായിഡുവിന് എൻ ഡി എയുടെ കൺവീനർ പദവി വരെ വാഗ്ദാനം ചെയ്തു.
ഫലത്തിൽ കേന്ദ്രത്തിൽ ഒരു സുസ്ഥിരമായ സർക്കാർ എളുപ്പമല്ലെന്ന് വ്യക്തമാവുകയാണ്. നരേന്ദ്രമോഡി വീണ്ടും പ്രധാനമന്ത്രി ആയാലും എങ്ങനെ ഭരിക്കണം, എന്തു നയം സ്വീകരിക്കണം എന്നൊക്കെ സഖ്യകക്ഷികൾ കൂടി തീരുമാനിക്കും. വീണ്ടും രാജ്യം മുന്നണി രാഷ്ട്രീയത്തിന്റെ കുരുക്കുകളിലും നൂലാമാലകളിലും പെടാൻ പോകുന്നു എന്ന് ചുരുക്കം.
COMMENTS