ചെന്നൈ: സൺറൈസേഴ്സ് ഹൈദരാബാദിനെ നിഷ്പ്രഭരാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എട്ടു വിക്കറ്റിന് വിജയിച്ച് ഐ പി എൽ കിരീടം ചൂടി. ഹൈദരാബാദിന്റെ പേരുക...
ചെന്നൈ: സൺറൈസേഴ്സ് ഹൈദരാബാദിനെ നിഷ്പ്രഭരാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എട്ടു വിക്കറ്റിന് വിജയിച്ച് ഐ പി എൽ കിരീടം ചൂടി.
ഹൈദരാബാദിന്റെ പേരുകേട്ട ബാറ്റിംഗ് നിര കേവലം 114 റൺസിന് കൂടാരം കയറുകയായിരുന്നു. അവരുടെ വമ്പനടിക്കാരായ ബാറ്റർ മാർക്ക് ഒന്നും തന്നെ ശോഭിക്കാനായില്ല.
57 പന്ത് ബാക്കി നിർത്തിയായിരുന്നു കൊൽക്കത്തയുടെ വിജയം.
26 പന്തിൽ 52 റൺസ് എടുത്ത് പുറത്താകാതെ നിന്ന യുവതാരം വെങ്കിടേഷ് അയ്യരാണ് കൊൽക്കത്തയ്ക്ക് അനായാസ വിജയം ഉറപ്പാക്കിയത്.
ഓപ്പണർ റഹ്മാനുള്ള ഗുർബാസ് 32 പന്തിൽ 36 റൺസ് എടുത്ത് വിജയത്തിൽ സുപ്രധാന പങ്ക് വഹിച്ചു. സുനിൽ നരയ്ൻ രണ്ടു പന്തിൽ 6 റൺസ് എടുത്തു പുറത്തായി.
ബാറ്റിങ്ങിലും ബൗളിങ്ങിലും കൊൽക്കത്തയുടെ സമ്പൂർണ്ണ ആധിപത്യമാണ് ചെപ്പോക്കിൽ കണ്ടത്. ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഹൈദരാബാദിനെ കൊൽക്കത്തയുടെ ബൗളർമാർ നിലം തൊടാൻ അനുവദിച്ചില്ല.
19 പന്തിൽ 24 റൺസ് എടുത്ത ക്യാപ്റ്റൻ പാറ്റ് കമിൻസ് ആയിരുന്നു ഹൈദരാബാദിന്റെ ടോപ് സ്കോറർ. 23 പന്തിൽ 20 റൺസ് എടുത്ത് എയ്ഡൻ മർക്രം പുറത്തായി. ഹൈദരാബാദിന്റെ ഏഴു ബാറ്റർമാർക്ക് രണ്ടക്കം കാണാൻ കഴിഞ്ഞില്ല. ആദ്യ റൗണ്ട് മത്സരങ്ങളിൽ വെടിക്കെട്ട് ബാറ്റിംഗ് നടത്തിയ ഹൈദരാബാദിന്റെ നിഴൽ പോലും ഇന്ന് ചെപ്പോക്കിൽ കാണാനായില്ല.
കൊൽക്കത്തയ്ക്കു വേണ്ടി ആന്ദ്രേ റസൽ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹർഷിദ് റാണ, മിച്ചൽ സ്റ്റാർക് എന്നിവർക്ക് രണ്ട് വിക്കറ്റ് വീതം ലഭിച്ചു.
വരുൺ ചക്രവർത്തിയും സുനിൽ നരെയ്നും ഓരോ വിക്കറ്റ് വീതം നേടി.
2012, 2014 വർഷങ്ങളിൽ കിരീടം ചൂടിയ കൊൽക്കത്തയുടെ മൂന്നാം കിരീടമാണിത്.
14 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കാണ് കളിയിലെ താരം. ബാറ്റ് കൊണ്ടും പന്തുകൊണ്ടും ഒരുപോലെ അത്ഭുതം സൃഷ്ടിച്ച സുനിൽ നരെയ്നാണ് ടൂർണമെന്റിലെ താരം.
COMMENTS