ടെഹ്റാൻ : ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യമന്ത്രി അമീർ അബ്ദുള്ളാഹിയാനും സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ തകർന്നു വീണു. തകർന്ന കോപ്ടർ ...
ടെഹ്റാൻ : ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യമന്ത്രി അമീർ അബ്ദുള്ളാഹിയാനും സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ തകർന്നു വീണു. തകർന്ന കോപ്ടർ കണ്ടെത്താനായിട്ടില്ല.
കിഴക്കൻ അസർബെയ്ജാൻ പ്രവിശ്യയിലെ പർവത മേഖലയിലാണ് അപകടം. മോശം കാലാവസ്ഥ നിമിത്തം കോപ്ടർ കണ്ടെത്താനായിട്ടില്ല.
അയൽ രാജ്യമായ അസർബൈജാനുമായി ചേർന്ന് അരസ് നദിയിൽ നിർമ്മിച്ച ഡാം ഉദ്ഘാടനത്തിനായി പോയതായിരുന്നു റെയ്സി.
അസർബൈജാൻ പ്രസിഡൻറ് ഇൽഹാം അലിയേവുമായി ചേർന്നാണ് റെയ്സി ഡാം ഉദ്ഘാടനം ചെയ്തത്.
ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുമ്പോൾ അസർബൈജാൻ അതിർത്തിയിലെ ജോൽഫ നഗരത്തിന് സമീപമാണ് ദുരന്തമുണ്ടായത്.
യാത്രാ സംഘത്തിലെ മറ്റു രണ്ടു കോപ്ടറുകൾ സുരക്ഷിതമായി നിലത്തിറങ്ങി.
മഴയും കനത്ത മൂടൽമഞ്ഞും നിമിത്തം രക്ഷാ സംഘങ്ങൾക്ക് പ്രദേശത്ത് എത്തിച്ചേരാൻ കഴിയാത്ത സ്ഥിതിയാണ്.
രക്ഷാദൗത്യം തിരക്കിട്ട് നടക്കുന്നുണ്ടെങ്കിലും പ്രസിഡൻറായി പ്രാർത്ഥിക്കണമെന്ന് ഇറാൻ ഔദ്യോഗിക വാർത്ത ഏജൻസി ഇർന അഭ്യർത്ഥിച്ചു.
ഇറാൻ ദേശീയ ടെലിവിഷൻ ചാനൽ പ്രതിദിന പരിപാടികൾ നിർത്തിവച്ചു. പ്രസിഡണ്ടിനും വിദേശകാര്യ മന്ത്രിക്കും വേണ്ടി നടത്തുന്ന തിരച്ചിലിൻറെ ദൃശ്യങ്ങളാണ് ചാനൽ ഇപ്പോൾ സംപ്രേഷണം ചെയ്യുന്നത്.
ദുരന്തവാർത്ത അറിഞ്ഞതിനെ തുടർന്ന് അമേരിക്കൻ പ്രസിഡൻ്റ് ജോബൈഡൻ അടിയന്തര സുരക്ഷ സമിതി യോഗം വിളിച്ചു. ഇറാൻ പ്രസിഡണ്ടിന് നേരെ നടന്നത് വധശമമാണ് എന്ന നിഗമനത്തിലാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ. യാത്രയിലായിരുന്ന ബൈഡൻ അടിയന്തരമായി വൈറ്റ് ഹൗസിൽ തിരിച്ചെത്തിയാണ് യോഗം വിളിച്ചത്.
അടുത്തിടെ ഇസ്രായേലുമായി ഇറാൻ കൊമ്പുകോർത്ത പശ്ചാത്തലത്തിലാണ് അമേരിക്ക സുരക്ഷ സാഹചര്യം വിലയിരുത്താൻ യോഗം വിളിച്ചത്.
ദുരന്തത്തിൽ ഇസ്രായേലിന് പങ്കുള്ളതായി എന്തെങ്കിലും വിവരം പുറത്തു വന്നാൽ ഇറാൻ കടുത്ത നടപടിക്ക് മുതിരുമോ എന്ന ആശങ്ക അമേരിക്കയ്ക്ക് ഉണ്ട്.
COMMENTS