സ്വന്തം ലേഖകന്‍ ആലപ്പുഴ: സോളാര്‍ പീഡനക്കേസില്‍ വിവാദങ്ങളൊഴിയുന്നില്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് പരാതിക്കാരിയുടെ കത്തില്‍ ഉണ...
സ്വന്തം ലേഖകന്‍
ആലപ്പുഴ: സോളാര്‍ പീഡനക്കേസില്‍ വിവാദങ്ങളൊഴിയുന്നില്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് പരാതിക്കാരിയുടെ കത്തില്‍ ഉണ്ടായിരുന്നില്ലെന്നും പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇപ്പോള്‍ പുറത്തുവരുന്ന പുതിയ വിവരം കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിയുടെ പേരും ഇപ്രകാരം എഴുതിച്ചേര്‍ത്തതാണെന്നാണ്.
പരാതിക്കാരിയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണനാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയെ മനപ്പൂര്‍വം കുടുക്കിയതാണെന്ന സി ബി ഐ കണ്ടെത്തലും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
കേരള കോണ്‍ഗ്രസ് ബി നേതാവ് കെ ബി ഗണേശ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഉമ്മന്‍ ചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേരുകള്‍ എഴുതിച്ചേര്‍ത്തതെന്നാണ് ഫെനി പറയുന്നത്. പരാതിക്കാരി ജയിലില്‍ കിടന്നുകൊണ്ട് എഴുതിയ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേരുകള്‍ ഉണ്ടായിരുന്നില്ല. ഗണേശ് നടത്തിയ ഗൂഢാലോചന പ്രകാരമാണ് ഉമ്മന്‍ ചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേരില്‍ ലൈംഗിക ആരോപണം വന്നതെന്നും ഫെനി പറയുന്നു.
ഗൂഢാലോചനയ്ക്കു സൂത്രധാരത്വം വഹിച്ചത് ഗണേശിന്റെ ബന്ധുവും വ്യവസായിയുമായ ശരണ്യ മനോജും പ്രദീപുമായിരുന്നുവെന്നും ഫെനി പറയുന്നു. പ്രദീപിന്റെ പേര് പുറത്തുവരാതിരിക്കാനായി പൈലി എന്നാണ് പറഞ്ഞത്. ഈ രഹസ്യപ്പേര് ഗണേശ് നിര്‍ദ്ദേശിച്ചതാണെന്നും ഫെനി പറയുന്നു.
ലൈംഗിക ആരോപണങ്ങള്‍ ഇങ്ങനെ തന്നെ തുടരട്ടെയെന്നും വേണ്ടതെല്ലാം ചെയ്തു തരാമെന്നും സിപിഎം നേതാവ് ഇ പി ജയരാജന്‍ പറഞ്ഞിരുന്നുവെന്നും ഫെനി പറഞ്ഞു. ഇപ്പോഴത്തെ മന്ത്രി സജി ചെറിയാന്‍ നേരിട്ടു വന്നു പരാതിക്കാരിയെ കാണണമെന്നു പറഞ്ഞു.
പരാതിക്കാരി എഴുതിയ 21 പേജുള്ള കത്ത് അന്നത്തെ പത്തനംതിട്ട ജയില്‍ സൂപ്രണ്ട് ഒപ്പിട്ടു വാങ്ങിയതാണ്. അഭിഭാഷകന്‍ എന്ന നിലയില്‍ താനാണ് കത്ത് അന്നു വാങ്ങിയത്. അത് പിന്നീട് 25 പേജ് കത്തായി മാറി. ഈ അധിക നാലു പേജ് ഗണേശ് കൂട്ടിച്ചേര്‍ത്തതാണെന്നും ഫെനി ബാലകൃഷ്ണന്‍ ആരോപിക്കുന്നു.
സോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജനും കേസിലെ പ്രതിയാണെന്ന് ഫെനി ആരോപിക്കുന്നു. കത്ത് പരിശോധിച്ച വേളയില്‍ പലതവണ ജസ്റ്റിസ് ശിവരാജന്‍ എന്നെ വിളിച്ചു ഭീഷണിപ്പെടുത്തി. ലൈംഗിക ആരോപണത്തെക്കുറിച്ചു മാത്രം പറഞ്ഞാല്‍ മതിയെന്ന് സെക്രട്ടറി ദിവാകരനും നിര്‍ദ്ദേശിച്ചതായും ഫെനി ആരോപിക്കുന്നു.
COMMENTS