സിദ്ധാര്‍ത്ഥ് ശ്രീനിവാസ് തിരുവനന്തപുരം : സിപിഎമ്മില്‍ വരാന്‍ പോകുന്ന മാറ്റങ്ങളുടെ തുടക്കമാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരേ ഉയര്‍ന്നിര...
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം : സിപിഎമ്മില്‍ വരാന്‍ പോകുന്ന മാറ്റങ്ങളുടെ തുടക്കമാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരേ ഉയര്‍ന്നിരിക്കുന്ന അനധികൃത സ്വത്ത് ആരോപണമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
കണ്ണൂരില്‍ നിന്നു തന്നെയുള്ള മറ്റൊരു പ്രമുഖ നേതാവായ പി ജയരാജനാണ് ഇപിക്കെതിരേ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.
സിപിഎം സംസ്ഥാന സമിതി അംഗമാണ് ആരോപണം ഉന്നയിച്ചിരിക്കുന്ന പി ജയരാജന്‍. കേന്ദ്ര കമ്മിറ്റി അംഗവും മുന്നണി കണ്‍വീനറുമാണ് ഇപി ജയരാജന്‍. പാര്‍ട്ടി പോളിറ്റ് ബ്യൂറോയിലേക്ക് ഇപിക്കു വഴി തുറക്കാന്‍ അധികം ദൂരവുമില്ല.
പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ പി ജയരാജന്‍ ഉന്നയിച്ച ആരോപണങ്ങളാണ് രണ്ടു ദിവസം കഴിഞ്ഞു പുറത്തുവന്നിരിക്കുന്നത്. ആരോപണത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ പി ജയരാജന്‍ കയ്യൊഴിഞ്ഞുവെങ്കിലും കാര്യങ്ങള്‍ വളരെ വ്യക്തമായി തന്നെ മാധ്യമങ്ങള്‍ക്കു മുന്നിലെത്തുകയായിരുന്നു.
കണ്ണൂര്‍ ജില്ലയിലെ മൊറാഴയിലെ വൈദേകം ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരിലാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. കോടികളുടെ മുതല്‍മുടക്കുള്ള ഈ സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ജയരാജന്റെ ഭാര്യ ഇന്ദിരയും മകന്‍ ജയ്സനും അംഗങ്ങളാണ്.
ഇന്ദിര അംഗമായത് 2021ലാണ്. കമ്പനിയുടെ സ്ഥാപക ഡയറക്ടറാണ് ജയ്‌സന്‍. കമ്പനികാര്യ മന്ത്രാലയത്തിന് സ്ഥാപനം സമര്‍പ്പിച്ച രേഖകള്‍ ഇതു വ്യക്തമാക്കുന്നു.
അരോളിയില്‍ ഇപി ജയരാജന്റെ വീടിന് തൊട്ടുചേര്‍ന്നുള്ള കടമുറിക്കെട്ടിടത്തിന്റെ വിലാസത്തില്‍ 2014ല്‍ മൂന്നു കോടി രൂപ മൂലധനത്തില്‍ കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
11 അംഗ ഡയറക്ടര്‍ ബോര്‍ഡുള്ള കമ്പനിക്ക് 6.65 കോടി രൂപ വരെ നിക്ഷേപം വന്നിട്ടുണ്ട്.
കമ്പനിയില്‍ ഏറ്റവുമധികം ഓഹരിയുള്ള ഡയറക്ടര്‍ ജയ്സനാണ്. തലശ്ശേരിയിലെ പ്രധാന കെട്ടിട നിര്‍മ്മാണ കരാറുകാരനാണ് ബോര്‍ഡ് ഒഫ് ഡയറക്ടേഴ്സിലെ മറ്റൊരു പ്രധാനി.
പി ജയരാജന്‍ ആരോപണം ഉന്നയിച്ചപ്പോള്‍ രേഖാമൂലം എഴുതിക്കൊടുക്കാനാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടത്. പിണറായി യുഗം അവസാനിക്കുന്നതോടെ പാര്‍ട്ടിയില്‍ പുതിയ ശാക്തിക ചേരി രൂപം കൊള്ളുന്നതിന്റെ സൂചന കൂടിയാണ് ഈ ആരോപണം എന്നാണ് പുറത്തുവരുന്ന സൂചന.
പിണറായി വിജയന്റെ ഏറ്റവും വിശ്വസ്തരില്‍ ഒരാളാണ് ഇ പി ജയരാജന്‍. രണ്ടാമൂഴക്കാര്‍ക്കു മന്ത്രിസ്ഥാനം നല്കാതിരുന്നതോടെ പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടുവെന്ന തോന്നലില്‍ നിന്ന ജയരാജനെ മുന്നണി കണ്‍വീനറാക്കിക്കൊണ്ട് പുതിയൊരു രാഷ്ട്രീയ ലാവണം നല്കിയതും പിണറായിയുടെ ഭക്തവാത്സല്യം തന്നെയായിരുന്നു.
ഏറെക്കാലമായി നേതൃത്വവുമായും പ്രത്യേകിച്ചു പിണറായിയുമായി ഇടഞ്ഞു നില്ക്കുന്നയാളാണ് പി ജയരാജന്‍. ഇക്കഴിഞ്ഞ സമ്മേളനത്തിനു ശേഷം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പി ജയരാജന്‍ വരുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. അതിനും കാരണം എന്താണെന്ന് എല്ലാവര്‍ക്കും വ്യക്തവുമാണ്.
സംസ്ഥാന സെക്രട്ടറി പദത്തിലെത്തിയതില്‍ പിന്നെ എം വി ഗോവിന്ദന്‍ പതുക്കെ അധികാരം ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആരോടും ചോദിക്കാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ പിണറായി വിജയന്‍ തീരുമാനമെടുത്തപ്പോള്‍ എം വി ഗോവിന്ദന്‍ വെട്ടിയിരുന്നു. ഇതോടെയാണ് സി പി എമ്മില്‍ പിണറായിയുടെ വാക്കുകള്‍ അന്തിമമല്ലെന്ന ധ്വനി ഏറെക്കാലത്തിനു ശേഷം അണികള്‍ക്കു വ്യക്തമായത്.
പിണറായി യുഗം കഴിഞ്ഞാല്‍ എം വി ഗോവിന്ദനു മുന്നില്‍ തടസ്സമാവാന്‍ സാധ്യതയുള്ള പ്രധാന നേതാവും ഇ പി ജയരാജനാണ്. അതിനാല്‍, ഇപിക്കെതിരേ ഇപ്പോള്‍ പി ജയരാജന്‍ ഉയര്‍ത്തിയിരിക്കുന്ന കലാപക്കൊടിക്ക് മാനങ്ങളേറെയാണ്.
ഈ ആരോപണം രേഖാമൂലം എം വി ഗോവിന്ദനു മുന്നിലെത്തിയാല്‍ പാര്‍ട്ടിക്ക് അന്വേഷിക്കാതിരിക്കാനാവില്ല. അപ്പോള്‍, രക്ഷിക്കാന്‍ പിണറായിക്കു കഴിയുമോ എന്നതാവും അണികള്‍ക്കിടയില്‍ ഉയരുന്ന പ്രധാന ചോദ്യം. വരികള്‍ക്കിടയില്‍ വായിക്കുമ്പോള്‍ പിണറായി യുഗത്തില്‍ നിന്നു സിപിഎം പുതിയൊരു കാലത്തിലേക്കു മാറാന്‍ തുടങ്ങുന്നുവെന്നു വ്യക്തമാവും.
COMMENTS