ഢാക്ക: പരമ്പര ബംഗ്ലാദേശിന് അടിയറ വച്ചുവെങ്കിലും അവസാന മത്സരത്തിൽ 227 റൺസിന്റെ പടുകൂറ്റൻ ജയത്തോടെ ഇന്ത്യ മാനം കാത്തു . 50 ഓവറിൽ എട്ടു വിക്കറ്...
ഢാക്ക: പരമ്പര ബംഗ്ലാദേശിന് അടിയറ വച്ചുവെങ്കിലും അവസാന മത്സരത്തിൽ 227 റൺസിന്റെ പടുകൂറ്റൻ ജയത്തോടെ ഇന്ത്യ മാനം കാത്തു .
50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ഉയർത്തിയ 49 റൺസിന്റെ ലക്ഷ്യം മറികടക്കാൻ ഇറങ്ങിയ ബംഗ്ലാദേശ് നിരയിൽ 34 ഓവറിൽ 182 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.
ഇഷാൻ കിഷൻറെ അതിവേഗ ഇരട്ട സെഞ്ചുറിയും വിരാട് കോലിയുടെ സെഞ്ചുറിയുമാണ് ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ ഉയർത്താൻ സഹായകമായത്.
ക്യാപ്റ്റൻ രോഹിത് ശർമ പരിക്കു മൂലം മാറിനിന്നതോടെ കെഎൽ രാഹുലാണ് ഇന്ത്യയെ നയിച്ചത്. ഓപ്പണർ ശിഖർ ധവാൻ മൂന്ന് റൺസ് എടുത്ത് പുറത്തായതോടെ ഇന്ത്യൻ നിര ആശങ്കയിലായിരുന്നു.
എന്നാൽ രോഹിത് ശർമയ്ക്ക് പകരം എത്തിയ ഇഷാൻ കിഷനും മുൻ ക്യാപ്റ്റൻ വിരാട് കോലിയും കളം നിറഞ്ഞ് ആടിയതോടെ ബംഗ്ലാദേശ് ബൗളർമാർ അടികൊണ്ട് വശംകെട്ടു.
മൂന്നുവർഷത്തെ സെഞ്ച്വറി വരൾച്ചയ്ക്ക് ശേഷം മുൻ ക്യാപ്റ്റൻ വിരാട് കോലിയും സെഞ്ച്വറി നേടി.
ഏകദിനത്തിൽ ഇരട്ട ശതകം തികയ്ക്കുന്ന ഏഴാമത്തെയും ഇന്ത്യയുടെ നാലാമത്തെയും ബാറ്ററാണ് ഇഷാൻ.
ഒമ്പത് സിക്സും 23 ഫോറും നിറം ചാർത്തിയ ഇന്നിംഗ്‌സിൽ 126 പന്തിൽ നിന്നാണ് 210 റൺസ് ഇഷാൻ നേടിയത്.
ഏകദിനത്തിലെ ഏറ്റവും വേഗമേറിയ ഇരട്ടസെഞ്ച്വറിയാണിത്. ഇരട്ട സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ഇഷാൻ തന്നെ.
സച്ചിൻ ടെൻഡുൽക്കർ, വീരേന്ദർ സെവാഗ്, രോഹിത് ശർമ്മ എന്നിവരാണ് ഇന്ത്യയ്ക്കു വേണ്ടി ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള മറ്റ് താരങ്ങൾ.
ശ്രേയസ് അയ്യരും കെ എൽ രാഹുലും നിരാശപ്പെടുത്തി. വാഷിംഗ്ടൺ സുന്ദറും (37) അക്സർ പട്ടേലും (20) വാലറ്റത്ത് നടത്തിയ മുന്നേറ്റമാണ് സ്കോർ 400 കടക്കാൻ ഇന്ത്യയെ സഹായിച്ചത്.
ബംഗ്ലാദേശ് നിരയിൽ അൽ ഹസൻ (43) മാത്രമാണ് തിളങ്ങിയത്.
ഇന്ത്യയ്ക്കുവേണ്ടി ഷാർദുൽ താക്കൂർ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ അക്സർ പട്ടേലും ഉമ്രാൻ മാലിക്കും രണ്ടു വിക്കറ്റ് വീതം നേടി.
മുഹമ്മദ് സിറാജ്, വാഷിംഗ്ടൺ സുന്ദർ, കേദാർ യാദവ് എന്നിവർക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.
മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ രണ്ട് കളികളും ജയിച്ച് ബംഗ്ലാദേശ് പരമ്പര സ്വന്തമാക്കിയിരുന്നു. തല അല്പമെങ്കിലും ഉയർത്തിപ്പിടിക്കാൻ ഇന്ത്യയ്ക്ക് ഈ ജയം അനിവാര്യമായിരുന്നു.
COMMENTS