Lionel Messi and his friends are just a game away from the dream of the world title. Argentina (3-0) entered the final by crushing Croatia
ദോഹ: ലോക കിരീടം എന്ന സ്വപ്‌നത്തിലേക്ക് ലയണല്‍ മെസ്സിക്കും കൂട്ടുകാര്‍ക്കും ഇനി ഒരു കളിയകലം മാത്രം. ഒന്നും നഷ്ടപ്പെടാനില്ലാതെ വന്ന ക്രൊയേഷ്യയെ ഞെരിച്ചുടച്ച് അര്‍ജന്റീന (3-0) ഫൈനലില്‍ കടക്കുകയായിരുന്നു.
ഖത്തര്‍ ലോകകപ്പിലെ ആദ്യ സെമി ഫൈനലിന്റെ തുടക്കത്തില്‍ പന്ത് ക്രൊയേഷ്യന്‍ പിടിയിലായിരുന്നു. അപ്പോഴെല്ലാം അര്‍ജന്റീന കാഴ്ചക്കാരായി നിന്നു. മെസ്സിയാകട്ടെ, ഊര്‍ജം പാഴാക്കാതെ, അധികം ഓടിക്കളിക്കാതെ നില്‍ക്കുകയായിരുന്നു. പകരം ജൂലിയന്‍ അല്‍വാരസ് മൈതാനമാകെ ഉഴറിപ്പാഞ്ഞു നടന്നു. ക്രൊയേഷ്യയാകട്ടെ, ഇതത്ര കാര്യമായെടുത്തില്ല. അവരുടെ നോട്ടമെല്ലാം മെസ്സിയിലായിരുന്നു. അല്‍വാരസിനെ ശ്രദ്ധിക്കാത്തതിനു ശിക്ഷ വൈകാതെ കിട്ടിയപ്പോഴാണ് ക്രൊയേഷ്യ ഞെട്ടിയത്.
അല്‍വാരസ് രണ്ടു തവണയാണ് എതിരാളികളുടെ ഗോള്‍ വല കുലുക്കിയത്. മെസ്സി ഒരുതവണ ലക്ഷ്യം കണ്ടു. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ക്രൊയേഷ്യന്‍ പരാജയം. അങ്ങനെ അര്‍ജന്റീന ആറാം തവണ ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചു.
തുടക്കം ക്രൊയേഷ്യയുടെ ആധിപത്യം തന്നെയായിരുന്നു. ലൂക്കാ മോഡ്രിച്ച്-ബ്രോസോവിച്ച് കൊവാസിച്ച് സഖ്യം ആദ്യ 20 മിനിറ്റില്‍ മധ്യനിരയില്‍ കളി ഏറ്റെടുക്കുക തന്നെ ചെയ്തു. ഇതോടെ, ഫൈനലില്‍ ക്രൊയേഷ്യ കളിക്കുമെന്നു തോന്നിപ്പോയിരുന്നു.
പക്ഷേ, മുപ്പത്തിരണ്ടാം മിനിറ്റില്‍ അര്‍ജന്റീനയുടെ പരിചയസമ്പത്ത് ഗോളായി മാറുന്ന കാഴ്ചയോടെ കളി മാറിമറിയുകയായിരുന്നു. ക്രൊയേഷ്യന്‍ ഗോള്‍ മുഖത്തേയ്ക്ക് അപകടകരമായി കുതിച്ചെത്തിയ അല്‍വാരസിനെ ഗത്യന്തരമില്ലാതെ ഗോളി ഡൊമിനിക് ലിവകോവിച്ച് വീഴ്ത്തി. ഇതിനുള്ള ശിക്ഷയായി കിട്ടിയ പെനല്‍റ്റി സാക്ഷാല്‍ മെസി തന്നെ എടുത്തു. മെസിയുടെ മുന്നില്‍ ആത്മവിശ്വാസത്തോടെ നിന്ന ലിവകോവിച്ചിനു പിഴച്ചു. ഇടതു മൂലയില്‍ ചാട്ടുളി പോല തറച്ച ഗോള്‍ ക്രൊയേഷ്യന്‍ ആത്മവിശ്വാസവും ചോര്‍ത്താന്‍ പോന്നതായിരുന്നു.
ഈ ഗോളോടു കൂടി ലോക കപ്പില്‍ അര്‍ജന്റീനക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരവുമായി മെസി മാറി. 11 ഗോളുകളുമായി ബാസ്റ്റിറ്റിയൂട്ടയെയാണ് മെസി മറികടന്നത്. ഈ ലോകകപ്പില്‍ മെസി നേടുന്ന അഞ്ചാമത്തെ ഗോളാണിത്.
മുപ്പത്തൊമ്പതാം മിനിറ്റില്‍ അടുത്ത ഗോള്‍ പിറന്നു. ക്രൊയേഷ്യയ്ക്കു കിട്ടിയ കോര്‍ണറില്‍ നിന്നായിരുന്നു ആ ഗോള്‍ പിറന്നത്! ക്രിസ്ത്യന്‍ റൊമാമോ കുത്തിയിട്ടുകൊടുത്ത പന്ത് ചെന്നു വീണത് മെസിയുടെ കാലില്‍. മുന്നേറിയ മെസിയെ എതിരാളികള്‍ ഫൗള്‍ ചെയ്തു വീഴ്ത്തി. പക്ഷേ, അതിനു മുന്‍പ് മെസി പന്ത് അല്‍വാരസിനു കൈമാറിയിരുന്നു. പിന്നെ കാണാനായത് അല്‍വാരസിന്റെ സോളോ ഗോള്‍ ആയിരുന്നു. ഗ്രൗണ്ടിന്റെ മധ്യത്തുനിന്ന് പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ അല്‍വാരസ് പ്രതിരോധങ്ങളെല്ലാം കടന്ന് ക്രൊയേഷ്യന്‍ വലകുലുക്കി.
മൂന്നാം ഗോളിനും വഴി തുറന്നത് മെസി തന്നെയായിരുന്നു. മെസി നല്‍കിയ കൃത്യമായ പാസ് അല്‍വാരസ് എതിരാളികളുടെ വലയില്‍ തന്നെയെത്തിച്ചു. ഇതോടെ, ക്രൊയേഷ്യന്‍ പ്രതീക്ഷയെല്ലാം അസ്തമിച്ചു. പിന്നെ, കളി കൈവിടാതെ കാത്തുസൂക്ഷിക്കുക എന്ന ജോലി മാത്രമായിരുന്നു അര്‍ജന്റീനയ്ക്ക്.
വൈകാതെ ഡി പോളും അല്‍വാരസും മടങ്ങിയപ്പോള്‍ ഡിബാലക്കും ഈ ടൂര്‍ണമെന്റില്‍ ആദ്യമായി അവസരം ലഭിച്ചു.
ഈ കളിയില്‍ രണ്ടു മാറ്റങ്ങള്‍ അര്‍ജന്റീന വരുത്തിയിരുന്നു. നെതര്‍ലന്‍ഡ്‌സിനെതിരായ മഞ്ഞക്കാര്‍ഡുകള്‍ കണ്ട് സസ്‌പെന്‍ഷനിലായ മാര്‍ക്കോസ് അക്യൂനയ്ക്കു പകരം നിക്കോളാസ് തഗ്ലിയാഫിക്കോ കളിച്ചു. ലിസാന്‍ഡ്രോ മാര്‍ട്ടിനസിനു പകരം ലിയാന്‍ഡ്രോ പരേദസും ഇറങ്ങി.
ഇനി ആരാധകര്‍ കാത്തിരിക്കുന്നത് മെസിയും കൂട്ടരും കപ്പുയര്‍ത്തുന്നത് കാണാനാണ്. 35 വര്‍ഷത്തിനിപ്പുറമാണ് ആ കാത്തിരിപ്പ് നീണ്ടെത്തിയിരിക്കുന്നത്. മറഡോണ യുഗത്തിനു ശേഷം മെസി ആ സ്വപ്‌നം സഫലമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധക ലോകം.
ഇന്നു നടക്കുന്ന ഫ്രാന്‍സ്-മൊറോക്കോ രണ്ടാം സെമിയിലെ വിജയികളെ കാത്തിരിക്കുകയാണ് അര്‍ജന്റീന.
COMMENTS