സ്വന്തം ലേഖകന്‍ പയ്യാമ്പലം : സിപിഎമ്മിലെ ജനകീയ മുഖമായിരുന്ന കോടിയേരിക്ക് കേരളം കണ്ണീരില്‍ കുതിര്‍ന്ന വിട നല്കി. സിപിഎം പോളിറ്റ് ബ്യൂറോ അംഗവു...
സ്വന്തം ലേഖകന്‍
പയ്യാമ്പലം : സിപിഎമ്മിലെ ജനകീയ മുഖമായിരുന്ന കോടിയേരിക്ക് കേരളം കണ്ണീരില്‍ കുതിര്‍ന്ന വിട നല്കി. സിപിഎം പോളിറ്റ് ബ്യൂറോ അംഗവും പാര്‍ട്ടി മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പയ്യാമ്പലത്തു നടന്നു.
ഇ കെ നായനാരുടെയും മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്റെയും സ്മൃതികുടീരങ്ങള്‍ക്ക് നടുവിലായാണ് കോടിയേരിക്ക് അന്ത്യ വിശ്രമ സ്ഥാനം ഒരുക്കിയത്.
മക്കളായ ബിനോയിയും ബിനീഷും ചേര്‍ന്നു ചിതയ്ക്കു തീ കൊളുത്തി. കേരള പൊലീസ് സേന ഗണ്‍ സല്യൂട്ട് നല്കിയാണ് മുന്‍ ആഭ്യന്തര മന്ത്രിയെ ആദരിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കോടിയേരിയുടെ മൃതദേഹം മുന്നില്‍ നിന്നു വഹിച്ചു.
സംസ്‌കാരത്തിന് ശേഷം പയ്യാമ്പലം പാര്‍ക്കിലെ ഓപ്പണ്‍ സ്റ്റേജില്‍ നടന്ന അനുശോചനയോഗത്തില്‍ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തു.
തലശ്ശേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹം ഞായര്‍ രാത്രി പത്തു മണിയോടെ വീട്ടിലേക്ക് എത്തിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎമ്മിന്റെയും ഇടതു മുന്നണിയുടെയും നേതാക്കളും എംഎല്‍എമാരും വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.
അര്‍ബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് കോടിയേരി അന്ത്യശ്വാസം വലിച്ചത്.
ഞായറാഴ്ച ഒരുമണിയോടെ എയര്‍ ആംബുലന്‍സില്‍ മൃതദേഹം കണ്ണൂര്‍ വിമാനത്താവളത്തിലെത്തിക്കുകയായിരുന്നു. വിലാപയാത്ര കടന്നുപോയ വഴികളില്‍ പതിനായിരക്കണക്കിന് പേരാണ് പ്രിയനേതാവിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയത്.
COMMENTS