Maharashtra politics
ന്യൂഡല്‍ഹി: ശിവസേനയെ പിളര്‍ത്തി മഹാരാഷ്ട്രയില്‍ ഭരണം പിടിക്കാനുള്ള ബി.ജെ.പിയുടെ അട്ടിമറി നീക്കം വിജയത്തിലേക്ക്. ഇന്ന് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയുടെ നിര്‍ദ്ദേശം സുപ്രീംകോടതി ശരിവച്ചതോടെ പരാജയം സമ്മതിച്ച് ഇന്നലെ രാത്രി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു.
ഗവർണറുടെ നിർദ്ദേശത്തെ ചോദ്യം ചെയ്ത് മുഖ്യമന്ത്രിക്കുവേണ്ടി പാർട്ടി പാർട്ടി ചീഫ് വിപ്പ് സുനിൽ പ്രഭു നൽകിയ ഹർജി മൂന്നു മണിക്കൂറോളം വാദം കേട്ടശേഷം സുപ്രീം കോടതി തള്ളിയതോടെയാണ് രാജിവച്ചത്.
വിശ്വാസവോട്ടിന് രക്ഷിക്കാനാവില്ലെന്ന വിശ്വാസമില്ലാത്തതിനെ തുടര്‍ന്ന് വോട്ടെടുപ്പിന് സുപ്രീംകോടതി അനുമതി നല്‍കിയ ഉടന്‍ തന്നെ ഉദ്ധവ് താക്കറെ ഫെയ്‌സ്ബുക്ക് ലൈവിലെത്തി രാജി പ്രഖ്യാപനം നടത്തുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനവും മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗത്വവും അദ്ദേഹം രാജിവച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
ഇതേതുടര്‍ന്ന് ഉദ്ധവ് രാഷ്ട്രീയം തന്നെ വിട്ടൊഴിയുന്നതായി അഭ്യൂഹമുണ്ട്. അങ്ങനെ വരുമ്പോള്‍ ഇനി ശിവസേനയെ നയിക്കുന്നത് ഉദ്ധവിന്റെ മകനും ടൂറിസം - പരിസ്ഥിതി മന്ത്രിയുമായിരുന്ന ആദിത്യ താക്കറെയാകും എന്നും സൂചനയുമുണ്ട്.
അതേസമയം ഉദ്ധവ് രാജിവച്ചതിനു പിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കവുമായി ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ഗവര്‍ണറെ കാണും. രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ അതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് ഫഡ്‌നാവിസ് വ്യക്തമാക്കി. സത്യപ്രതിജ്ഞ നടക്കുന്ന ദിവസം മാത്രമേ ഒളിവിലുള്ള വിമത ശിവസേന എം.എല്‍.എ മാര്‍ മുംബൈയില്‍ എത്തുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ട്.
COMMENTS