സ്വന്തം ലേഖകന്‍ കൊച്ചി : സ്വത്ത് എഴുതി നല്കിയിട്ടും നോക്കാത്തതിലെ പ്രതിഷേധമാണ് മകനെയും കുടുംബത്തെയും പെട്രോള്‍ ഒഴിച്ചു കത്തിക്കാന്‍ കാരണമെ...
സ്വന്തം ലേഖകന്‍
കൊച്ചി : സ്വത്ത് എഴുതി നല്കിയിട്ടും നോക്കാത്തതിലെ പ്രതിഷേധമാണ് മകനെയും കുടുംബത്തെയും പെട്രോള്‍ ഒഴിച്ചു കത്തിക്കാന്‍ കാരണമെന്ന് ഹമീദ്.
പൊലീസ് പിടിയിലും അക്ഷോഭ്യനായാണ് ഹമീദ് നില്ക്കുന്നത്. മകനെയും ഭാര്യയെയും രണ്ടു മക്കളെയും ചുട്ടുകൊന്നതിലും ഇയാള്‍ക്ക് അല്പവും വിഷമമില്ല.
തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ ഹമീദിനെ ജീവനോടെ ചുട്ടുകൊല്ലണമെന്നു പറഞ്ഞ് സമീപവാസികളായ സ്ത്രീകളും രംഗത്തുവന്നിരുന്നു. അപ്പോഴും ഹമീദ് നിര്‍വികാരനായി നില്ക്കുകയായിരുന്നു.
ജയിലില്‍ പോയാല്‍ ആഴ്ചയിലൊരിക്കല്‍ മട്ടന്‍ കിട്ടും. വീട്ടില്‍ കിട്ടില്ലെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് നാട്ടിലെ ചായക്കടയിലിരുന്ന് ഹമീദ് പറഞ്ഞിരുന്നു.
മീനും ഇറച്ചിയുമടങ്ങുന്ന ഭക്ഷണം മൂന്നുനേരം നല്‍കുന്നില്ലെന്നതായിരുന്നു ഹമീദിന്റെ പ്രധാന പരാതി. ഇതിന്റെ പേരില്‍ എന്നും വീട്ടില്‍ വഴക്കുണ്ടായിരുന്നു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതിക്കൊടുത്ത സ്വത്ത് തിരികെ വേണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴ മുന്‍സിഫ് കോടതിയില്‍ ഹമീദ് കേസ് കൊടുത്തിട്ടുണ്ട്. ഇതിനു പുറമേ, ജീവിതച്ചെലവിന് കുടുംബകോടതിയിലും കേസ് നല്‍കിയിരിക്കുകയാണ്.
ഭൂമി തിരികെ കൊടുത്തില്ലെങ്കില്‍ പെട്രോളൊഴിച്ച് തീവച്ച് കൊല്ലുമെന്ന് ഹമീദ് ഭീഷണിപ്പെടുത്തുന്നതായി കാട്ടി ഫെബ്രുവരി 25ന് ഫൈസല്‍ കരിമണ്ണൂര്‍ പൊലീസില്‍ പരാതി നല്‍കിയതുമാണ്.
തന്നെയും കുടുംബത്തെയും ബാപ്പ ഉന്മൂലനം ചെയ്യുമെന്ന് ഹമീദ് ഭയന്നിരുന്നു. ഇക്കാരണത്താല്‍ ഫൈസലും ഭാര്യയും രണ്ട് പെണ്‍മക്കളും ഒരു മുറിയിലായിരുന്നു ഉറക്കം.
എല്ലാവരും ഒരു മുറിയിലായത് ഹമീദ് എല്ലാവരെയും ഒരുമിച്ചു ചുട്ടെരിക്കാന്‍ സഹായകമായി. ഇക്കാര്യം ഹമീദ് തന്നെ പൊലീസിനോടു സമ്മതിച്ചു. സ്വത്ത് നല്‍കിയിട്ടും മകന്‍ നോക്കാത്തതുകൊണ്ടാണ് കൊന്നതെന്നു ഹമീദ് പൊലീസിനു മൊഴി നല്‍കി.
ചുട്ടുകൊന്ന ദിവസം രാവിലെ മകന്‍ ഫൈസല്‍ തല്ലിയെന്നും ഹമീദ് പൊലീസിനോട് പറഞ്ഞു.
ആസൂത്രിതമായിരുന്നു കൊലപാതകമെന്ന് സ്ഥലം സന്ദര്‍ശിച്ച എറണാകുളം റേഞ്ച് ഡി.ഐ. ജി നീരജ് കുമാര്‍ ഗുപ്ത പറഞ്ഞു.
ഹമീദ് 20 വര്‍ഷമായി ഇടുക്കി കരിമ്പനില്‍ മറ്റൊരു സ്ത്രീയോടൊപ്പം താമസിക്കുകയായിരുന്നു.
മൂന്ന് വര്‍ഷം മുമ്പ്് തിരികെ നാട്ടിലെത്തുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് ആദ്യ ഭാര്യ മരിച്ചത്. മകളും നേരത്തെ മരിച്ചു. മറ്റൊരു മകന്‍ വേറെയാണ് താമസം. ബീഡി വാങ്ങാനോ പള്ളിയില്‍ പോകാനോ മാത്രമാണ് ഹമീദ് പുറത്തിറങ്ങുക പതിവ്. പരമ്പരാഗതമായി ഭൂസ്വത്തുള്ള കുടുംബമായിരുന്നു ഇവരുടേത്.
മെഹ്‌റിന്‍ സ്റ്റോഴ്സെന്ന പേരില്‍ ചീനിക്കുഴിയില്‍ പച്ചക്കറി പലചരക്ക് കട നടത്തുകയായിരുന്നു മുഹമ്മദ് ഫൈസല്‍. കൊലപാതകം നടന്ന വീട് ഉള്‍പ്പെടുന്ന 58 സെന്റ് വസ്തുവാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മകന് ഹമീദ് ഇഷ്ടദാനം നല്‍കിയത്. മരണം വരെ ഹമീദിന് ആദായമെടുക്കാനും മകന്‍ ചെലവിന് നല്‍കാനും നിബന്ധനയോടെയായിരുന്നു ഫൈസലിന് സ്ഥലം നല്കിയത്.
ഇതിനു പുറമേ 60 സെന്റ് സ്ഥലവും ഹമീദിന്റെ പേരിലുണ്ട്. ആറ് ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലുമുണ്ട്.
COMMENTS