Actor Dileep was released today after 11 hours of interrogation by the Crime Branch. The court has given permission to question Dileep again tomorrow
സ്വന്തം ലേഖകന്‍
കൊച്ചി: നടന്‍ ദിലീപിനെ ക്രൈം ബ്രാഞ്ച് ഇന്നും 11 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. നടിയെ ക്വട്ടേഷന്‍ നല്കി മാനഭംഗപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നാളെ കൂടി ദിലീപിനെ ചോദ്യം ചെയ്യാന്‍ കകോടതി അനുമതി നല്കിയിട്ടുണ്ട്.
ദിലീപിനെയും കൂട്ടുപ്രതികളെയും ഇന്ന് കൂടുതല്‍ സമയവും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുകയായിരുന്നു.
പുതിയ കേസിന് ആധാരമായ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെ നാളെ മൊഴിയെചടുക്കാന്‍ വിളിപ്പിക്കുമെന്നു വാര്‍ത്തകള്‍ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് വിളിപ്പിക്കേണ്ടതില്ലെന്നു തീരുമാനിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി മോഹനചന്ദ്രന്‍ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അമ്മ ശോഭനയുടെ രഹസ്യ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. കൂടുതല്‍ ആളുകള്‍ ദിലീപിനെതിരെ തെളിവുകളുമായി വരുമെന്ന് പള്‍സര്‍ സുനി പറഞ്ഞതായി ശോഭന പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
ദിലീപിന്റെ സിനിമാ നിര്‍മ്മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് മാനേജറെയും സംവിധായകന്‍ റാഫിയെയും ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തു.
സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ കൊടുത്ത ഓഡിയോ റെക്കോര്‍ഡില്‍ റാഫിയുടെ ശബ്ദവുമുണ്ട്. ഇതു തിരിച്ചറിയുന്നതിനാണ് റാഫിയെ വിളിച്ചുവരുത്തിയതെന്ന് അന്വേഷണ ഉദ്യേഗസ്ഥര്‍ അറിയിച്ചു.
ബാലചന്ദ്രകുമാര്‍ ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യാനിരുന്ന പിക് പോക്കറ്റ് എന്ന ചിത്രത്തിന്റെ തിരക്കഥ എഡിറ്റ് ചെയ്യാന്‍ ഏല്‍പ്പിച്ചിരുന്നത് റാഫിയെ ആയിരുന്നു.
ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് മാനേജറെയും ദിലീപിനെയും അനുജന്‍ അനൂപിനെയും ഒരുമിച്ചിരുത്തി മൊഴിയെടുത്തു. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സില്‍ നടത്തിയ റെയ്ഡില്‍ കിട്ടിയ തെളിവുകള്‍ ഒത്തു നോക്കുന്നതിനു കൂടിയായിരുന്നു മാനേജറെ വിളിപ്പിച്ചത്.
ഇതേസമയം, ഇന്നു സുപ്രീം കോടതിയില്‍ നിന്നു ദിലീപിന് ആശ്വാസം കിട്ടിയ ദിവസമായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീട്ടണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളിയതാണ് ദിലീപിന് ആശ്വാസമായത്.
ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍ വന്ന പശ്ചാത്തലത്തില്‍ വിചാരണ ആറു മാസം നീട്ടണമെന്നായിരുന്നു സര്‍ക്കാറിന് വേണ്ടി ഹാജരായ ജയദീപ് ഗുപ്ത ആവശ്യപ്പെട്ടത്.
ദിലീപിന്റെ അഭിഭാഷകന്‍ മുകുള്‍ റോത്തഗി ഇതിനെ ശക്തമായി എതിര്‍ത്തു. മാധ്യമവിചാരണയാണ് കേസില്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ആദ്യം ജഡ്ജിയെ മാറ്റാനായിരുന്നു സര്‍ക്കാര്‍ ശ്രമിച്ചത്. അതു നടക്കാതെ വന്നപ്പോള്‍ വിചാരണ നീട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും റോത്തഗി ആരോപിച്ചു.
ജഡ്ജിയെ മാറ്റുന്നത് നടക്കാതെ വന്നതോടെ പ്രോസിക്യൂഷന്‍ രാജിവച്ചു. സര്‍ക്കാര്‍ വികൃതമായ കളി കളിക്കുന്നു.
റോത്തഗിയുടെ വാദങ്ങള്‍ അംഗീകരിച്ച കോടതി, വിചാരണ നീട്ടേണ്ടതുണ്ടെങ്കില്‍ അതു പറയേണ്ടത് വിചാരണക്കോടതിയാണെന്നു ചൂണ്ടിക്കാട്ടി. ഈ ആവശ്യവുമായി വിചാരണ കോടതി വന്നാല്‍ അപ്പോള്‍ ആലോചിക്കാമെന്നും സുപ്രീം കോടതി നിലപാടെടുത്തു. മാനഭംഗക്കേസുകളിലും മറ്റും എത്രയും പെട്ടെന്നു വിചാരണ പൂര്‍ത്തിയാക്കി ഇരയ്ക്കു നീതി ലഭ്യമാക്കണമെന്ന കോടതിയുടെ പ്രഖ്യാപിത നിലപാടും സര്‍ക്കാരിനു തിരിച്ചടിയായി.
വിചാരണ കോടതി ജഡ്ജിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടണമെന്നും ഹര്‍ജി നിലനിര്‍ത്തണമെന്നുമുള്ള ജയദീപ് ഗുപ്തയുടെ ആവശ്യങ്ങളും കോടതി അംഗീകരിച്ചില്ല.
അപേക്ഷ തീര്‍പ്പു കല്‍പ്പിച്ചെല്ലെങ്കില്‍ അത് വിചാരണ കോടതിക്ക് തെറ്റായ സന്ദേശം നല്‍കുമെന്നാണ് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കറും ജസ്റ്റിസ് സി ടി രവികുമാറും അടങ്ങുന്ന ബഞ്ച് ചൂണ്ടിക്കാട്ടി.
ഇതോടെ, കേസില്‍ ഇനി വിചാരണ കോടതിയുടെ നിലപാട് നിര്‍ണായകമാകും. വിചാരണ നീട്ടണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി നേരത്തേ തന്നെ നിരാകരിച്ചിരുന്നു. വിചാരണ കോടതിയില്‍ നിന്നു നീതി കിട്ടുന്നില്ലെന്ന് ആക്രമിക്കപ്പെട്ട നടിയും ആരോപിച്ചിരുന്നു.
COMMENTS