Massive protests erupt in Nagaland over the killing of 13 villagers by soldiers. One soldier was also killed
ന്യൂസ് ഡെസ്‌ക്
കൊഹിമ: നാഗാലാന്‍ഡില്‍ സൈനികരുടെ വെടിയേറ്റ് 13 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാനത്ത് വന്‍ പ്രതിഷേധം ഉയരുന്നു. ഒരു സൈനികനും കൊല്ലപ്പെട്ടിട്ടുണ്ട്.
അസം റൈഫിള്‍സ് സൈനികരാണ് ഭീകരരെന്നു തെറ്റിദ്ധരിച്ചു നാട്ടുകാരെ വെടിവച്ചു കൊന്നത്. തുടര്‍ന്നു സൈനികരെ നാട്ടുകാര്‍ വളഞ്ഞു. ഒടുവില്‍ രക്ഷപ്പെടാനാവാതെ വന്നതോടെ സൈന്യം ഗ്രാമീണര്‍ക്കു നേരേ വീണ്ടും വെടിയുതിര്‍ത്തു.
നിരവധി സൈനിക വാഹനങ്ങള്‍ നാട്ടുകാര്‍ കത്തിച്ചു. നാട്ടുകാര്‍ സംയമനം പാലിക്കണമെന്നും സംഭവിച്ചത് അബദ്ധമാണെന്നും നാഗാലാന്‍ഡ് മുഖ്യമന്ത്രി നീഫു റിയോ പറഞ്ഞു. ഉന്നതതല അന്വേഷണം നടത്തി ഗ്രാമീണര്‍ക്കു നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രദേശത്തെ കല്‍ക്കരി ഖനി തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. കല്‍ക്കരി ഖനിയില്‍ നിന്ന് ഇന്നലെ വൈകുന്നേരം പിക്കപ്പ് ട്രക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സൈന്യം ഇവരെ തടഞ്ഞു വെടിയുതിര്‍ത്തത്.
''കുറ്റവാളികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും നീതി ലഭിച്ചില്ലെങ്കില്‍ കുടുംബങ്ങള്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്നും ദേശീയ, അന്തര്‍ ദേശീയ മനുഷ്യാവകാശ സംഘടനകളെ സമീപിക്കുമെന്നും കൊന്യാക് സമൂഹ നേതാക്കള്‍ പറഞ്ഞു.
കൊല്ലപ്പെട്ടവരുടെ ഗ്രാമത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് കല്‍ക്കരി ഖനി. അവര്‍ എല്ലാ ശനിയാഴ്ചയും വീട്ടില്‍ വരും, ഞായറാഴ്ച കുടുംബാംഗങ്ങള്‍ക്കൊപ്പം ചെലവഴിച്ച് തിങ്കളാഴ്ച തിരികെ പോവുകയാണ് പതിവ്. ഇങ്ങനെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സൈന്യം ആക്രമിച്ചത്.
സംഘര്‍ഷത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുമെന്ന് അമിത് ഷാ പറഞ്ഞു.
മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന മോണ്‍ ജില്ലയില്‍ കലാപ സമാനമായ സ്ഥിതിയാണ്. ഇവിടെ സുരക്ഷാ സേനയെ സജ്ജമാക്കിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
നാഗാ വിഘടനവാദി ഗ്രൂപ്പായ നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഒഫ് നാഗാലാന്‍ഡ് (എന്‍ എസ് സി എന്‍ -കെ) വിഭാഗത്തിന്് ആഴത്തില്‍ വേരോട്ടമുള്ള സ്ഥലമാണ് വെടിവയ്പ്പുണ്ടായ മോണ്‍ ജില്ല. വിഘടനവാദികളുടെ നീക്കത്തെക്കുറിച്ചുള്ള സൂചനയെത്തുടര്‍ന്ന്, ശനിയാഴ്ച ഉച്ചയോടെ അവര്‍ ഓട്ടിംഗ് ഗ്രാമത്തിന് സമീപം നടപടിക്കായി തയ്യാറെടുക്കുകയായിരുന്നു സേന. ഇതിനിടയില്‍ ലഭിച്ച തെറ്റായ മുന്നറിയിപ്പിനെ തുടര്‍ന്ന് വിഘടനവാദികളെന്നു തെറ്റിദ്ധരിച്ചു സൈന്യം ട്രക്കില്‍ വന്ന ഖനി തൊഴിലാളികളെ ആക്രമിക്കുകയായിരുന്നു. തിരു-ഓട്ടിങ്ങ് റോഡിലാണ് വെടിവയ്പ്പുണ്ടായത്.
സൈന്യം വെടിയുതിര്‍ത്തപ്പോള്‍ ആറ് ഗ്രാമീണര്‍ മരിച്ചു, രണ്ട് പേര്‍ പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ മരിച്ചു. തൊട്ടുപിന്നാലെ രോഷാകുലരായ നാട്ടുകാര്‍ സുരക്ഷാ സേനയെ വളഞ്ഞു. 'സ്വയം പ്രതിരോധത്തിനായി' ജനക്കൂട്ടത്തിന് നേരെ സൈന്യം വെടിയുതിര്‍ത്തതിലാണ് അഞ്ച് ഗ്രാമീണര്‍ മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഒരു സൈനികന്‍ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെടുകയും സുരക്ഷാസേനയുടെ മൂന്ന് വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തു.
വെടിയേറ്റു ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സൈന്യം ഖേദം പ്രകടിപ്പിച്ചു. നിര്‍ഭാഗ്യകരമായ ജീവഹാനിയുടെ കാരണം ഉന്നതതലത്തില്‍ അന്വേഷിക്കുകയാണെന്നും നിയമപ്രകാരം ഉചിതമായ നടപടി സ്വീകരിക്കുമെന്നും സൈനിക വക്താവ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
'മോണ്‍, ഓട്ടിംഗില്‍ സാധാരണക്കാരെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ച നിര്‍ഭാഗ്യകരമായ സംഭവം അങ്ങേയറ്റം അപലപനീയമാണ്. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉന്നതതല സംഘത്തെ രൂപീകരിച്ചു. എല്ലാവരോടും സമാധാനത്തിനായി അഭ്യര്‍ത്ഥിക്കുന്നു,'' മുഖ്യമന്ത്രി റിയോ ട്വീറ്റ് ചെയ്തു.
ഡല്‍ഹിയിലുള്ള മുഖ്യമന്ത്രി തിരികെ പോകുകയാണെന്നും മന്ത്രിസഭാ യോഗം ചേരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ മോണ്‍ ജില്ലയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ തടഞ്ഞു.
മോണ്‍ പ്രദേശം നാഗാ ഗ്രൂപ്പായ എന്‍എസ്സിഎന്‍(കെ)യുടെയും ഉള്‍ഫയുടെയും ശക്തികേന്ദ്രമാണ്. നിരവധി നയതന്ത്രജ്ഞര്‍ പങ്കെടുക്കുന്ന 'ഹോണ്‍ബില്‍ ഫെസ്റ്റിവല്‍' സമയത്താണ് സംഭവം.
ഹോണ്‍ബില്‍ ഫെസ്റ്റിവലില്‍ ഇനിയുള്ള പങ്കാളിത്തത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതായി ഗ്രാമവാസികള്‍ ഉള്‍പ്പെടുന്ന കൊന്യാക് സമൂഹം പറഞ്ഞു. മറ്റ് ആറ് ആദിവാസി വിഭാഗങ്ങളും പങ്കെടുക്കില്ലെന്ന് അറിയിച്ചു.
Summary: Massive protests erupt in Nagaland over the killing of 13 villagers by soldiers. One soldier was also killed.
COMMENTS