The drone strike by Pakistani terrorists on the Jammu Air Force base is posing a new challenge to India's security system
അഭിനന്ദ്
ന്യൂഡല്‍ഹി: ജമ്മു വ്യോമസേനാ താവളത്തില്‍ പാകിസ്ഥാനി ഭീകരര്‍ ഡ്രോണ്‍ ഉപയോഗിച്ചു നടത്തിയ ആക്രമണം ഇന്ത്യയുടെ സുരക്ഷാ സംവിധാനങ്ങള്‍ക്കു പുതിയ വെല്ലുവിളിയായി മാറുകയാണ്. ഭീകരര്‍ക്കാകട്ടെ, ആള്‍നാശമില്ലാതെ, കുറഞ്ഞ ചെലവില്‍ ആക്രമണം നടത്താന്‍ വഴി തുറന്നിരിക്കുകയുമാണ്.
ഭീകരര്‍ ലക്ഷ്യമിട്ടത് താവളത്തിലെ ഹെലിപാഡും അവിടെയുണ്ടായിരുന്ന ഹെലികോപ്ടറുകളുമാണെന്നാണ് കരുതുന്നത്. എന്നാല്‍, ഡ്രോണ്‍ കൃത്യമായി ലക്ഷ്യത്തിലെത്തിക്കാന്‍ ഭീകരര്‍ക്കും അവരെ സഹായിക്കുന്ന പാകിസ്ഥാനും കഴിയാതെ പോയതാണ് ഇന്ത്യയ്ക്കു രക്ഷയായത്.
കുറച്ചുകാലമായി ഇന്ത്യന്‍ മണ്ണില്‍ ആയുധങ്ങളും മയക്കുമരുന്നും എത്തിക്കാനായി പാകിസ്ഥാന്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇത് ഇന്ത്യ മനസ്സിലാക്കുകയും പ്രതിരോധമുയര്‍ത്തുകയും ചെയ്തിട്ടുമുണ്ട്. എങ്കിലും ശബ്ദമില്ലാതെ വളരെ താണു പറക്കുന്ന ഡ്രോണുകള്‍ റഡാറുകള്‍ക്കു കണ്ടെത്താന്‍ കഴിയാത്തത് കടുത്ത സുരക്ഷാ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
റഡാര്‍ ഉപയോഗിച്ച് ഡ്രോണ്‍ കണ്ടെത്തിയാലും തിരിച്ചടിക്കുന്നത് അത്ര എളുപ്പവുമല്ല. അവയുടെ വലുപ്പക്കുറവും താണു പറക്കാനുള്ള കഴിവും സ്‌ഫോടക വസ്തുക്കള്‍ പേറുന്നുണ്ടെങ്കില്‍ അതു ജനവാസ മേഖലയില്‍ വീഴുമെന്ന ആശങ്കയുമെല്ലാം പ്രതിബന്ധങ്ങളാണ്. വിപുലമായ ഒപ്റ്റിക്കല്‍ സെന്‍സര്‍ സംവിധാനം ഒരുക്കുന്നതും ചെലവേറിയ കാര്യമാണ്.
ഡ്രോണുകള്‍ കണ്ടെത്തുന്നത് സങ്കീര്‍ണ്ണമായ കാര്യമാണ്. സൂക്ഷമമായ നിരീക്ഷണം, റഡാര്‍ സംവിധാനം ഉപയോഗിക്കുക, ഒപ്റ്റിക്കല്‍ സെന്‍സറുകള്‍ ഉപയോഗിക്കുക എന്നിവയാണ് ഡ്രോണുകള്‍ കണ്ടെത്താനുള്ള വഴി.
മുന്‍കൂട്ടി പ്രോഗ്രാം ചെയ്തതോ സാറ്റലൈറ്റ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതോ ആയ ഡ്രോണുകള്‍ കണ്ടെത്താന്‍ ആര്‍എഫ്-മോണിറ്ററിംഗ് സംവിധാനത്തിനു കഴിയില്ല. അതുകൊണ്ടു തന്നെ ഇവയെ നിരീക്ഷിച്ചെടുക്കുക എളുപ്പമല്ല.
3,200 കിലോമീറ്റര്‍ വരുന്ന പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഒപ്റ്റിക്കല്‍ സെന്‍സര്‍ സംവിധാനം ഒരുക്കുക എളുപ്പവുമല്ല. നിയന്ത്രണ രേഖയിലുടനീളം ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കടത്താന്‍ ലഷ്‌കര്‍-ഇ-തയ്ബ ചെറിയ ഡ്രോണുകള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും, ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ഭീകരാക്രമണം നടത്തുന്നത് ആദ്യമാണ്.
കഴിഞ്ഞ വര്‍ഷം, ഇറാന്റെ പിന്തുണയുള്ള കലാപകാരികള്‍ സൗദി അറേബ്യയിലെ എണ്ണ ഉത്പാദന കേന്ദ്രങ്ങള്‍ക്കു നേരെയും സമാനമായ ആക്രമണം നടത്തിയിരുന്നു. അമേരിക്കന്‍ സഹായത്തോടെ ഏറ്റവും നൂതനമായ ചില വ്യോമ പ്രതിരോധ സാങ്കേതികവിദ്യ ഒരുക്കിയിട്ടുള്ള സൗദിയും ഈ നീക്കത്തില്‍ പകച്ചുപോയിരുന്നു.
2003 മുതല്‍ പാകിസ്ഥാന്‍ ഡ്രോണുകള്‍ ഇന്ത്യയ്‌ക്കെതിരേ ഉപയോഗിക്കാന്‍ ശ്രമം തുടങ്ങിയിരുന്നു. ലാഹോറില്‍ ജനിച്ച് അമേരിക്കയിലെ മേരിലാന്‍ഡില്‍ താമസിക്കുന്ന അലി ആസാദ് ചണ്ടിയാണ് അന്ന് ഇക്കാര്യത്തില്‍ പാകിസ്ഥാനെ സഹായിച്ചിരുന്നതെന്നു ഫെഡറല്‍ ബ്യൂറോ ഒഫ് ഇന്‍വെസ്റ്റിഗേഷന്‍ കണ്ടെത്തിയിരുന്നു. ഡ്രോണുകള്‍, രാത്രി ദര്‍ശന ഉപകരണങ്ങള്‍, വയര്‍ലെസ് വീഡിയോ കാമറകള്‍ എന്നിവ വാങ്ങാന്‍ ലഷ്‌കര്‍-ഇ-തയ്ബയെയും ഇയാള്‍ സഹായിച്ചിരുന്നു.
2015 മുതല്‍ ഇന്ത്യ ഡ്രോണ്‍ നിരീക്ഷണ സംവിധാനങ്ങള്‍ വിന്യസിച്ചിട്ടുണ്ട്. റേഡിയോ-ഫ്രീക്വന്‍സി ജാമറുകളും ഡ്രോണുകളും അവയുടെ ഹാന്‍ഡ്ലറുകളും തമ്മിലുള്ള ആശയവിനിമയം വേര്‍പെടുത്തുന്നതിനുമെല്ലാം ഇതിനു കഴിയും. സ്പൂഫ്ഡ് ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം സിഗ്‌നലുകളിലൂടെ ഡ്രോണുകളെ വഴിതെറ്റിക്കാനും ഈ സംവിധാനത്തിനു കഴിയും. പക്ഷേ, ഇത്രയും നീണ്ട അതിര്‍ത്തിയില്‍ എത്ര ഇടത്ത് ഇത്തരം സംവിധാനം ഒരുക്കുമെന്നതാണ് ഉത്തരമില്ലാത്ത ചോദ്യം. സേനാ താവളങ്ങള്‍ മുതല്‍ നൂറു കണക്കിന് സുരക്ഷാ കേന്ദ്രങ്ങള്‍ ജമ്മു കശ്മീരില്‍ മാത്രമുണ്ടെന്നതും ആശങ്കപ്പെടുത്തുന്ന കാര്യമാണ്.
സൈനിക റഡാറുകളാകട്ടെ വലുതും പരമ്പരാഗതവുമായ വിമാനങ്ങളും മിസൈലുകളും കണ്ടെത്താന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. അവ രൂപകല്പന ചെയ്യുമ്പോള്‍ ഡ്രോണ്‍ ഒരു ഭീഷണിയായിരുന്നില്ല.
2015 ല്‍ ഇസ്ലാമിക് സ്റ്റേറ്റ് ഉയര്‍ത്തിയ സമാനമായ ഭീഷണി അമേരിക്ക നേരിട്ടത് ഭീകരര്‍ ഇത്തരം സംവിധാനങ്ങള്‍ ഒരുക്കുന്ന കേന്ദ്രങ്ങളും വിദഗ്ദ്ധരെയും ഉന്മൂലനം ചെയ്തുകൊണ്ടാണ്. അങ്ങനെയാണ് ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണങ്ങള്‍ അവസാനിപ്പിച്ചത്. സാങ്കേതികവിദ്യയല്ല, അവ വിക്ഷേപിക്കാനുള്ള സംവിധാനം തന്നെ തകര്‍ക്കുകയായിരുന്നു അമേരിക്ക കണ്ട വഴി. ഇന്ത്യയ്ക്ക് അത്തരം ഒരു മാര്‍ഗത്തിലേക്കു തിരിയുക എളുപ്പവുമല്ല.
മാസങ്ങള്‍ നീണ്ട രഹസ്യ ചര്‍ച്ചകള്‍ക്കുശേഷമാണ് അതിര്‍ത്തിയില്‍ വെടിനിറുത്തലിന് ഇന്ത്യയും പാകിസ്ഥാനും ഏതാണ് തയ്യാറായിരിക്കുന്നത്. അതിര്‍ത്തികടന്ന് വീണ്ടുമൊരു ആക്രമണത്തിന് ഇന്ത്യ മുതിര്‍ന്നാല്‍ വീണ്ടും സമാധാന ഭംഗമുണ്ടാവും. ചൈന അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേനയ്ക്കു ശ്രദ്ധിക്കേണ്ടതുള്ളതിനാല്‍ പാക് അതിര്‍ത്തിയില്‍ കൂടി സംഘര്‍ഷമുണ്ടാകുന്നത് സേനയ്ക്ക് ജോലിഭാരവും സമ്മര്‍ദ്ദവും ഇരട്ടിപ്പിക്കും.ജമ്മു കശ്മീരില്‍ ജനാധിപത്യ പ്രക്രിയ പുനരാരംഭിക്കാന്‍ ഇന്ത്യ നീക്കമാരംഭിച്ചിരിക്കെ അതിനെ അട്ടിമറിക്കാന്‍ കൂടിയാണ് പാകിസ്ഥാന്‍ പുതിയ നീക്കങ്ങള്‍ നടത്തുന്നതെന്നും നിരീക്ഷകര്‍ വിലിയിരുത്തുന്നു.
Summary: The drone strike by Pakistani terrorists on the Jammu Air Force base is posing a new challenge to India's security system. Terrorists, on the other hand, have the opportunity to carry out unprovoked, low-cost attacks.
COMMENTS