The CPM is pushing for the removal of MC Josephine, the chairperson of the Women's Commission, who spoke harshly to a young woman
ശ്രീമതി ടീച്ചര്‍, ഐഷാ പോറ്റി തുടങ്ങിയവരുടെ പേരുകള്‍ പുതിയ അദ്ധ്യക്ഷയുടെ സ്ഥാനത്തേയ്ക്കു പാര്‍ട്ടി വേദികളില്‍ ചര്‍ച്ചയാവുന്നു
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം: ഭര്‍തൃവീട്ടിലെ പീഡനത്തെക്കുറിച്ചു ചാനല്‍ പരിപാടിക്കിടെ പരാതിപ്പെടാന്‍ വിളിച്ച യുവതിയോട് പരുഷമായി സംസാരിക്കുകയും ഒടുവില്‍ എന്നാല്‍ എല്ലാം അനുഭവിച്ചോ എന്നു വിളിച്ചുപറയുകയും ചെയ്ത വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈനെ തത് സ്ഥാനത്തു നിന്ന് മാറ്റണമെന്ന ആവശ്യം സിപിഎമ്മില്‍ ശക്തമാകുന്നു.
മനോരമ ചാനലിലെ ഫോണ്‍ ഇന്‍ പരിപാടിയാണ് വിവാദമായത്. ജോസഫൈന്‍ നടത്തിയ പരാമര്‍ശത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രൂക്ഷ വിമര്‍ശമാണ് അദ്ധ്യക്ഷയ്‌ക്കെതിരേ ഉയരുന്നത്. സിപിഎം അനുകൂലികളായ നേതാക്കള്‍ പോലും ജോസഫൈനെരിതേ രംഗത്തു വന്നിട്ടുണ്ട്. ഇതോടെയാണ്, പാര്‍ട്ടിയിലും ജോസഫൈനെതിരേ പടയൊരുക്കം ശക്തമായിരിക്കുന്നത്.
നേരത്തേയും ഇത്തരത്തില്‍ പരുഷമായി സംസാരിച്ച് ജോസഫൈന്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. 86 കാരിയായ വയോധികയോടു നേരിട്ട് ഹാജരായി പരാതിപ്പെടാന്‍ നേരത്തേ ഉത്തരവിന്റെ രൂപത്തില്‍ പറഞ്ഞും ജോസഫൈന്‍ വിവാദത്തില്‍ പെട്ടിരുന്നു.
ജോസഫൈന് ഇതുവരെ കിട്ടിയത് അരക്കോടിയിലേറെ രൂപ
ഇതിനിടെ, ജോസഫൈന്‍ ഇത്രയും കാലത്തിനിടെ അരക്കോടി രൂപയിലേറെ വിവിധ വകുപ്പുകളില്‍ സര്‍ക്കാരില്‍ നിന്നു പറ്റിയതായും വ്യക്തമായിട്ടുണ്ട്.
2017 മാര്‍ച്ചില്‍ ചുമതലയേറ്റതു മുതല്‍ 2021 ഫെബ്രവരി എട്ടുവരെ 53 ലക്ഷം രൂപ അവര്‍ പൊതു ഖജനാവില്‍ നിന്നു വിവിധ ഇനങ്ങളില്‍ കൈപ്പറ്റിയതായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നു.
രാഹുല്‍ നിരത്തുന്ന കണക്കുകള്‍ ഇപ്രകാരം
ഓണറേറിയം: 34.40 ലക്ഷം
ടിഎ: 13,54,577
ടെലിഫോണ്‍ ബില്‍: 68,179
എക്‌സ്പര്‍ട്ട് ഫീ: 2.19 ലക്ഷം
മെഡിക്കല്‍ റീഇംബേഴ്‌സ്‌മെന്റ്: 2,64,523
ആകെ: 53,46, 279 രൂപ
പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സ്ത്രീക്കു നീതി നിഷേധിക്കപ്പെട്ട സംഭവം വന്നപ്പോള്‍, പാര്‍ട്ടിക്ക് സ്വന്തമായി കോടതിയും പൊലീസ് സ്റ്റേഷനുമുണ്ടെന്ന് പറഞ്ഞും ജോസഫൈന്‍ വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു. അന്നെല്ലാം സര്‍ക്കാര്‍ പിന്തുണയ്ക്കുന്നുണ്ടായിരുന്നു. ഇക്കുറി പക്ഷേ, അതിരൂക്ഷമായ വിമര്‍ശമാണ് എല്ലാ രംഗത്തുനിന്നും ഉയര്‍ന്നിരിക്കുന്നത്.
മുന്‍ മന്ത്രിയും മുന്‍ എംപിയുമായ ശ്രീമതി ടീച്ചര്‍, കൊട്ടാരക്കര എംഎല്‍എ ആയിരുന്ന ഐഷാ പോറ്റി തുടങ്ങിയവരുടെ പേരുകള്‍ പാര്‍ട്ടി തലങ്ങളില്‍ പുതിയ അദ്ധ്യക്ഷയുടെ സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു വരാന്‍ തുടങ്ങിയിട്ടുണ്ട്. ജോസഫൈനെ ശ്രീമതി ടീച്ചര്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. അദ്ധ്യക്ഷയുടെ പെരുമാറ്റത്തില്‍ മുഖ്യമന്ത്രിക്കും അതൃപ്തിയുള്ളതായാണ് പുറത്തുവരുന്ന വിവരം.
കാര്യങ്ങള്‍ പന്തിയല്ലെന്നു കണ്ട് ജോസഫൈന്‍ വിശദീകരണക്കുറിപ്പുമായി രംഗത്തുവരികയും ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയോട് താന്‍ ആത്മരോഷത്തോടെ സംസാരിച്ചത് അമ്മയുടെ സ്വാതന്ത്ര്യത്തോടെയാണെന്നാണ് ജോസഫൈന്റെ വിശദീകരണം. പിന്നീട് ചിന്തിച്ചപ്പോള്‍ അങ്ങനെ പറയേണ്ടിയിരുന്നില്ലെന്ന് ബോധ്യപ്പെട്ടുവെന്നും അവര്‍ പറയുന്നു.
എന്റെ വാക്കുകള്‍ മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു. പെണ്‍കുട്ടി പൊലീസിനു പരാതി കൊടുത്തിട്ടില്ലെന്ന് സംസാരത്തിനിടെ മനസ്സിലായി. എന്താണ് പരാതി കൊടുക്കാത്തത് എന്ന് ഒരമ്മയുടെ സ്വാതന്ത്ര്യത്തോടെ ചോദിച്ചു. പരാതിപ്പെടാന്‍ പെണ്‍കുട്ടികള്‍ സധൈര്യം മുന്നോട്ടുവരാത്തതിലുള്ള ആത്മരോഷത്താലാണ് അങ്ങനെ പറഞ്ഞത്.
സ്ത്രീധന വിഷയത്തില്‍ പ്രതികരണം ആവശ്യപ്പെട്ടാണ് ചാനലുകാര്‍ ബന്ധപ്പെട്ടത്. കടുത്ത ശാരീരിക ബുദ്ധിമുട്ടുണ്ടായിരുന്നതിനാലും തിരക്കുള്ള ദിവസമായതിനാലും വരുന്നില്ലെന്ന് പറഞ്ഞിരുന്നു. പക്ഷേ, സ്ത്രീധന വിഷയമാണെന്നും കമ്മിഷന്‍ അധ്യക്ഷയുടെ പ്രതികരണം അനിവാര്യമാണെന്നും പറഞ്ഞതോടെയാണ് പോയത്. അവിടെ എത്തിയപ്പോഴാണ് ടെലിഫോണില്‍ പരാതി കേള്‍ക്കുന്ന തരത്തിലാണ് ക്രമീകരണമെന്ന് മനസ്സിലായതെന്നും ജോസഫൈന്‍ പറയുന്നു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമാണ് ജോസഫൈന്.
Summary: The CPM is pushing for the removal of MC Josephine, the chairperson of the Women's Commission, who spoke harshly to a young woman who was called to complain about domestic violence during a channel program.
The controversy was sparked by a phone-in program on the Manorama channel. Footage of Josephine's remarks has been widely circulated on social media. Criticism is mounting against her. Even pro-CPM leaders have come out against Josephine.
COMMENTS