ന്യൂഡല്‍ഹി: സര്‍ക്കാരിനെ വിമര്‍ശിച്ച് ലേഖനമെഴുതിനു പിന്നാലെ മുതിര്‍ന്ന വൈറോളജിസ്റ്റ് ഡോ. ഷാഹിദ് ജമീല്‍ കോവിഡ് പാനലില്‍ നിന്നു രാജിവച്ചു. ഇന...
ന്യൂഡല്‍ഹി: സര്‍ക്കാരിനെ വിമര്‍ശിച്ച് ലേഖനമെഴുതിനു പിന്നാലെ മുതിര്‍ന്ന വൈറോളജിസ്റ്റ് ഡോ. ഷാഹിദ് ജമീല്‍ കോവിഡ് പാനലില്‍ നിന്നു രാജിവച്ചു.
ഇന്ത്യയില്‍ കൊറോണ വൈറസിന്റെ വകഭേദങ്ങള്‍ കണ്ടെത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ശാസ്ത്ര ഉപദേഷ്ടാക്കളുടെ സമിതിയില്‍ നിന്നാണ് ഡോ. ഷാഹിദ് ജമീല്‍ രാജിവച്ചത്.
രാജിവാര്‍ത്ത ശരിയാണെന്നും കൂടുതല്‍ ഒന്നും പറയാനില്ലെന്നും ജമീല്‍ മാധ്യമപ്രവര്‍ത്തകരോടു പ്രതികരിച്ചു. കുറഞ്ഞ കോവിഡ് പരിശോധനയും കടുത്ത വാക്‌സിന്‍ ക്ഷാമവും രാജ്യത്ത് സ്ഥിതിഗതികള്‍ മോശമാക്കുകയാണെന്ന് 13 ന് ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ കോവിഡ് വ്യാപനം സംബന്ധിച്ച രേഖകള്‍ ജമീലും സംഘവും ആവശ്യപ്പെട്ടിട്ടും കേന്ദ്ര സര്‍ക്കാര്‍ കൈമാറിയിരുന്നില്ല. ശാസ്ത്രജ്ഞര്‍ തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള നയരൂപീകരണത്തില്‍ കടുത്ത പ്രതിസന്ധി നേരിടുന്നുവെന്നാണ് അദ്ദേഹം ന്യൂയോര്‍ക് ടൈസില്‍ എഴുതിയത്.
ഈ വൈറസിനെ കൂടുതല്‍ പഠിക്കാനും പ്രവചിക്കാനും തടയാനും സഹായിക്കുന്ന ഡാറ്റ വേണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ 30 ന് 800 ഓളം ഇന്ത്യന്‍ ശാസ്ത്രജ്ഞരാണ് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥനന നടത്തിയത്. ഇതിനോടു പ്രതികരിക്കാന്‍ പോലും കേന്ദ്രം തയ്യാറായിരുന്നില്ല.
ഇന്ത്യയിലെ പകര്‍ച്ചവ്യാധി നിയന്ത്രണാതീതമായതിനാല്‍ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള അടിയന്തര ആവശ്യമാണെന്ന നിലപാടിലായിരുന്നു ഷാഹിദ് ജമീല്‍.
ഡിസംബറിലാണ് ഷാഹിദ് ജമീല്‍ ഉള്‍പ്പെടെയുള്ളവരെ ചേര്‍ത്തുകൊണ്ട് പ്രതിരോധ പഠന സമിതി (ഇന്‍സാകോഗ്) രൂപീകരിച്ചത്. തുടക്കത്തില്‍ ഫണ്ടും സംവിധാനങ്ങളുമൊന്നുമില്ലാതെ സമിതി ബുദ്ധിമുട്ടിയിരുന്നു. എങ്കിലും മാര്‍ച്ച് മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കോവിഡ് വേരിയന്റുകളെ കണ്ടെത്തുന്നതിലും വിദേശത്തുനിന്ന് എത്തുന്നവരിലെ രോഗബാധ തിരിച്ചറിയുന്നതിനും ഇവര്‍ക്കു കഴിഞ്ഞിരുന്നു.
ഇപ്പോള്‍ രണ്ടാം തരംഗം സൃഷ്ടിക്കുന്ന വിനാശകാരിയായ 'ഇന്ത്യന്‍ വേരിയന്റ്' (ബി.1.617) കണ്ടെത്തുകയതും ഡോ. ഷാഹിദ് ജമീല്‍ ഉള്‍പ്പെട്ട സംഘമായിരുന്നു.
COMMENTS