പാട്ടിന്റെ ജാലകപ്പക്ഷി

പാട്ടെഴുത്ത് എന്ന പുതിയൊരു സര്‍ഗാത്മക ലോകം മലയാളിക്കു മുന്നില്‍ തുറന്നിട്ട ഉറ്റ ചങ്ങാതി രവി മേനോനെക്കുറിച്ച് പ്രമുഖ പത്രപ്രവര്‍ത്തകന്‍ എസ് ജ...


പാട്ടെഴുത്ത് എന്ന പുതിയൊരു സര്‍ഗാത്മക ലോകം മലയാളിക്കു മുന്നില്‍ തുറന്നിട്ട ഉറ്റ ചങ്ങാതി രവി മേനോനെക്കുറിച്ച് പ്രമുഖ പത്രപ്രവര്‍ത്തകന്‍
എസ് ജഗദീഷ് ബാബു എഴുതുന്നു

തോളറ്റം വെട്ടിനിര്‍ത്തിയ നരവീണ മുടിയിലൂടെ പതുക്കെ വിരലോടിച്ച് തലയുയര്‍ത്തി എന്നെ നോക്കിയ അമ്മ. പിന്നെ വരണ്ട ചുണ്ടുകളാല്‍ വാത്സല്യപൂര്‍വ്വം മന്ത്രിച്ചു. 'എന്റെ കുട്ടി വല്ലാണ്ടെ മെലിഞ്ഞിരിക്കുണൂലോ. എന്താ കഞ്ഞിയും ചോറും ഒന്നും കഴിക്കണില്യേ നീയ്യ്'. ഒന്നും മിണ്ടാതെ, വെറുതെ അമ്മയെ നോക്കി കട്ടിലില്‍ ഇരുന്നു. 


ഞരമ്പുകള്‍ എഴുന്നുനില്‍ക്കുന്ന അമ്മയുടെ ശോഷിച്ച കൈകള്‍ എന്റെ കവിളുകള്‍ക്കായി പരതുന്നത് അറിയുന്നുണ്ടായിരുന്നു ഞാന്‍. ഒട്ടിയ കവിളുകളില്‍ കണ്ണീരിന്റെ നനവ്. അത് സന്തോഷത്തിന്റേതായിരുന്നോ. 'നീയ്യ് നെന്റെ അനുജനേം അനുജത്തിയേം പോയ് കണ്ട് വാ. വടക്കേ അറയില്‍ പാലും കുടിച്ച് കിടക്കണ്ണ്ടാവും. പാവം രഞ്ജിനിക്കുട്ടി. ഇന്നലെ രാത്രി മുഴുവന്‍ കരച്ചിലായിരുന്നു. തുള്ളിപോള കണ്ണടച്ചിട്ടില്യ'. ഒരു നിമിഷം നിര്‍ത്തി ശ്വാസമെടുത്ത ശേഷം അമ്മ കൂട്ടിച്ചേര്‍ക്കുന്നു. 

'റെജി രാവിലെ സ്‌കൂളില്‍ പോയി. കാലിലെ കുരുവും കൊണ്ടാ പോയിരിക്ക്ണേ. പാവത്തിന് വേദനിക്കാഞ്ഞാല്‍ മതി'..... ചിരിക്കണോ, കരയണോ എന്നറിയില്ലായിരുന്നു എനിക്ക്. കുറച്ചുകാലമായി ഇങ്ങനെയാണ് അമ്മ. കൗമാര - യൗവ്വന കാലഘട്ടത്തിനപ്പുറത്ത് വളരാന്‍ മടിക്കുന്നു ആ മനസ്. ഞങ്ങള്‍ മൂന്നുപേരും കുട്ടികളാണ് ഇപ്പോഴും അമ്മയ്ക്ക്. പറക്കമുറ്റാത്ത കിടാങ്ങള്‍. 

ലോസാഞ്ചലസില്‍ ഭര്‍ത്താവിനും മകനുമൊപ്പം താമസിക്കുന്ന ഇളയവളായ രഞ്ജിനി അമ്മിഞ്ഞപ്രായം വിട്ടിട്ടില്ലാത്ത പിഞ്ചുകുഞ്ഞ്. വാണിയമ്പാറയില്‍ എസ്റ്റേറ്റ് മാനേജരായ രാജേന്ദ്രന്‍ എന്ന റെജി വികൃതിക്കാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയും. പാട്ടും എഴുത്തും ഭാര്യയും മക്കളുമായി കഴിയുന്ന ഞാന്‍ വെറും കോളേജ് കുമാരന്‍ - അമ്മയെക്കുറിച്ച് പ്രശസ്ത പാട്ടെഴുത്തുകാരനായ രവി മേനോന്റെ ഈ വരികള്‍ കണ്ണ് നനയാതെ വായിക്കാനാവുമോ? 

അമ്മമാരെക്കുറിച്ച് കണ്ണീരോടെ ഓര്‍ക്കുന്നവരാണ് എല്ലാ മക്കളും. പക്ഷേ, വാക്കുകളിലൂടെ ആ അമ്മയെ നമ്മള്‍ ഓരോരുത്തരിലേക്കും സന്നിവേശിപ്പിക്കാന്‍ ഒരു എഴുത്തുകാരന് മാത്രമേ കഴിയൂ. അതാണ് രവിയെ വ്യത്യസ്തനാക്കുന്നത്. 

പൂര്‍ണ്ണേന്ദുമുഖി എന്ന പുസ്തകത്തില്‍ രവി അമ്മയെക്കുറിച്ച് എഴുതിയിരിക്കുന്ന ഓരോ വാക്കും വരിയും വായിക്കുമ്പോള്‍ രവിയുടെ വളര്‍ച്ചയില്‍ അമ്മ ചെലുത്തിയ സ്വാധീനം എത്രയെന്ന് അറിയാനാകും. വയനാട്ടിലെ ഏകാന്തതയില്‍ എസ്റ്റേറ്റ് ജീവിതകാലത്ത് അമ്മ നാരായണിക്ക് പാട്ടുകളായിരുന്നു കൂട്ടുകാര്‍. യേശുദാസും ജയചന്ദ്രനും സുശീലയും ജാനകിയും ആ വീട്ടില്‍ നിറഞ്ഞുനിന്നിരുന്നു. ആ പാട്ടുകള്‍ കേട്ട് ഉണരുകയും ഉറങ്ങുകയും ചെയ്തിരുന്ന രവി ഒരു പാട്ടെഴുത്തുകാരനായതില്‍ അത്ഭുതപ്പെടാനില്ല.

മുലപ്പാലിനോടൊപ്പം രവിക്ക് മാത്രമല്ല റെജിക്കും രഞ്ജിനിക്കും ആ അമ്മ ചാലിച്ചുനല്‍കിയത് സംഗീതമായിരുന്നു. റെജിയുടെ പാട്ടുകളും ഞാന്‍ കേട്ടിട്ടുണ്ട്. 35 വര്‍ഷം മുന്‍പ് രവിയെ ഭീഷണിപ്പെടുത്തി പാട്ട് പാടിച്ചത് എന്റെ ഓര്‍മ്മയിലുണ്ട്. രഞ്ജിനിയെ കണ്ടിട്ടില്ലെങ്കിലും രഞ്ജിനിയും നന്നായി പാടുമെന്ന് രവി പറഞ്ഞിട്ടുണ്ട്. പാട്ടുകാരായ മൂന്ന് മക്കള്‍. പാട്ടെഴുത്തുകാരനായ രവിയും അസലായി പാടും. 

കളിയെഴുത്തുകാരനായി തുടങ്ങിയ രവി മേനോന്‍ പാട്ടെഴുത്തിന്റെ 30 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. ഈ കാലയളവില്‍ മാതൃഭൂമി വാരികയിലൂടെ പ്രസിദ്ധീകരിച്ച പാട്ടെഴുത്തിലൂടെ ഒരു പുതിയ ലോകം തന്നെ സംഗീതപ്രേമികളുടെ മുന്നില്‍ തുറന്നിടാന്‍ രവിക്ക് കഴിഞ്ഞു. കളിയെഴുത്തുകാരന്‍, പാട്ടെഴുത്തുകാരന്‍ എന്ന വിശേഷണങ്ങളില്‍ തളച്ചിടാവുന്ന ഒരു വ്യക്തിത്വമല്ല രവിയുടേത്. 

സ്നേഹരാഹിത്യത്തിന്റെ, നന്ദികേടിന്റെ മാത്രം ലോകമായി എല്ലാവരും കരുതുന്ന മാധ്യമ ലോകത്തെ അപൂര്‍വ്വ ജീവികളില്‍ ഒരാളാണ് ഈ പത്രപ്രവര്‍ത്തകന്‍. കേരള കൗമുദി, ഇന്ത്യന്‍ എക്സ്പ്രസ്, വര്‍ത്തമാനം, മാതൃഭൂമി തുടങ്ങി കേരളത്തിലെ പല മാധ്യമങ്ങളിലും പ്രധാന സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള രവി മേനോന്റെ പത്രപ്രവര്‍ത്തന ജീവിതത്തിന്റെ ആദ്യ ദിവസം മുതല്‍ രവിയുടെ സുഹൃത്താവാനുള്ള ഭാഗ്യമാണ് എനിക്കുണ്ടായത്. കോഴിക്കോട് ജേര്‍ണലിസം ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് ഒന്നാം റാങ്കില്‍ പാസായ, കുട്ടിക്കളി മാറാത്ത രവിക്ക് ക്ഷണിച്ചുവരുത്തിയാണ് കേരള കൗമുദി ജോലി കൊടുത്തത്. 

എണ്‍പതുകളുടെ തുടക്കത്തില്‍ കേരള കൗമുദിയുടെ മലബാര്‍ എഡിറ്ററായിരുന്ന പ്രശസ്ത പത്രപ്രവര്‍ത്തകന്‍ പി.ജെ മാത്യുവാണ് രവിയെ ക്ഷണിച്ചുവരുത്തിയത്. അന്ന് ഡസ്‌ക്കില്‍ സീനിയര്‍മാരായി ഉണ്ടായിരുന്ന ഞാന്‍ അടക്കമുള്ളവര്‍ തെല്ല് അസൂയയോടെയാണ് രവിയെ സ്വാഗതം ചെയ്തത്. എടരിക്കോട്ടെ വീട്ടില്‍ നിന്ന് ദിവസവും രാവിലെ തോളില്‍ ഒരു ചെറിയ ബാഗുമായി തൊണ്ടയാട് ഓഫീസിലെത്തി വൈകിട്ട് ബസ് പിടിച്ച് മടങ്ങിപ്പോയിരുന്ന രവി. താമസിക്കാന്‍ ഇടം കിട്ടാതെ രണ്ടാഴ്ചയോളം രവി കഷ്ടപ്പെടുന്നത് ഞാനും കണ്ടുരസിച്ചു. വൈകാതെ ഒരുദിവസം ഞാന്‍ രവിയെ എന്റെ മുറിയിലേക്ക് ക്ഷണിച്ചു. അതായിരുന്നു തുടക്കം. വെള്ളിമാടുകുന്നിലെ എന്‍ജിഒ ഹോസ്റ്റലില്‍ രാമേട്ടന്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന എ.കെ രാമചന്ദ്രന്റെ (പിന്നീട് പിഎസ്സി മെമ്പര്‍) പേരിലുള്ള മുറിയില്‍ അനധികൃതമായി താമസിക്കുകയായിരുന്നു ഞാന്‍. 

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ച മുറിയില്‍ മാധ്യമ പ്രവര്‍ത്തകന്റെ കയ്യേറ്റം. അവിടേക്കാണ് രവിയെ ഒപ്പം കൂട്ടിയത്. ചെറിയൊരു മുറി. ഒരു കട്ടില്‍. ഒരു കസേരയും മേശയും. അതിഥിയായി എത്തിയ രവി ജൂനിയറാണെങ്കിലും കട്ടില്‍ ഞാന്‍ രവിക്ക് നല്‍കി. ഒന്നര വര്‍ഷത്തോളം ആ മുറിയിലായിരുന്നു രവിയുടെ പാട്ടുകേള്‍ക്കലും കളിയെഴുത്തും തമാശകളും.

ഗൗരവക്കാരനായ ഞാന്‍ പലപ്പോഴും ദേഷ്യപ്പെടുകയും പിണങ്ങുകയും ചെയ്തു. അപ്പോഴെല്ലാം തമാശകള്‍ കൊണ്ട് എന്നെ ചിരിപ്പിക്കാന്‍ കഴിഞ്ഞിരുന്ന രവി അന്നും ഇന്നും എന്റെ മനസില്‍ സ്നേഹസമ്പന്നനായ സുഹൃത്താണ്. 

പരാതികളില്ലാത്ത, പരിഭവങ്ങളില്ലാത്ത, ആരോടും അസൂയയില്ലാത്ത, എല്ലാവരെയും സ്നേഹിക്കുന്ന സുഹൃത്ത്. നര്‍മ്മമാണ് പാട്ടുപോലെ രവിയുടെ മുഖമുദ്ര. ഓഫീസിലുണ്ടായിരുന്ന എഴുപതുകാരനായിരുന്ന സീനിയര്‍ എഡിറ്റര്‍ കെ. കോയയെയും മലബാര്‍ ചീഫായിരുന്ന പി.ഡി ദാമോദരനെയും എഡിറ്ററായിരുന്ന പി.ജെ മാത്യുവിനെയും മക്കാറാക്കാന്‍ രവിക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. 

സീനിയര്‍ എഡിറ്റര്‍മാരായിരുന്ന എം.എ റഹ്മാന്‍, എഴുത്തുകാരനായ യു.കെ കുമാരന്‍, ടി.വി വേലായുധന്‍ തുടങ്ങിയവരോടെല്ലാം രവി ഇടപെട്ടിരുന്നത് കുട്ടിക്കളിയിലൂടെയായിരുന്നു. ഗൗരവക്കാരായ എഡിറ്റര്‍മാരെയെല്ലാം തമാശ പറഞ്ഞ് പൊട്ടിച്ചിരിപ്പിക്കാനും രവിക്ക് അനായാസം കഴിഞ്ഞിരുന്നു. പത്രമാഫീസിലെ വരിഞ്ഞുമുറുകിയ അന്തരീക്ഷത്തില്‍ രവി ഉയര്‍ത്തിയിരുന്ന പൊട്ടിച്ചിരികള്‍ ഇപ്പോഴും എന്റെ മനസില്‍ മുഴങ്ങുന്നുണ്ട്. ഓഫീസിലായാലും എന്‍ജിഒ ഹോസ്റ്റലിലായാലും സുന്ദരനായ രവിക്ക് ഏറെ ആരാധകരുണ്ടായിരുന്നു. പ്രായവ്യത്യാസമില്ലാതെ എല്ലാവരുടെയും തോളില്‍ കയ്യിടാനും അവരെ കളിയാക്കാനും രവിക്ക് കഴിഞ്ഞിരുന്നു. 


ഓഫീസ് വിട്ടുവന്നാല്‍ തന്റെ കുഞ്ഞു ടേപ്പ് റെക്കോര്‍ഡറില്‍ പാട്ടുകള്‍ കേട്ടും കുത്തിക്കുറിച്ചും ഇരിക്കുമായിരുന്നു രവി. എന്റെ തലമുറയിലെ ഒരാള്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത മേഖലകളിലേക്കാണ് രവി വളര്‍ന്നു കയറിയത്. 30 വര്‍ഷത്തിനിടയില്‍ നൂറുകണക്കിന് ലേഖനങ്ങള്‍. പതിനഞ്ചിലേറെ പുസ്തകങ്ങള്‍. പാട്ടെഴുത്തിന്റെ ലോകത്ത് എഴുത്തിലൂടെ രവി സുഹൃത്തുക്കളാക്കി മാറ്റിയ മഹാന്‍മാരില്‍ എല്ലാവരുമുണ്ട്.

യേശുദാസും പി. ലീലയും സുശീലയും എസ്. ജാനകിയും ചിത്രയും സുജാതയും ജയചന്ദ്രനും ജി. വേണുഗോപാലും തുടങ്ങി പുതിയ തലമുറയിലെ പാട്ടുകാര്‍ വരെ. ഒഎന്‍വിയും എംടിയും എന്‍പി മുഹമ്മദും പി.ഭാസ്‌കരനും അടക്കമുള്ള എഴുത്തുകാര്‍. ദേവരാജന്‍ മാസ്റ്ററും രവീന്ദ്രന്‍ മാസ്റ്ററും ജോണ്‍സണ്‍ മാസ്റ്ററും എം.കെ അര്‍ജുനന്‍ മാസ്റ്ററുമെല്ലാം രവിയുടെ അടുത്ത സുഹൃത്തുക്കളാണ്. 

സന്തോഷ് ട്രോഫിയും ജൂനിയര്‍ നാഷണലും അടക്കമുള്ള ദേശീയവും അന്തര്‍ദേശീയവുായ ഫുട്ബോള്‍ മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടാണ് രവി പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ആദ്യകാലത്ത് അറിയപ്പെട്ടത്. അപ്പോഴും പാട്ടുകാരുമായും സംഗീത സംവിധായകരുമായും രവിയുടെ സൗഹൃദങ്ങള്‍ സജീവമായിരുന്നു. കലാകൗമുദിയുടെ പ്രസിദ്ധീകരണമായ വെള്ളിനക്ഷത്രത്തില്‍ ഗാനം എന്ന പംക്തി എഴുതിക്കൊണ്ടാണ് പാട്ടെഴുത്തിന് രവി തുടക്കമിട്ടത്. പിന്നീട് മാതൃഭൂമി, മലയാളം, ഇന്ത്യന്‍ എക്സ്പ്രസ് തുടങ്ങി ഇംഗ്ലീഷിലും മലയാളത്തിലുമുള്ള മിക്ക പ്രസിദ്ധീകരണങ്ങളിലും രവിയുടെ പാട്ടെഴുത്ത് ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറി. 

കമല്‍റാം സജീവ് മാതൃഭൂമി വാരികയില്‍ പരീക്ഷണങ്ങള്‍ ആരംഭിച്ച ഘട്ടത്തിലാണ് രവിയുടെ പാട്ടെഴുത്ത് ആഴ്ചപ്പതിപ്പിന്റെ സ്ഥിരം പംക്തിയായി മാറിയത്. കളിയെഴുത്തിലൂടെ കല്‍ക്കട്ടയിലും ഏറെ ആരാധകരുണ്ടായിരുന്ന രവി പാട്ടെഴുത്ത് ആരംഭിച്ചതോടെ ചലച്ചിത്ര - സാഹിത്യ ശാഖയില്‍ തന്നെ പുതിയ ഒരു പന്ഥാവാണ് വെട്ടിത്തുറന്നത്. 

സോജാ രാജകുമാരി എന്ന രവി മേനോന്റെ പുസ്തകത്തിന് എഴുതിയ അവതാരികയില്‍ ഒഎന്‍വി കുറുപ്പ് രവിയെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. 'നാം അറിയാതെ തന്നെ നമ്മുടെ ജീവിത പ്രവാഹത്തിന് ഈണവും താളവും തന്ന് ഒരു പുതിയ സംഗീത സംസ്‌കാരത്തെ തന്നെ വളര്‍ത്തിയെടുക്കുന്ന എത്ര പേരുണ്ട്. രവി മേനോന്‍ ഈ രംഗത്ത് മുന്‍പേ പറക്കുന്ന ഒരു പക്ഷിയാണ്. അത് ഒരു ജാലക പക്ഷിയായി വന്നിരുന്ന് പാടുകയാണ്'. മഹാകവി ഒഎന്‍വിയെ പോലെ ഒരാള്‍ ഇങ്ങനെ വിശേഷിപ്പിക്കണമെങ്കില്‍ അത് അപൂര്‍വ്വം പേര്‍ക്ക് മാത്രം ലഭിക്കുന്ന ഒന്നാണ്. ഒഎന്‍വി മറ്റൊരു സന്ദര്‍ഭത്തില്‍ രവിയെക്കുറിച്ച് ഇങ്ങനെ എഴുതി. 'ഇളം വെയിലിലും നിലാവെളിച്ചത്തിലും മുങ്ങിക്കുളിച്ച് നില്‍ക്കുന്ന താജ്മഹലിന്റെ ഭംഗികള്‍ എത്ര കണ്ടാലാണ് മതിവരുക? പക്ഷേ ആ താജ്മഹല്‍ യാഥാര്‍ത്ഥ്യമാക്കാന്‍ മാര്‍ബിള്‍ ശിലകള്‍ ചുമന്ന് തളര്‍ന്ന് വീണവരുടെ കഥകള്‍ ഇന്ന് ആരറിയുന്നു? തടവറയില്‍ കിടന്ന് ഇത്തിരിവെട്ടത്തിലുള്ള ഒരു കണ്ണാടിയില്‍ താജ്മഹലിന്റെ ഛായ മാത്രം കണ്ട് കണ്ണുനിറഞ്ഞ ഒരു വൃദ്ധകാമുകന്റെ കഥ. ആഗ്ര കോട്ടയിലെ ഗൈഡുകളുടെ വിതരണം മുദ്ര തേഞ്ഞ നാണയം പോലെയാകും. അതുകൊണ്ടാണ് അതീത സത്യങ്ങള്‍ക്ക് കാന്തശക്തി പകര്‍ന്ന് പുനര്‍ജീവിപ്പിക്കുന്ന രചനകള്‍ സര്‍ഗ്ഗാത്മകങ്ങളാകുന്നത്. രവി മേനോന്റെ രചനകള്‍ അത്തരത്തില്‍ സര്‍ഗ്ഗാത്മകമാണ്'. എന്റെ അധ്യാപകന്‍ കൂടിയായ ഒഎന്‍വി എഴുത്തുകാരെക്കുറിച്ച് പറയുന്നതില്‍ എത്ര ലുബ്ധ് കാണിക്കുമെന്ന് എനിക്ക് നേരിട്ടറിയാം. അങ്ങനെയുള്ള ഒഎന്‍വിയാണ് രവിയുടെ എഴുത്തിനെക്കുറിച്ച് മനസ്സുതുറന്ന് എഴുതിയത്.  


സഹമുറിയനായിരുന്ന രവി എനിക്ക് ഇപ്പോഴും ആ പഴയ സുഹൃത്താണ്. രവിയുടെ ഉയര്‍ച്ചകള്‍ ദൂരെ നിന്ന് കാണുന്ന ഒരു സുഹൃത്ത്. രവിയെക്കുറിച്ചുള്ള മങ്ങലേല്‍ക്കാത്ത ഒരു ഓര്‍മ്മ കൂടി പങ്കുവെയ്ക്കാം. പ്രശസ്തനായ നോവലിസ്റ്റ് കോവിലന്‍ ഒരിക്കല്‍ എംടിയെ കാണാനായി കോഴിക്കോട്ടെത്തി. അദ്ദേഹം അന്ന് താമസിക്കാനായി എത്തിയത് ഞങ്ങളുടെ മുറിയിലായിരുന്നു. കോവിലന്‍ എത്തിയപ്പോള്‍ കട്ടില്‍ കയ്യടക്കിയിരുന്ന രവി അദ്ദേഹത്തിനായി കട്ടില്‍ ഒഴിഞ്ഞുകൊടുത്തു. അപ്പോള്‍ കോവിലന്‍ രവിയോട് ചോദിച്ചു. ജഗദീഷ് എവിടെയാണ് കിടക്കുന്നത്? പായ വിരിച്ച് നിലത്താണ് എന്റെ കിടപ്പെന്ന് രവി പറഞ്ഞു. ആ രാത്രിയില്‍ രവിയുടെ സ്നേഹപൂര്‍വ്വമുള്ള നിര്‍ബന്ധത്തിന് വഴങ്ങാതെ കോവിലന്‍ എന്നോടൊപ്പം നിലത്തുകിടന്നു. കട്ടിലില്‍ കിടന്ന് ഉറങ്ങാന്‍ കഴിയാതെ തിരിഞ്ഞും മറിഞ്ഞും കിടന്നിരുന്ന രവിയുടെ അന്നത്തെ മുഖം ഇപ്പോഴും എനിക്കോര്‍മ്മയുണ്ട്. 

രവിയുടെ ഓരോ പുസ്തകവും വായനക്കാര്‍ക്ക് മുന്നില്‍ തുറന്നിടുന്നത് സംഗീതത്തിന്റെ പിന്നാമ്പുറങ്ങളില്‍ അറിയപ്പെടാതെ പോയ വ്യക്തികളും സംഭവങ്ങളുമാണ്. പ്രശസ്തരായ പാട്ടുകാരെയും സംവിധായകരെയും കുറിച്ചെഴുതുമ്പോള്‍ തന്നെ രവി അതിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്ന അപ്രശസ്തരായ സാങ്കേതിക വിദഗ്ധരുടെ ജീവിതങ്ങളിലേക്ക് കൂടി നമ്മെ കൊണ്ടുപോകും. രവിയുടെ ഓരോ പുസ്തകത്തിന്റെയും പേര് തന്നെ ആരെയും ആകര്‍ഷിക്കുന്നതാണ്. മണ്‍വിളക്കുകള്‍ പൂത്ത കാലം, മൊഴികളില്‍ സംഗീതമായി, സോജാ രാജകുമാരി, സ്വര്‍ണ്ണച്ചാമരം, ഹൃദയഗീതങ്ങള്‍, അതിശയരാഗം, അനന്തരം സംഗീതമുണ്ടായി. മാസ്മരികമായ തലക്കെട്ടുകളാണ് ഓരോ പുസ്തകത്തിനും രവി നല്‍കിയിരിക്കുന്നത്. 


നൂറുകണക്കിന് ലേഖനങ്ങള്‍ എഴുതാന്‍ രവിയെ പ്രാപ്തനാക്കിയത് അമ്മ നാരായണി തന്നെയാണ്. രവിയുടെ സംഗീത ജീവിതം സമ്പന്നമാക്കിയതില്‍ ഭാര്യ ലതയ്ക്കും മക്കള്‍ മായക്കും മാധവിനുമുള്ള പങ്കും കാണാതിരുന്നുകൂടാ. 

എന്നോടൊപ്പം താമസിക്കുന്ന കാലത്ത് രണ്ടാഴ്ച കൂടുമ്പോള്‍ രവിക്ക് അമ്മയുടെ ഒരു കത്ത് പോസ്റ്റ് കാര്‍ഡില്‍ എത്തുമായിരുന്നു. അത് കാണുമ്പോള്‍ ഞാന്‍ രവിയെ അന്ന് കളിയാക്കിയിരുന്നു. അമ്മയെക്കുറിച്ചുള്ള പൂര്‍ണ്ണേന്ദുമുഖി എന്ന ലേഖനം വായിച്ചപ്പോഴാണ് എനിക്ക് രവിക്ക് അമ്മയോടുള്ള സ്നേഹത്തിന്റെ ആഴം തിരിച്ചറിയാന്‍ കഴിഞ്ഞത്. ആ ലേഖനം രവി അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. 'പാട്ട് തീര്‍ന്നപ്പോള്‍ എന്റെ കൈകളില്‍ മുറുകെ പിടിച്ചു അമ്മ. എന്നിട്ട് പറഞ്ഞു. നീ എങ്ങ്ട്ടും പോകണ്ട ചെക്കാ. പഠിച്ചതൊക്കെ മതി. ഇബ്ടെ അമ്മ്ടെ അടുത്തിരുന്നോ ഇങ്ങ്നെ പാട്ടും കേട്ട്'..... കണ്ണുകള്‍ ചിമ്മി നിഷ്‌കളങ്കമായി ചിരിക്കുന്ന അമ്മയുടെ മുഖത്തുനോക്കി കരച്ചില്‍ അടക്കാനാവാതെ ഞാനിരുന്നു. ലോകത്ത് എവിടെ പോയാലും ആ അമ്മയുടെ അരികത്ത് തന്നെയാണ് രവി.

Keywords: Ravi Menon, S Jagadeesh Babu, Pattezhuthu, Malayalam Film Songs, ONV, Yesudas

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5029,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10963,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1100,
ltr
item
www.vyganews.com: പാട്ടിന്റെ ജാലകപ്പക്ഷി
പാട്ടിന്റെ ജാലകപ്പക്ഷി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgL1Jf4vkaMzGzRblYDe7pO2Aw1Q_EQUF6CBFAgyA0NW-TLvA8pHiI2ui9xmDYl6Hkq_hMNp67Cj5NBUsz7HTF-CxAu01ZiU1MSwISJX8aAzwQ7_gSAexEyxdmeyNexs08W10J99YRHTEVD/w640-h368/ravi+menon_vyganews7.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgL1Jf4vkaMzGzRblYDe7pO2Aw1Q_EQUF6CBFAgyA0NW-TLvA8pHiI2ui9xmDYl6Hkq_hMNp67Cj5NBUsz7HTF-CxAu01ZiU1MSwISJX8aAzwQ7_gSAexEyxdmeyNexs08W10J99YRHTEVD/s72-w640-c-h368/ravi+menon_vyganews7.jpg
www.vyganews.com
https://www.vyganews.com/2020/09/s-jagadeesh-babu-about-ravi-menon.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/09/s-jagadeesh-babu-about-ravi-menon.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy